‘കല്ലറധ്യാനം’ നിന്നെ വിശുദ്ധനാക്കും

ജിൻസി സന്തോഷ്

സുവിശേഷത്തിലെ അരിമത്യാക്കാരൻ ജോസഫ് തന്റെ തോട്ടത്തിൽ ഒരു കല്ലറ സൂക്ഷിച്ചിരുന്നു. ഒരുക്കിവച്ചിരുന്ന കല്ലറയുടെ കാഴ്ച തീർച്ചയായും അവന്റെ അനുദിനധ്യാനങ്ങളെ നിത്യതയിലേക്ക് ഉയർത്തിയിട്ടുണ്ടാവും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നിന്റെ മാരത്തോൺ ഓട്ടങ്ങളുടെ ഇടനേരങ്ങളിൽ ഒറ്റയ്ക്ക് ഇടവകപ്പള്ളിയുടെ കല്ലറയിൽപോയി അല്പനേരം ശാന്തമായിരിക്കണം.

ചെറുപ്പം മുതൽ നീ കണ്ടുംകേട്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ള കുറേ ജീവിതങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണത്. അവരുടെ ജീവിതശൈലികൾ, ആശകൾ, ആകുലതകൾ, നേട്ടങ്ങൾ, കോട്ടങ്ങൾ എല്ലാം നിനക്കറിയാം. ശാന്തമായി ഓരോ ജീവിതങ്ങളെയും ധ്യാനിക്കണം. എല്ലാറ്റിനുമൊടുവിൽ നീ നിന്നെത്തന്നെ ധ്യാനവിഷയമാക്കണം. നാളെ അതിൽ ഒരു കല്ലറയിൽ നീയും അടക്കപ്പെടേണ്ടവനാണ്.

ധനവാനോട് കർത്താവ് ചോദിച്ചതുപോലെ, ഇന്നു രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് തിരികെ ആവശ്യപ്പെട്ടാൽ നിന്റെ ആത്മാവിന്റെ അവസ്ഥ എന്താണ്? നീ സംഭരിച്ചതും സങ്കടപ്പെട്ടതുമൊക്കെ എന്തിനുവേണ്ടി, ആർക്കുവേണ്ടി?

ജീവിതനിസ്സാരതകളെ മറികടന്ന് നിത്യതയെ ലക്ഷ്യംവച്ചു ജീവിക്കാൻ നിസ്സാരതയെയും നിത്യതയും വേർതിരിച്ചറിയാൻ ‘കല്ലറധ്യാന’ങ്ങൾ നിന്നെ സഹായിക്കു൦. കല്ലറധ്യാനം നിന്നെ വിശുദ്ധനാക്കും.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.