ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: മുപ്പതാം ദിവസം

ജിൻസി സന്തോഷ്

പരിശുദ്ധ മറിയത്തിന്റെ മഹത്വം ‘മറിയം’ എന്നപേരിൽ തന്നെ നാനാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ‘മർ’ എന്ന പദത്തിന് ‘മീറ’ എന്നും ‘യം’ എന്ന പദത്തിന് സമുദ്രം എന്നും മൂലഭാഷയിൽ അർഥമുണ്ട്. മീറയ്ക്ക് കയ്പും സുഗന്ധവുമുണ്ട്. കയ്പുള്ളതെങ്കിലും പരിമളംനിറഞ്ഞ സുഗന്ധവാസനയുള്ള മീറപോലെ, കഷ്ടതകളാകുന്ന കയ്പുനിറഞ്ഞവളെങ്കിലും സ്വഭാവഗുണമാകുന്ന പരിമളസുഗന്ധത്താൽ നിറഞ്ഞവളും നന്മയുടെയും കരുണയുടെയും സമുദ്രവുമാണ് മറിയം.

സ്ത്രീകൾക്ക് അവശ്യം ഉണ്ടായിരിക്കേണ്ട സകല സദ്ഗുണങ്ങളും അവളിൽ സമ്മേളിച്ചിരുന്നതുകൊണ്ട് സ്ത്രീത്വം എന്ന അർഥം ‘മറിയ’ത്തിനുണ്ടായി. ലോകത്തിൽ മറ്റൊരു സ്ത്രീക്കും ഉണ്ടാകാത്തവിധം വേദനയും മനോദുഃഖവും അനുഭവിക്കേണ്ടിവന്നവളാകയാൽ ‘ശോകസമുദ്രം’ എന്നും വിളിക്കപ്പെട്ടു. യഹൂദസഭ സാക്ഷിപ്പെട്ടകത്തിൽ ന്യായപ്രമാണമടങ്ങിയ കല്പലകളും അഹറോന്റെ തളിർത്ത വടിയും മരുഭൂമിയിൽ വർഷിച്ച മന്നായും സൂക്ഷിച്ചിരുന്നതുപോലെ (ഹെബ്രാ. 9:4) മിശിഹായെ ഉദരത്തിൽ കാത്തുസൂക്ഷിച്ച മറിയത്തിന് ‘സാക്ഷിപെട്ടകം’ (വാഗ്ദാനപേടകം) എന്ന വിശേഷണമുണ്ടായി.

ലോകത്തിന്റെ വെളിച്ചമായി അവതരിച്ച മിശിഹായാകുന്ന മഹാസൂര്യൻ ഉദയം ചെയ്തതിനാൽ ‘രണ്ടാമത്തെ ആകാശം’ എന്നും ഇസ്രായേലിന്റെ ദാഹംതീർക്കാൻ നീരുറവ പുറപ്പെടുവിക്കുംവിധം ദൈവപുത്രന്റെ മനുഷ്യാവതാരത്തെ നൽകിയതിനാൽ ‘തീക്കൽപാറ’ എന്നും ലോകത്തിന്റെ രക്ഷക്കും പുണ്യത്തിനുമായി ചിന്തപ്പെട്ട തിരുരക്തമാകുന്ന വീഞ്ഞിനെ പുറപ്പെടുവിച്ച സ്വർഗീയ മുന്തിരിക്കുലയാകുന്ന രക്ഷിതാവിനെ വഹിച്ച ‘മുന്തിരിത്തണ്ട് ‘ എന്നും മനുഷ്യരക്ഷയ്ക്കായി സ്വർഗത്തിൽ നിന്നിറങ്ങിവന്ന ദൈവത്തെ വിനയംമൂലം തന്റെ ഉദരത്തിൽ ഉൾക്കൊള്ളാൻ ഭാഗ്യം സിദ്ധിച്ചതിനാൽ ‘ഭാഗ്യവതി’ എന്നും
മറിയത്തെ വിശേഷിപ്പിക്കുന്നു.

എസെക്കിയേൽ ദീർഘദർശി അത്യുന്നതന്റെ വാഹനമായി ദർശിച്ച ‘ജഡികരഥം’ യേശുമിശിഹായാകുന്ന സ്വർഗീയപരിമളത്തെ തന്റെ ഉദരത്തിൽ വഹിച്ച ‘ധൂപകലശം’ എന്നിങ്ങനെ അനേക വിശേഷണങ്ങളാൽ ‘മറിയം’ എന്ന പേര് സ്വർഗഭൂവാസികളിൽ മിന്നിത്തിളങ്ങുന്നു.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.