ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഇരുപത്തിയേഴാം ദിവസം

ജിൻസി സന്തോഷ്

മറിയം മൂന്നാം വയസ്സുമുതൽ വിവാഹപ്രായം എത്തുംവരെ ജെറുസലേം ദൈവാലയത്തിൽ ശുശ്രൂഷ ചെയ്തുജീവിച്ച ഒരു സാധാരണ പെൺകുട്ടിയായിരുന്നു. അനാഥത്വത്തിന്റെ വേലിയേറ്റങ്ങൾ നിറഞ്ഞ ബാല്യം, അനാഥയുടേതുപോലെയുള്ള വിവാഹം, ശാരീരികശുദ്ധിയിൽ സംശയിച്ച് ഭർത്താവിനാൽ രഹസ്യമായി ഉപേക്ഷിക്കപ്പെടുന്ന അഗ്നിപരീക്ഷ, നിറവയറോടെയുള്ള ബേത്‌ലഹേം യാത്ര, അവിടെ സ്വന്തബന്ധുക്കളാൽ പോലും തിരസ്ക്കരിക്കപ്പെട്ട രാത്രി, കാലിത്തൊഴുത്തിന്റെ ദാരിദ്ര്യത്തിൽ ഒരു വയറ്റാട്ടിയുടെപോലും സഹായംലഭിക്കാതെ കടിഞ്ഞൂൽപ്രസവം, ഏകമകനെ നാല്പതാംനാൾ ദൈവത്തിനു സമർപ്പിച്ചപ്പോൾ കിട്ടിയ വാഗ്ദാനം – തന്റെ ഹൃദയത്തിലൂടെ കടക്കാനിരിക്കുന്ന വ്യാകുലവാളിനെക്കുറിച്ച്, പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ കൈക്കുഞ്ഞുമായി നീളുന്ന വാൾത്തലപ്പുകളിൽനിന്ന് പ്രാണൻപൊള്ളും പലായനങ്ങൾ, ഈജിപ്തിലെ പ്രവാസജീവിതം, പന്ത്രണ്ടാംവയസ്സിൽ മകനെ കാണാതായതിന്റെ വിവരിക്കാനാകാത്ത വേദന, അകാലത്തിൽ ഭർത്താവിന്റെ മരണം, വൈധവ്യം, ഏകമകൻ മുപ്പത്തിമൂന്നാം വയസ്സിൽ പീഡകളേൽക്കുമ്പോൾ അവന്റെ രക്തമൊഴുകി തളംകെട്ടിയ വഴിയിലൂടെ ഇടറിയ പാദങ്ങളോടെ കാൽവരിയാത്ര, ഒടുവിൽ മകന്റെ വികൃതമായ ശവശരീരം മടിയിൽക്കിടത്തി വ്യാകുലവാളാൽ അവൾ പിളർക്കപ്പെട്ടു.

ബാല്യംമുതലേ തുടങ്ങുന്ന വ്യാകുലങ്ങൾ അവളുടെ ജീവിതാവസാനംവരെ
ഒരു നിഴൽപോലെ കൂടെയുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അവൾക്കു ലഭിച്ച ജീവിതം വലിച്ചെറിയാനോ, തല്ലിത്തകർക്കാനാ ഒരിക്കൽപോലും അവൾ മുതിർന്നില്ല. സർവംസഹയായ ഭൂമിയെപ്പോലെ, എല്ലാം ഏറ്റെടുക്കാൻ തയ്യാറായിനിൽക്കുന്ന കുഞ്ഞാടിനെപ്പോലെ അവൾ സഹനങ്ങളിൽനിന്നും ഒളിച്ചോടാതെ നിലകൊണ്ടു.

ജീവിക്കാനുള്ള സാധ്യതകൾ ഇനിയും തീർന്നുപോയിട്ടില്ല എന്നുതന്നെയാണ് അമ്മമറിയത്തിന്റെ എക്കാലത്തെയും വാദം. സഹനവേളകളിൽനിന്ന് ഒളിച്ചോടുന്നവരെല്ലാം ജീവിതത്തെ നേരിടാൻ ഭയക്കുന്നവരാണെന്ന് മറിയം അവളുടെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഉടയാത്ത സ്വപ്നങ്ങളില്ല, വാടാത്ത പൂക്കളുമില്ല. എങ്കിലും അവയ്ക്കെല്ലാമപ്പുറം സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്ന കാലവും വാടിയചെടികൾ വീണ്ടും തളിർക്കുന്ന നേരവും അതിവിദൂരത്തല്ലെന്നാണ് മറിയത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തൽ.

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിതം വലിച്ചെറിയാൻ കാത്തുനിൽക്കുകയാണ്
നീയെങ്കിൽ ഇനി വൈകരുത്. ആ അമ്മയുടെ അടുത്തേക്കു നീ ചെല്ലണം. അവൾ നിന്നെ മാറോടുചേർക്കും. നിന്റെ മൂർദ്ധാവിൽ ചുംബിക്കും. ഒളിച്ചോടലുകൾ അവസാനിപ്പിച്ച് ജീവിതം എന്താണെന്നു പഠിക്കുകയും അവളോടൊപ്പം ആർക്കും ചുവടുവയ്ക്കാനാവാത്ത ആത്മാവിന്റെ വിശുദ്ധ വീഥികളിലേക്ക് നീ നടന്നടുക്കുകയും ചെയ്യും.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.