തിടുക്കത്തിൽ ഒരമ്മ

ജിൻസി സന്തോഷ്

കടിഞ്ഞൂൽഗർഭം പേറിയിരിക്കുന്ന ഒരു സ്ത്രീയുടെ ഗർഭാരിഷ്ടതകളെല്ലാം മറച്ചുവച്ച്, വൃദ്ധയായ എലിസബത്തിന്റെ ഗർഭകാലം തികയുവോളം അവളെ ശുശ്രൂഷിക്കാൻ മറിയം തിടുക്കംകാട്ടി (ലൂക്കാ 1:56). യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ച ഒരു വിശ്വാസിക്ക് തന്റെയുള്ളിലുള്ള രക്ഷകനെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ തീക്ഷ്ണതയേറും. പിന്നെയെല്ലാം തിടുക്കത്തിന്റെ താളമായിരിക്കും.

അവൾ സാഹോദര്യത്തിന് വിലനൽകിയതുകൊണ്ടാണ് യൂദയായുടെ മലയിടുക്കിലൂടെ മരംകോച്ചുന്ന തണുപ്പത്ത് തിടുക്കത്തിൽ യാത്രപുറപ്പെട്ടത്. ഛിന്നഭിന്നമായിക്കിടക്കുന്ന കുടുംബബന്ധങ്ങളെ തുന്നിപ്പിടിപ്പിച്ച് അവയെ ഊഷ്മളവും സ്നേഹമയവുമാക്കിത്തീർക്കാൻ കുടുംബിനികൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. മനഃസാക്ഷിയുടെ ഉള്ളറകളിൽ വെറുതെ ഒന്നു പരതിനോക്കിയാൽ പല സന്ദർഭങ്ങളിലായി നാം നോവിച്ചുവിട്ടവർ, വേദനിപ്പിച്ചവർ, അപമാനപ്പെടുത്തിയവർ, ദുർമുഖംകാട്ടി വീട്ടിൽനിന്നും അകറ്റിയവർ അങ്ങനെയുള്ളവരെ ‘നെല്ലും നീരും’ വച്ച് സ്വീകരിക്കാനുള്ള പ്രചോദനമാണ്
മറിയം തരുന്നത്.

സഹോദരങ്ങളാൽ മുറിവേറ്റ നിനക്കും അവൾ ആശ്വാസത്തിന്റെ മരുപ്പച്ചയാകും. എലിസബത്തിനെ സന്ദർശിക്കാൻ മാത്രമല്ല, എന്നെയും നിന്നെയും സന്ദർശിക്കാനും ആശ്വസിപ്പിക്കാനും അവൾ തിടുക്കംകാട്ടുന്നുണ്ട് എന്ന് തിരിച്ചറിയുക.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.