വിശുദ്ധിയുടെ വീണ്ടെടുപ്പു കാലം: അഞ്ചാം ദിനം

ജിന്‍സി സന്തോഷ്‌

പാപബോധമില്ലാത്തതാണ് ഈ തലമുറയുടെ ദുരന്തം. ചെയ്യുന്നതൊന്നും പാപമല്ലാതാക്കുന്നു. പാപം പല ആവർത്തി ചെയ്ത് ശീലമാകുന്നു നമുക്ക്. ദാവീദിന് തന്റെ വീഴ്ച്ചകൾ എത്ര വലുതാണെന്ന് നാഥാൻ പ്രവാചകനിലൂടെ വെളിപ്പെടുത്തി കിട്ടിയപ്പോൾ ഹൃദയം നൊന്തു കരയുന്ന അവന്റെ നിലവിളിയാണല്ലോ 51 -ാം സങ്കീർത്തനം. സ്വയം ചെയ്യുന്നതും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതുമായ പാപങ്ങളും അത് മൂടിവയ്ക്കാൻ പെടുന്ന തത്രപ്പാടുകളും നിറഞ്ഞ മനുഷ്യജീവിതത്തിന്റെ ദിനരാത്രങ്ങൾ.

ഊറിയാ എന്ന വിശ്വസ്തനായ രാജ്യസ്നേഹിയെപ്പോലെ, നിരാലംബരായ, എതിർക്കാർ ശേഷിയില്ലാതിരുന്ന ബെത്ഷെബായെപ്പോലെ, അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ട യോവാബിനെപ്പോലെ എത്ര പേർ നിന്റെ ജീവിതത്തിലൂടെ കടന്നുപോയി. ജഡികപാപത്തിന്റെ, അശുദ്ധിയുടെ ഇരുട്ടറകളിൽ നിന്ന് വിശുദ്ധമായ പ്രത്യാശയുടെ പകൽവെളിച്ചത്തിലേക്ക് ഒരു തിരിച്ചറിവിന്റെ ദൂരമേയുള്ളൂ. പൊട്ടിപ്പുറപ്പെടുമോ നിന്നിൽ നിന്നൊരു 51 -ാം സങ്കീർത്തനം! തിരിച്ചറിയുക, ഹൃദയം തകർന്ന നിന്റെ പ്രാർത്ഥനകൾക്ക് ദൈവസന്നിധിയിൽ വിലയുണ്ട്. “അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവു തന്നെ നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു” (റോമാ 8:26).

സ്വാർത്ഥതയുടെ പിറകേ പോയി ഞാൻ നിന്നിൽ നിന്ന് അകന്നപ്പോഴും നന്ദികേടു കാട്ടി നിന്നെ വേദനിപ്പിച്ചപ്പോഴും ലോകസുഖങ്ങളിൽ കണ്ണു വച്ച് നിന്നിൽ നിന്ന് കുതറിമാറിയപ്പോഴും എന്നെ തേടിവന്ന സ്നേഹമേ… നഷ്ടപ്പെട്ട നാണയം ഞാൻ തന്നെ, കാണാതായ കുഞ്ഞാടും ഞാൻ തന്നെ, വീടുവിട്ടിറങ്ങിയ ധൂർത്ത പുത്രനും ഞാൻ തന്നെ. എന്നിട്ടും നീ എന്നെ തേടിവന്നു. വെട്ടം തെളിച്ചുവച്ച് മുറി അടിച്ചുവാരി നാണയം തിരയാൻ ഏറെ താത്പര്യം കാണിക്കുന്ന വീട്ടമ്മ നീ തന്നെ. വിരിച്ച കരങ്ങളോടെ മുറ്റത്ത് എന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന സ്നേഹം ധൂർത്തടിച്ച പിതാവും നീ തന്നെ.

ഏതു നേരമാണ് നീ എന്നോട് മിണ്ടാതിരുന്നത്? ഇഷ്ടമുള്ളത് കാണാൻ വേണ്ടി എന്റെ കണ്ണുകളെയും ഇഷ്ടമുള്ളവ കേൾക്കാൻ വേണ്ടി എന്റെ കാതുകളെയും ഞാൻ തുറന്നിട്ടപ്പോൾ എന്റെ ഇഷ്ടക്കേടുകളിലൂടെ സംസാരിച്ച നിന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. പകുത്തു നൽകിയ നിന്റെ സ്നേഹത്തിനു മാത്രം അതിർവരമ്പുകൾ ഞാൻ കണ്ടില്ല. എനിക്കു വേണ്ടി ചിന്തിയ അവസാന തുള്ളി രക്തത്തിൽ പോലും നീ ചാലിച്ചുതന്ന സ്നേഹമാണ് ഇന്ന് എന്നെ ജീവിപ്പിക്കുന്നത്. “അങ്ങ് ഞങ്ങളെ സ്നേഹിച്ചു; അവസാനം വരെ സ്നേഹിച്ചു.”

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.