വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: മുപ്പത്തിയെട്ടാം ദിനം

ജിന്‍സി സന്തോഷ്‌

പരസ്യജീവിതത്തിലാകമാനം ക്രിസ്തുവിനോട് ചേർന്നു നടക്കാൻ പുരുഷന്മാർ ഏറെയുണ്ടായിരുന്നു. പന്ത്രണ്ടു ശിഷ്യന്മാർ, അതു കൂടാതെ പിന്നെയും ശിഷ്യഗണങ്ങൾ ഏറെ. എങ്കിലും കാൽവരി യാത്രയിലും അവന്റെ കുരിശുമര നേരമൊക്കെയും അവനോട് ചേർന്നു നിന്നത് സ്ത്രീകളായിരുന്നു; യോഹന്നാൻ ഒഴികെ.

ഓർശ്ലേം തെരുവീഥികളിൽ തനിക്കു വേണ്ടി കണ്ണീരൊഴുക്കി വിലപിച്ച സ്ത്രീജനങ്ങളെ ആശ്വസിപ്പിക്കുമ്പോഴും ഒരു പ്രവചനച്ചുരുൾ അഴിയുംപോലെ ക്രിസ്തു ഓർമ്മപ്പെടുത്തി, “എന്നെപ്രതി നിങ്ങൾ കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് കരയുക” (ലൂക്കാ 23:28).

വീട്ടകങ്ങളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ, പരിഗണിക്കപ്പെടാതെ, അർഹിക്കുന്ന ആദരവും സ്നേഹവും കിട്ടാതെ, ഒരു നിഴൽ പോലെ ജീവിച്ചു കടന്നുപോകുന്ന സ്ത്രീകൾ, അമ്മമാർ… കാൽവരിയിൽ എല്ലാവരും കൈവിടുന്ന നേരത്തും അവനോടുള്ള വിശ്വാസത്തിലും സ്നേഹത്തിലും ഉറച്ചുനിൽക്കാൻ സ്ത്രീകൾക്ക് കൃപ ലഭിച്ചു.

ജീവിതത്തിന്റെ കാൽവരി അനുഭവങ്ങളിൽ ക്രിസ്തുവിനെ തള്ളിപ്പറയാതെ, ചിതറിയോടാതെ ക്രിസ്തുവിനോടും അവന്റെ സഭയോടും കൂദാശകളോടും പറ്റിച്ചേർന്നു നിൽക്കാൻ സ്ത്രീകൾക്കു നൽകിയ കൃപ അവർണ്ണനീയം തന്നെ. അതിനാൽ തന്നെ മൂന്നാം നാൾ ഉയിർപ്പിന്റെ സദ്വാർത്ത ആദ്യം കേൾക്കാനും കാണാനും അവൻ കരുതിവച്ചത് സ്ത്രീകൾക്കായിരുന്നു.

എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ ഉണർന്ന് ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന അമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ചു വയ്ക്കുന്നു. കാരണം എല്ലാം കവർച്ച ചെയ്യപ്പെടുന്ന കാലത്തിന് ഇനിയും കൈമോശം വരാത്ത നന്മയുടെ അവസാനശേഷിപ്പാണത്. ഹൃദയം പിളരുന്ന അമ്മയുടെ കണ്ണീർപ്രാർത്ഥനകൾ മക്കളുടെ വഴികളിൽ അനുഗ്രഹമായി മാറും. ആദിമാതാവ് ഹവ്വായിൽ നിന്ന് അത് ആരംഭിക്കുന്നു.

കാൽവരി യാത്രയിൽ ഓർശ്ലേം അമ്മമാർക്ക് ക്രിസ്തു കൈമാറിയ ഒടുവിലത്തെ ആശംസയും മറ്റൊന്നുമായിരുന്നില്ല, “നിങ്ങൾ കരയുക; നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുക.” പരിശുദ്ധ അമ്മയെപ്പോലെ എല്ലാ അമ്മമാരുടെയും പവിത്ര നിയോഗമാണത്. മക്കൾക്കു വേണ്ടി ഹൃദയത്തിൽ വ്യാകുലതയുടെ വാൾ സൂക്ഷിക്കുന്നവരാകുക.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.