വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: ഇരുപതാം ദിനം

ജിന്‍സി സന്തോഷ്‌

” മുപ്പത്തിയൊന്നു വെള്ളിക്കാശിൻ കിലുകിലാരവം, മൂന്നാണികളിൽ ആഞ്ഞടിക്കും പടപടാരവം, യൂദാസിൻ മനസ്സിനുള്ളിലേറ്റ നിരാശാഭാരവും അന്ധനാക്കിയ ധനാസക്തി തൻ ഭയങ്കരാരവം.”

തന്റെ ശിഷ്യഗണത്തിൽ തനിക്ക് ഏറ്റം വിശ്വസ്തനെന്നു കണ്ട യൂദാസിനെയാണ് ക്രിസ്തു പണസഞ്ചി ഏല്പിച്ചത്. പണം കൈകാര്യം ചെയ്യാനുള്ള അനുഭവസമ്പത്തായിരുന്നു ഈ ഭരമേല്പിക്കലിൽ ക്രിസ്തുവിന്റെ അളവുകോലെങ്കിൽ, പണസഞ്ചി ചുങ്കക്കാരനായ മത്തായിയെ ഏല്പിക്കാമായിരുന്നു. ശിഷ്യഗണത്തിൽ നിന്ന് തിരഞ്ഞെടുത്ത് പണം കൈകാര്യം ചെയ്യാനുള്ള വിളി ക്രിസ്തുവിൽ നിന്നു ലഭിച്ചപ്പോൾ യൂദാസ് ഒറ്റുകാരനായിരുന്നില്ല. പിന്നീട്, സ്വാർത്ഥലാഭത്തിനു വേണ്ടി അവൻ പലതും കണ്ടില്ലന്നു നടിച്ചു. ഉത്തരവാദിത്വമേല്പിച്ച ഗുരുവിനേക്കാൾ ഗുരു ഏല്പിച്ച പണസഞ്ചിയെ അവൻ സ്നേഹിച്ചു തുടങ്ങി. തിരഞ്ഞടുക്കപ്പെട്ടവന്റെ വിളിയിൽ നിന്നുള്ള വീഴ്ച്ചയുടെ ആദ്യപടി അവിടെ തുടങ്ങി.

വിളിച്ചവനെ മറന്ന്, ഏല്പിച്ച ചുമതലകളെ, ദാനമായി തന്ന സ്ഥാനമാനങ്ങളെ ഹൃദയത്തിലേറ്റുമ്പോൾ നിന്നിലെ അഹം രൂപം കൊള്ളുന്നു. ഉടയവനെപ്പോലും ഒറ്റിക്കൊടുക്കാൻ പിന്നെ അധികസമയം വേണ്ടിവരില്ല.

ഒരു വിശ്വാസിയുടെ, ദൈവശുശ്രൂഷകന്റെ ശുശ്രൂഷാമേഖലയിൽ യൂദാസ് എന്ന സാധ്യത ആർത്തിയോടെ തലയുയർത്തി നിൽക്കുന്നു. ഗുരു തന്റെ ദൈവികശക്തി ഉപയോഗിച്ച് ശത്രുകരങ്ങളിൽ നിന്നും പുറത്തു വരുമെന്ന് വ്യാമോഹിച്ചാണ് യൂദാസ് തനിക്ക് ഗുരുവിൽ നിന്നു കിട്ടിയ മുന്നറിയിപ്പുകളെ അവഗണിച്ച് ഒറ്റുകാരനായത്.

സ്വാർത്ഥ താല്പര്യങ്ങൾക്കായി മാനുഷികബുദ്ധിയുടെ പിൻബലത്തിൽ,
ക്രിസ്തുവിനെയും അവൻ സ്ഥാപിച്ച സഭയെയും കൂദാശകളെയും സഭാസംവിധാനങ്ങളെയും തള്ളിപ്പറയുമ്പോൾ ഓർക്കണം, ഒറ്റുകാരൻ യൂദാസ് എന്ന സാധ്യത ആർത്തിയോടെ നിന്റെ പിൻപിലുണ്ട്.

പണം പിശാചാണ്. തങ്ങളുടെ ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റി സന്തോഷത്തോടെ ജീവിക്കുന്ന കൂലിവേലക്കാരനാണ്, നിരന്തരം വർദ്ധിക്കുന്ന ആവശ്യങ്ങളുടെ മുന്നിൽ പതറിനിൽക്കുന്ന പണക്കാരനേക്കാൾ സമ്പന്നൻ.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.