“നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്താണ് ഈശോ. നമ്മൾ പാപം ചെയ്യുമ്പോൾ നമ്മുടെ മടങ്ങിവരവിനു വേണ്ടി അവൻ ക്ഷമയോടെ കാത്തിരിക്കുന്നു” – ഫ്രാൻസിസ് പാപ്പ.
നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്തായ ഈശോയെ തിരിച്ചറിയാനും അവനെ സ്നേഹിക്കാനുമുള്ള സമയമാണ് നോമ്പുകാലം. “വിശ്വസ്‌ത സ്‌നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല; അവന്റെ മാഹാത്മ്യം അളവറ്റതാണ്. വിശ്വസ്‌തനായ സ്‌നേഹിതന്‍ ജീവാമൃതമാണ്” (പ്രഭാ. 6:15-16) എന്ന് പ്രഭാഷകഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഹൃദയം തുറന്ന് ഉത്കണ്ഠകളും ആകുലതകളും പങ്കുവയ്ക്കാൻ ഒരു വിശ്വസ്ത സ്നേഹിതൻ അനിവാര്യമാണ്. കുരിശിൻചുവട്ടിൽ നിൽക്കുന്നവർക്ക് വിശ്വസ്തനായ ഒരു സ്നേഹിതനെ ലഭിക്കുന്നു. അവനോട് നമുക്ക് എന്തും പറയാം. അവനെപ്പോലെ മനുഷ്യനെ മനസിലാക്കിയ ഒരു വ്യക്തി ലോകചരിത്രത്തിൽ ഉണ്ടായിട്ടില്ല. ആ സ്നേഹിതന്റെ ചാരെ നോമ്പിലെ ഈ സാബത്തു ദിവസം നമുക്ക് ചെലവഴിക്കാം. അവന്റെ ഹൃദയത്തുടിപ്പുകൾ നമ്മുടെ ആവേശമാക്കി മാറ്റാം.
ഫാ. ജയ്സൺ കുന്നേൽ MCBS