തപസ്സുചിന്തകൾ 38: നോമ്പ്; വിശുദ്ധീകരിക്കാനുള്ള സമയം

“നോമ്പുയാത്ര എന്നാൽ, നമ്മുടെ ഹൃദയത്തെ മലിനമാക്കുന്ന എല്ലാ പൊടിപടലങ്ങളിൽ നിന്നും പ്രാർത്ഥന, ഉപവാസം, കാരുണ്യപ്രവൃത്തികൾ എന്നിവയാൽ ശുദ്ധീകരിക്കപ്പെടുക എന്നതാണ്” – ഫ്രാൻസിസ് പാപ്പ.

നോമ്പുയാത്ര മുന്നോട്ടു പോകുമ്പോൾ ജീവിതവിശുദ്ധിയിലും പുരോഗമിക്കുക എന്നത് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല. മനസിലെ മാലിന്യങ്ങള്‍ ഒഴിവാക്കി ശുദ്ധി വരുത്താനും പിശാചിന്റെ പ്രലോഭനങ്ങളില്‍ നിന്ന് മുക്തി തേടി ആത്മീയമായ ചെറുത്തുനില്‍പ്പ് നേടാനും അതുവഴി സ്നേഹത്തിൽ വളരാനുമാണ് നോമ്പുകാലം. ആത്മീയചൈതന്യത്തെ ജീവിതക്രമമായി സ്വീകരിച്ചവർക്ക് വിശുദ്ധി കൂടാതെ മുന്നോട്ട് ഗമിക്കൻ കഴിയില്ല. വിശുദ്ധിയിലേക്കുള്ള വിളി സാർവ്വത്രികമാണെന്ന് “ആനന്ദിച്ചാഹ്ളാദിക്കുവിൻ” എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഫ്രാൻസിസ് പാപ്പാ ആവർത്തിക്കുകയും സാധാരണ ജീവിതാനുഭവങ്ങളിലൂടെ വിശുദ്ധിയിലേക്കു വളരാൻ പാപ്പ ക്ഷണിക്കുകയും ചെയ്യുന്നു.

വിശുദ്ധിയില്ലായ്മയും സ്‌നേഹരാഹിത്യവുമാണ് മനുഷ്യർ ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കുമുള്ള മുഖ്യകാരണം. നോമ്പുയാത്ര വിശുദ്ധമാകുന്നത് വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ വിളി സ്വീകരിച്ച് ആ വിളിക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുമ്പോഴാണ്. നോമ്പിന്റെ തീക്ഷ്ണദിനങ്ങളിൽ ദൈവത്തോടും മറ്റുള്ളവരോടുമുള്ള ബന്ധത്തിൽ നിർമ്മലമായ ഹൃദയവും വക്രതയില്ലാത്ത മനസും സ്വന്തമാക്കി വിശ്വസ്തതയോടെ മുന്നേറി നമുക്ക് വിശുദ്ധിയിൽ വളരാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.