മെയ് 24-ന് ക്രിസ്ത്യാനികളുടെ മറിയത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ഈ ഭക്തിയുടെ പ്രാധ്യാനത്തെക്കുറിച്ചുള്ള ചില വസ്തുതകൾ ലൈഫ് ഡേ പങ്കുവെയ്ക്കുന്നു.
1. “ഓക്സിലിയഡോറ” എന്ന വിളിപ്പേര്
ഗ്രീസ്, ഈജിപ്ത്, അന്ത്യോക്യ, എഫെസോസ്, അലക്സാണ്ട്രിയ, ഏഥൻസ് എന്നിവിടങ്ങളിലെ ആദിമ ക്രിസ്ത്യാനികൾ പരിശുദ്ധ കന്യകാ മറിയത്തെ “സഹായി” എന്ന പേരിൽ വിളിച്ചിരുന്നു, ഗ്രീക്കിൽ ‘സ്വർഗ്ഗത്തിൽ നിന്നും സഹായം കൊണ്ടുവരുന്നവൾ’ എന്നർഥം വരുന്ന “Boeteia” എന്നും വിളിച്ചിരുന്നു.
345-ൽ കോൺസ്റ്റാൻ്റിനോപ്പിളിലെ വിശുദ്ധ ജോൺ ക്രിസോസ്റ്റം ആയിരുന്നു പരിശുദ്ധ കന്യകാമറിയത്തെ ഈ പേര് വിളിച്ചതായി അറിയപ്പെടുന്ന ആദ്യ സഭാ പിതാവ്. വിശുദ്ധൻ പറഞ്ഞു: “മറിയമേ, നീ ദൈവത്തിന്റെ ഏറ്റവും ശക്തമായ സഹായമാണ്.” 476-ൽ പ്രോക്ലൂസും 532-ൽ കേസറിയയിലെ സെബാസും ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തെ അംഗീകരിച്ചു.
2. ലെപാൻ്റോ, വിയന്ന യുദ്ധങ്ങളിൽ ഇടപെട്ട പരിശുദ്ധ അമ്മ
1572-ൽ, ലെപാൻ്റോ യുദ്ധത്തിൽ മുസ്ലീം തുർക്കികൾക്കെതിരെ ക്രിസ്ത്യൻ സൈന്യം വിജയിച്ചതിന് ശേഷം, വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപ്പാപ്പ ഒക്ടോബർ 7-ന് വിശുദ്ധ ജപമാലയുടെ ലുത്തിനിയക്കൊപ്പം “മറിയമേ, ദൈവത്തിന്റെ സഹായമേ” എന്ന് ചേർക്കാനും ഉത്തരവിട്ടു.
അതിനു മുൻപുള്ള വർഷം 282 കപ്പലുകളും 88,000 സൈനികരും അടങ്ങിയ ഒരു മുഹമ്മദീയ സൈന്യത്താൽ നശിപ്പിക്കപ്പെടുന്നതിൽ നിന്ന് ക്രൈസ്‌തവരെ മുഴുവൻ മാതാവ് അത്ഭുതകരമായി രക്ഷിച്ചു.
1683-ൽ ഇന്നസെൻ്റ് പതിനൊന്നാമൻ പാപ്പയുടെ കാലത്ത് തുർക്കികൾ വിയന്നയെ ആക്രമിച്ചു. പോളണ്ടിലെ രാജാവായ ജോൺ സോബിസ്‌കിയുടെ നേതൃത്വത്തിൽ അദ്ദേഹം തുർക്കി സൈന്യത്തെ പരാജയപ്പെടുത്തി. ക്രിസ്ത്യാനികളുടെ സഹായമായ മേരിയുടെ മധ്യസ്ഥതയാലാണ് ഈ വിജയം നേടിയത്. താമസിയാതെ അവർ ക്രിസ്ത്യാനികളുടെ സഹായമായ മേരി എന്ന സംഘടന സ്ഥാപിച്ചു. ഇന്ന് അത് 60 ലധികം രാജ്യങ്ങളിൽ നിലനിൽക്കുന്നു.
3. ഫ്രഞ്ച് വിപ്ലവകാലത്തുണ്ടായ തീം
ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ ചരിത്രം ഫ്രഞ്ച് വിപ്ലവത്തെ തുടർന്നുള്ള വർഷങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്.
ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ ബോണപാർട്ടെ, പിയൂസ് ഏഴാമൻ മാർപാപ്പയെ ഫോണ്ടെയ്ൻബ്ലൂ കൊട്ടാരത്തിൽ തടവിലാക്കി. പാപ്പ സഭയെ സംരക്ഷിക്കുന്നതിനായി ക്രിസ്ത്യാനികളുടെ സഹായമായ മേരിക്ക് തന്റെ പ്രാർഥനകൾ സമർപ്പിച്ചു.
പാപ്പയുടെ പ്രാർഥനയ്ക്ക് ഉത്തരമെന്നവണ്ണം 1814-ൽ നെപ്പോളിയൻ തന്റെ സ്ഥാനത്യാഗത്തിൽ ഒപ്പുവച്ചു. അടുത്ത വർഷം സഭ തന്റെ സ്ഥാനവും ആത്മീയ ശക്തിയും വീണ്ടെടുത്തപ്പോൾ, തടവിലാക്കിയ ശേഷം റോമിലേക്ക് മടങ്ങിയതിന്റെ ഓർമ്മ നിലനിർത്തുന്നതിനായി മാർപ്പാപ്പ മെയ് 24-ന് ക്രിസ്ത്യാനികളുടെ സഹായമായ മേരിയുടെ തിരുനാളായി പ്രഖ്യാപിച്ചു.
4. പതിനൊന്നാം നൂറ്റാണ്ട് മുതൽ ഉക്രൈനിൽ ആഘോഷിച്ചുവരുന്ന തിരുനാൾ
പുറജാതീയ ഗോത്രങ്ങളുടെ ആക്രമണത്തിൽ നിന്ന് ആ പ്രദേശത്തെ മോചിപ്പിച്ചതിന് ശേഷം 1030 മുതൽ ഉക്രൈനിലെ കന്യാമറിയത്തിന് “സഹായി” എന്ന പേര് ലഭിച്ചു. അതിനുശേഷം, ആ രാജ്യത്ത്, ഓർത്തഡോക്സ് സഭ എല്ലാ ഒക്ടോബർ 1-നും ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.
5. ഡോൺ ബോസ്കോയ്ക്ക് പ്രത്യക്ഷപ്പെട്ട മറിയം
വിശുദ്ധ ജോൺ ബോസ്കോ ഈ മരിയൻ സമർപ്പണത്തോടുള്ള സ്നേഹത്തിന്റെ വലിയ പ്രചാരകനായിരുന്നു. കാരണം മാതാവ് തന്നെ അദ്ദേഹത്തിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു, ടൂറിനിൽ (ഇറ്റലി) മറിയത്തിന്റെ ബഹുമാനാർഥം ഒരു ദൈവാലയം പണിയേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചു. അതുപോലെ, “ഓക്സിലിയഡോറ” എന്ന തലക്കെട്ടിൽ ആദരിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു.
1863-ൽ, വിശുദ്ധ ജോൺ ബോസ്കോ വളരെ കുറച്ചുമാത്രം പണം കൈവശമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും പള്ളിയുടെ നിർമ്മാണം ആരംഭിച്ചു. എന്നാൽ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയോടെ 1868 ജൂൺ 9-ന്, വെറും അഞ്ചു വർഷത്തിനുശേഷം ദൈവാലയത്തിന്റെ കൂദാശ നടന്നു.
ഈ ദൈവാലയത്തെകുറിച്ചു വിശുദ്ധൻ പറഞ്ഞത് ഇപ്രകാരമാണ്: “ഈ ദൈവാലയത്തിലെ ഓരോ ഇഷ്ടികയും പരിശുദ്ധ കന്യകയുടെ ഒരു അത്ഭുതത്തിന് സമാനമാണ്.” തുടർന്ന് ഈ ദൈവാലയത്തിൽ നിന്നാണ് ക്രിസ്ത്യാനികളുടെ സഹായം എന്ന തലക്കെട്ടിൽ മറിയത്തോടുള്ള ഭക്തി ലോകമെമ്പാടും വ്യാപിക്കാൻ തുടങ്ങിയത്.