നല്ല തമാശ

ജിൽസ ജോയ്

ജൂതനായ ഒരു തയ്യൽക്കാരൻ തന്റെ മകന്റെ ചില പ്രവൃത്തികളിൽ വിഷമിച്ച് റബ്ബിയെകണ്ട് സങ്കടംപറയാൻ പോയി. അയാൾ പറഞ്ഞു:

“ഞാൻ അവനെ യഹൂദവിശ്വാസത്തിൽ തന്നെ വളർത്തി. ഒരു കുറവും വരുത്തിയിട്ടില്ല. ഉള്ളതെല്ലാം ചിലവഴിച്ചു ഉന്നതവിദ്യാഭ്യാസം കൊടുത്തു. ഇപ്പോൾ അവൻ വന്നു പറയുന്നു, അവന് ക്രിസ്ത്യാനി ആവണമെന്ന്. ഞാൻ എന്തുചെയ്യും റബ്ബി? എന്നെ ഒന്ന് സഹായിക്കൂ.”

“നീ ഇത് എന്റെ അടുത്തേക്കുതന്നെ കൊണ്ടുവന്നത് എന്തായാലും നല്ല തമാശയായി” – റബ്ബി പറഞ്ഞു.

“നിന്റെപോലെ തന്നെ ഞാനും എന്റെ മകനെ വിശ്വാസത്തിൽ വളർത്തി, യൂണിവേഴ്സിറ്റിയിൽ അയച്ചു പഠിപ്പിച്ചു, എനിക്കുണ്ടായതെല്ലാം അവനായി ചിലവാക്കി. എന്നിട്ട് അവൻ ഒരു ദിവസം വന്നുപറയുവാ, അവൻ ക്രിസ്ത്യാനിയാവാൻ തീരുമാനിച്ചെന്ന്.”

“എന്നിട്ട് താങ്കൾ എന്ത് ചെയ്തു?”

“ഞാൻ സിനഗോഗിൽ പോയി സർവശക്തനായ ദൈവത്തോട് ഒരു ഉത്തരത്തിനായി പ്രാർഥിച്ചു.”

“എന്നിട്ടെന്തുണ്ടായി?” തയ്യൽക്കാരൻ അക്ഷമയോടെ ചോദിച്ചു.

ദൈവത്തിന്റെ ശബ്ദം സിനഗോഗിൽ മുഴങ്ങി: “നീ ഇത് എന്റെ അടുത്തേക്കുതന്നെ കൊണ്ടുവന്നത് എന്തായാലും നല്ല തമാശയായി.”

ജിൽസ ജോയ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.