ബോസ്‌നിയ ഹെര്‍സഗൊവിനയുടെ പ്രസിഡന്റ് വത്തിക്കാനില്‍

ബോസ്‌നിയ ഹെര്‍സഗൊവീനയിലെ കത്തോലിക്കാ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് അവിടുത്തെ പ്രസിഡന്റ്, ത്സെല്‍യിക്കൊ കോസ്‌മെച്ചിനോയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ചര്‍ച്ച ചെയ്തു. ബോസ്‌നിയ ഹെര്‍സഗൊവിനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ത്സെല്‍യിക്കൊ കോസ്മിച്ചിനെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ച വേളയിലായിരുന്ന ഈ ചര്‍ച്ച.

പരിശുദ്ധ സിംഹാസനവും ബോസ്‌നിയ ഹെര്‍സഗൊവീനയും തമ്മിലുള്ള സുഗമമായ നയതന്ത്രബന്ധം, ആ നാടിന്റെ പൊതുവായ അവസ്ഥ, എല്ലാ പൗരന്മാരുടെയും അവകാശങ്ങളുടെ പൂര്‍ണ്ണ ആദരവ് തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളായി. ദേശീയ-അന്തര്‍ദ്ദേശിയ പ്രാധാന്യമുള്ള സമാധാനം, സുരക്ഷ തുടങ്ങിയവയെക്കുറിച്ചും പാപ്പായും പ്രസിഡന്റും ചര്‍ച്ചചെയ്തു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്റ് ത്സെല്‍യിക്കൊ കോസ്മിച്ച് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്റെ വിദേശ കാര്യാലയത്തിന്റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞൊര്‍ മിറൊസ്ലാവ് വ്വച്ചോവ്‌സ്‌കിയുമായും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.

ഭരണഘടനയനുസരിച്ച് ബോസ്‌നിയ ഹെര്‍സഗൊവീനയില്‍ മൂന്നംഗ പ്രസിഡന്റ് സമിതിയാണുള്ളത്. ഈ മൂന്നു പേര്‍ ബോസ്‌നിയാക്ക്, സെര്‍ബ്, ക്രൊവാത് എന്നീ വംശജരെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവര്‍ മാറിമാറിയാണ് പ്രസിഡന്റ് സ്ഥാനം വഹിക്കുക.