
‘ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ’ (26) എന്ന, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരോടുള്ള ഈശോയുടെ ചോദ്യം നമ്മുടെ ഹൃദയങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്. ഈശോയ്ക്കുണ്ടായ സഹനങ്ങളിലും കുരിശുമരണത്തിലും ആ ശിഷ്യന്മാര്‍ക്ക് അതിയായ വിഷമമുണ്ട്. അതിനാലാണ് വഴിയില്‍ വച്ചു കണ്ട ‘അപരിചിതനോട്’ അവര്‍ അവരുടെ സങ്കടം പറയുന്നതും. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍, അവരെ ‘ഭോഷന്മാരേ’ എന്ന് അഭിസംബോധന ചെയ്ത് ഈശോ പറഞ്ഞ വാക്യമാണ് നമ്മള്‍ ആദ്യം കണ്ടത് – ‘ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ’ എന്ന്.
സഹനത്തിലൂടെയാണ് മഹത്വത്തിലേക്കു പ്രവേശിക്കുന്നത്. ദൈവപുത്രന്‍, സഹനത്തെ മഹത്വത്തിലേക്കു നടന്നടുക്കാനുള്ള മാര്‍ഗമായിട്ടാണ് കണ്ടത്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന സഹനങ്ങളെ മഹത്വത്തിലേക്കുള്ള പാതയായിട്ടാണോ ഞാന്‍ കാണുന്നത്? അല്ലെങ്കിൽ അങ്ങനെ കാണേണ്ടിയിരിക്കുന്നു.
ഫാ. ജി. കടൂപ്പാറയില്‍ MCBS