മർക്കോസിന്റെ സുവിശേഷം എട്ടാം അധ്യായം 14 മുതൽ 21 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ക്രിസ്തുവിന്റെ പ്രവർത്തനങ്ങളും പ്രബോധനങ്ങളും അത്ഭുതങ്ങളും നേരിൽക്കണ്ടിട്ടും അതിന്റെ ആത്മീയവശങ്ങളെ മനസ്സിലാക്കാതെ ഭൗതികമായതിൽമാത്രം നോക്കുന്ന ശിഷ്യഗണത്തെ സുവിശേഷകൻ ഇവിടെ എടുത്തുകാട്ടുന്നു. ഗുരുവിന്റെ നെഞ്ചിടിപ്പുകൾപോലും മനസ്സിലാക്കേണ്ടവനാണ് ക്രിസ്തുശിഷ്യൻ; ക്രിസ്തുവിന്റെ വിചാരംമാത്രം മനസ്സിൽ സൂക്ഷിക്കുന്നവനാകണം അവൻ. അവന്റെ ജീവിതം മുഴുവനായും ക്രിസ്തുവിനായി ഉള്ളതാകണം.
ക്രിസ്തു ആത്മീയകാര്യങ്ങൾ പഠിപ്പിക്കുമ്പോഴും ശിഷ്യരുടെ ചിന്തകൾ പോയത് ഭൗതികമായതിലേയ്ക്കായിരുന്നു. എല്ലാത്തിനെയും സൃഷ്ടിച്ചവനും എല്ലാത്തിന്റെയുംമേൽ അധികാരമുള്ളവനുമാണ് ക്രിസ്തു എന്ന് അവർ ചിന്തിക്കുന്നില്ല. ജീവിതത്തിൽ ക്രിസ്ത്യാനിയാണെന്നു പറയുകയും എന്നാൽ ക്രിസ്തുവിലേക്കു നോക്കാൻ മറന്നുപോകുകയും ചെയ്യുന്ന നമ്മുടെയൊക്കെ ആത്മീയത ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിൽ വിശ്വസിച്ച്, കണ്ണുകൾ തുറന്ന്, കാതുകൾ ഏകാഗ്രമാക്കി എല്ലാത്തിനെയും അതിജീവിക്കുന്ന ക്രിസ്തുവിൽ ശരണംപ്രാപിച്ച് നമുക്കു മുന്നോട്ടുപോകാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS