പുൽക്കൂട്ടിലേയ്ക്ക് 24: കൃപയും സത്യവും നിറഞ്ഞ മഹത്വം

ആഗമനകാല പ്രാർത്ഥനകൾ 24: കൃപയും സത്യവും നിറഞ്ഞ മഹത്വം

വചനം

“വചനം മാംസമായി നമ്മുടെ ഇടയില് വസിച്ചു. അവന്റെ മഹത്വം നമ്മള് ദര്ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം” (യോഹ. 1:14).

വിചിന്തനം

ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്ന തലേദിവസം നമ്മുടെ ചിന്തകൾ ബത്ലേഹമിലെ പുൽക്കൂട് വരെ എത്തിയിരിക്കുന്നു. കൃപയുടെ വസന്തം തീർക്കാൻ ദൈവപുത്രൻ മനുഷ്യജന്മമെടുത്തിരിക്കുന്നു. ലോകത്തിനുള്ള ദൈവത്തിന്റെ സദ്വാർത്തയാണ് വചനം മാംസമായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെയോർത്ത് പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണത്. വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ മണ്ണിന്റെ മണമുള്ള മക്കൾ അനുദിനജീവിതത്തിലൂടെ വചനമാകുന്ന ദൈവത്തിന് ജീവൻ നൽകുമ്പോൾ നമ്മിലും ഒരു പുതിയ ജീവിതം പിറവിയെടുക്കുന്നു.

പ്രാർത്ഥന

സ്നേഹനാഥനായ പിതാവേ, നിന്റെ വചനമായ പുത്രനെ ഞങ്ങൾ വാഴ്ത്തുന്നു, സ്തുതിക്കുന്നു. ഞങ്ങൾക്കു ജീവൻ നൽകാനായി മന്നിൽ പിറന്ന നിന്റെ പ്രിയപുത്രനെ സ്നേഹിക്കുവാനും അവന്റെ വഴികളെ പിന്തുടരാനും ഞങ്ങളെ സഹായിക്കണമേ. കോവിഡ്-19 മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന മാനവരാശിയെ രക്ഷിക്കാനായി നിന്റെ ആശീർവ്വാദത്തിന്റെ കരം ഞങ്ങളുടെ മേൽ നീട്ടണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

സുകൃതജപം

പിതാവിന്റെ മഹത്വമായ ഉണ്ണീശോയെ, നിന്നെ ഞങ്ങൾ ആരാധിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.