ഉദയ്‌നഗറില്‍ ഇന്ന് കര്‍ദിനാള്‍ അമാത്തോയുടെ ദിവ്യബലി

ഇന്‍ഡോര്‍: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തിന്റെ ഭാഗമായി ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കബറിടത്തില്‍ ഇന്നു രാവിലെ ദിവ്യബലി അര്‍പ്പിക്കും. ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കുന്ന വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ഇന്നലെ ഇന്‍ഡോറിലെത്തി.

വൈകുന്നേരം നാലിന് ഇന്‍ഡോര്‍ അഹല്യാബായ് വിമാനത്താവളത്തില്‍ വത്തിക്കാന്‍ കാര്യാലയ സെക്രട്ടറി മോണ്‍. റോബര്‍ട്ട് സാര്‍ണോയോടൊപ്പമെത്തിയ അദ്ദേഹത്തെ ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കലും വൈദികരും എഫ്‌സിസി സന്യാസിനി സഭയുടെ പ്രതിനിധികളും ചേര്‍ന്നു സ്വീകരിച്ചു.

രാവിലെ പത്തരയ്ക്കു നടക്കുന്ന ദിവ്യബലിയില്‍ സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയോഡര്‍ മസ്‌കരനാസ്, ബിജ്‌നോര്‍ മുന്‍ ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും.

സിസ്റ്ററുടെ ജീവിതവും ഡയറിക്കുറിപ്പുകളും പ്രമേയമാക്കി തയാറാക്കിയ ഗ്രന്ഥങ്ങളുടെയും ആല്‍ബങ്ങളുടെയും പ്രകാശനവും പള്ളിയോടനുബന്ധിച്ചു നിര്‍മിച്ചിട്ടുള്ള റാണി മരിയ ഫോട്ടോ ഗാലറിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. എഫ്‌സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, ഭോപ്പാല്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പ്രിന്‍സി റോസ്, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി തുടങ്ങിയവരും ചടങ്ങിനെത്തും.

ഉദയ്‌നഗറിലെ റാണി മരിയ ആശ്രമം കര്‍ദിനാള്‍ അമാത്തോയും സംഘവും സന്ദര്‍ശിക്കും. വൈകുന്നേരം ഏഴു മുതല്‍ എട്ടു വരെ സിസ്റ്റര്‍ റാണി മരിയ കൊല്ലപ്പെട്ടപ്പോള്‍ ഭൗതികശരീരം ആദ്യം എത്തിച്ച ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ എഫ്‌സിസി സന്യാസിനിമാര്‍ നയിക്കുന്ന പ്രാര്‍ഥനാശുശ്രൂഷ നടക്കും. നാളെ രാവിലെ പത്തിനാണു വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷി പദവി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.