വെടിയേറ്റ വൈദികന്‍ എഴുതുന്നു

ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടയില്‍  പോലീസിന്റെ വെടിയേറ്റ ഈശോ സഭാ വൈദികന്‍ ഫാ. ഗ്രഹാം പുജിന്‍ എഴുതുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എനിക്ക് വെടിയേറ്റതെങ്ങനെയെന്ന് മിക്കവരും അറിഞ്ഞുകാണും. ബ്രാം ഫോണ്ടെയ്‌നിലെ ഹോളി ട്രിനിറ്റി കാത്തലിക് ദേവാലയത്തിന്റെ ഗേറ്റില്‍ വെറുതെ നില്‍ക്കുകയായിരുന്നു ഞാന്‍. അവിടുത്തെ ഇടവക വികാരിയും യൂണിവേഴ്‌സിറ്റി ചാപ്ലെയിനുമാണ് ഞാന്‍. എന്റെ പൗരോഹിത്യശുശ്രൂഷാ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ട് ഞാന്‍ ദിവസം മുഴുവന്‍ അവിടെയുണ്ടായിരുന്നു. ദേവാലയം ഏറ്റവും വിശുദ്ധമായ സ്ഥലവും അനുരജ്ഞനങ്ങള്‍ മാത്രം സംഭവിക്കുന്ന ഇടവുമാണ്.

കാമ്പസില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മിക്കവരും ട്രിനിറ്റി വിട്ട് ഓടിപ്പോയി. സായുധവാഹനങ്ങളുമായിട്ടാണ് പൊലീസ് എത്തിയത്. അമിത വേഗതയില്‍ വന്ന ഒരു സായുധ വാഹനത്തെ തടഞ്ഞു നിര്‍ത്താന്‍ എനിക്ക് സാധിച്ചു. കല്ലും മറ്റ് വസ്തുക്കളുമായി പൊലീസും മറ്റുള്ളവരും ദേവാലയത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. വെടിയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് ഗേറ്റില്‍ നിന്നിരുന്ന പൊലീസുകാരന് ഞാന്‍ വെള്ളം നല്‍കിയിരുന്നു.

എന്തിനാണീ അക്രമങ്ങള്‍ നടത്തുന്നതെന്ന് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. ജീവിതകാലം മുഴുവന്‍ സമാധാനവാദിയും അക്രമവിരോധിയുമാണ് ഞാന്‍. സമാധാനത്തിന് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. 1979 ല്‍ എനിക്ക് ഇരുപത്തിയൊന്ന് വയസ്സ് പ്രായമുള്ള സമയത്ത് സൗത്ത് ആഫ്രിക്കന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കോര്‍ട്ട് മാര്‍ഷ്യലിന് ഞാന്‍ വിധേയനായിട്ടുണ്ട്. കൊലയ്‌ക്കെതിരെ പ്രതികരിച്ചു എന്നതായിരുന്നു എനിക്കെതിരെയുള്ള കുറ്റം. തോക്കോ ബോംബോ മറ്റ് ആയുധങ്ങളോ അല്ല എന്റെ സമരായുധം.

സമാധാനം പുലരാന്‍ എത്ര വേണമെങ്കിലും ക്ഷമിക്കാന്‍ ഞാന്‍ തയ്യാറാണ്. അക്രരാഹിത്യത്തിലാണ് അചഞ്ചലമായ മാന്യത കുടികൊള്ളുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.