നവംബര്‍ 23: മര്‍ക്കോ 12: 18 – 27 തെറ്റു പറ്റുന്നതാര്‍ക്ക്

ഭൂമിയിലാണ് സ്വര്‍ഗ്ഗം പണിയേണ്ടത്, ഇന്ന് ആസ്വദിച്ച് ജീവിക്കാം കാരണം നാളെ നമ്മളില്ല തുടങ്ങിയുള്ള സിദ്ധാന്തങ്ങളുടെ വക്താക്കള്‍ ഇക്കാലത്തെന്നതു പോലെ അന്നുമുണ്ടായിരുന്നു – ഇക്കൂട്ടര്‍ പറയുന്നത് മരണശേഷം ശൂന്യത – അതായത് പുനരുത്ഥാനമെന്നൊന്നില്ല എന്നാണ്. സമൂഹത്തില്‍ ഉന്നതസ്ഥാനീയരും നാഗരികരും സമ്പന്നരുമായ സദുക്കായര്‍ വിശ്വസിച്ചിരുന്ന പഞ്ചഗ്രന്ഥിയില്‍ നിന്നും ഒരു ഭാഗമെടുത്ത് വ്യാഖ്യാനിച്ചുകൊണ്ട് ഈശോ അവരുടെ തെറ്റായ വിശ്വാസം തിരുത്തുകയും മരണശേഷമുള്ള മനുഷ്യാസ്ഥിത്വം വ്യക്തമാക്കുകയും ചെയ്യുന്നു. മുള്‍പ്പടര്‍പ്പില്‍ മോശയ്ക്കു പ്രത്യക്ഷനായ ദൈവം തന്നെത്തന്നെ പരിചയപ്പെടുത്തുന്നത് കാലങ്ങള്‍ക്കു മുന്‍പേ മൃതിയടഞ്ഞ പൂര്‍വ്വപിതാക്കന്മാരുടെ ദൈവമായിട്ടാണ്. അതിനര്‍ത്ഥം മരണത്തിനു ശേഷവും അവര്‍ ദൈവസന്നിധിയില്‍ ജീവിക്കുന്നു എന്നല്ലേ. മരണം കൊണ്ട് തീരുന്നതാണ് ജീവിതമെന്ന് ധരിച്ചുവശായി ഉള്ളകാലത്തോളം തന്നിഷ്ടം ജീവിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെങ്കില്‍ ഈശോ വിമര്‍ശിക്കുന്നത് നമ്മളെയും കൂടിയാണ് – നിങ്ങള്‍ക്കു വലിയ തെറ്റുപറ്റിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.