ഈ മെഴുതിരികൾ കത്തിക്കൊണ്ടേയിരിക്കും- ഒരു സന്യാസിനിയുടെ ശക്തമായ ഓര്‍മപ്പെടുത്തല്‍

ഭാഷാപോഷിണിക്കാരന്റെ ചിത്രം അന്ത്യ അത്താഴത്തിന്റെ നിന്ദനം മാത്രമല്ല, അന്തസ്സോടെയുള്ള ജീവിക്കുന്ന ആയിരക്കണക്കിന് സന്യാസിനിമാരോടുള്ള അവഹേളനം കൂടിയാണ് എന്ന് ശക്തമായി ഓര്‍മപ്പെടുത്തുന്ന ഒരു സന്യാസിനിയുടെ കുറിപ്പ്.

കേരള സമൂഹത്തിന്റെ കൗതുകങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും വിമർശനങ്ങൾക്കും സന്യാസിനിമാരുടെ ജീവിതം എന്നും വിഷയമാകുന്നു. അതും ക്രൈസ്തവ സന്യാസിനിമാരുടെ ജീവിതം. നന്മകൾ തമസ്ക്കരിച്ച്, കുറവുകൾ highlight ചെയ്ത്‌, ക്രൂശിക്കലുകളും നടത്തി, സഹതാപവും പ്രകടിപ്പിച്ച് ഒരു മൂലയിൽ ഒതുക്കിയാൽ ചിലർക്കൊക്കെ ഒരാശ്വാസം.

സമൂഹത്തിൽ പ്രേത്യകിച്ചു, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അതി പ്രസരത്തിനു ചുക്കാൻ പിടിക്കുന്ന so called ആർട്ടിസ്റ്റുകൾക്കു എന്നും വ്യത്യസ്തയുടെ കഥയൊരുക്കാൻ സന്യാസിനിമാരുടെ ജീവിതം കൂടിയേ തീരൂ. നിറം പിടിപ്പിച്ച്, പീഡിപ്പിച്ച്, പേടിപ്പിച്ച്, സത്യവുമായി ഒരു ബന്ധവുമില്ലാതെ – വിശുദ്ധമായി സന്യാസം ജീവിക്കുന്ന പാവപ്പെട്ട സന്യാസിനിമാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കു പോലും തെല്ലു വിലകല്പിക്കാതെ കഥകളും ചിത്രങ്ങളും സിനിമകളും പടച്ചു വിടുന്ന ഈ “വീര”ന്മാരുടെ മനസാന്തരത്തിനു വേണ്ടികൂടി പ്രാർത്ഥിച്ചു  ശക്തരാകുന്ന സന്യാസിനിമാർ ഇനിയും ഇവിടെയൊക്കെ  തന്നെ കാണും.

നിസ്വാർത്ഥമായ സേവനങ്ങൾ വേണ്ടപ്പെട്ടവർ പോലും അവഗണിക്കുമ്പോൾ ദൈവമുണ്ട് എന്ന നിതാന്ത സത്യത്തിനു ഇത്രമാത്രം സാക്ഷ്യം നൽകുന്ന വേറെ ഏതു വിഭാഗമുണ്ട് ? ഓരോ സെക്കൻഡ്‌സും ദൈവത്തിനും ദൈവ ജനത്തിനും വേണ്ടി മാത്രം നിർലോഭം നൽകുന്ന എത്രയോ പേരെ എനിക്ക് നേരിട്ടറിയാം, നിങ്ങൾക്കും. എന്നിട്ടും ഇടക്ക് കാണുന്ന പുഴുക്കുത്തുകൾക്കു മാത്രം ഇത്ര Publicity കൊടുത്തുയർത്താൻ നിങ്ങളും കൂട്ട് നിൽക്കയല്ലേ?

അപ്പനും ആങ്ങളമാരും സഹോദരിമാരും  കുറവുകൾ നിരത്തി കൂച്ചുവിലങ്ങിട്ടു ഞങ്ങളെ ”സ്നേഹി”ക്കുന്നത് അവരവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രം.

കരുതലുള്ള സ്നേഹം, അദ്ധ്വാനം, commitment, empathy, generosity ഇതൊക്കെ അതിന്റെ യഥാർത്ഥ ആഴത്തിൽ അറിയണമെങ്കിൽ നിങ്ങൾ ഒരു സന്യാസിനിയെ പരിചയപ്പെടൂ. പരിപൂർണത  അവകാശപ്പെടുന്നില്ല, ഒട്ടും. പക്ഷെ, നന്മകൾ അതിന്റെ പ്രഭ ചൊരിഞ്ഞു നിൽക്കുന്നിടം തന്നെയാണ് ഇന്നും (എന്നും) സന്യാസിനി മഠങ്ങൾ. കേരളത്തിന് ഇന്ന് വിദ്യാഭ്യാസത്തിന്റെ, സ്ത്രീ സ്വയം പര്യാപ്തതയുടെ, കുടുംബ ഭദ്രതയുടെ എന്തിനു മര്യാദക്ക് വസ്ത്രം ധരിച്ചു നടക്കുന്നുണ്ടെങ്കിൽ അതിനു പോലും കാരണമായി തീർന്നിരിക്കുന്നത് മെഴുതിരി പോലെ പരാതികളോ പരിഭവമോ ഇല്ലാതെ എറിഞ്ഞു തീർന്ന, സന്യാസിനിമാരാണെന്നത് നിങ്ങൾ സമ്മതിച്ചില്ലെങ്കിലും സത്യമാണെന്നു ഞങ്ങൾക്കറിയാം.

ഉപേക്ഷയുടെ, പരിത്യാഗത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചു മുന്നോട്ട് പോകുന്ന സന്യാസിനിമാർക്കിട്ടു ‘പാര’ പണിതു, creativity നടത്തി, അടക്കിയൊതുക്കിയ ആസക്തികളുടെ ആൾരൂപങ്ങളാണെന്നു വരുത്തിത്തീർക്കുവാൻ പെടാപ്പാടു പെടുന്ന ബഹുമാനപ്പെട്ട സഹോദരങ്ങളെ, ഞങ്ങൾക്ക് സഹതാപമാണ് നിങ്ങളോട്. മാനസിക നില തെറ്റിയവരോട് പിന്നെന്തു ചെയ്യാൻ? ഏറ്റം വിശുദ്ധമായതിനെ ഏറ്റം അശുദ്ധമാക്കി അവതരിപ്പിക്കുന്ന നിങ്ങളുടെ മനസിന്റെ സമനില തെറ്റിയെന്നല്ലാതെ പിന്നെന്താണിതിന്റെ അർഥം?

Extreme controversy/ നേരെ വിപരീതം അവതരിപ്പിക്കുമ്പോൾ അതു പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്നു. അതിനായുള്ള ശ്രമങ്ങളല്ലേ ഇതെല്ലാം. ഭാഷാപോഷിണിക്കാരന്റെ ചിത്രം അന്ത്യ അത്താഴത്തിന്റെ നിന്ദനം മാത്രമല്ല, അന്തസ്സോടെയുള്ള ജീവിക്കുന്ന   ആയിരക്കണക്കിന് സന്യാസിനിമാരോടുള്ള അവഹേളനം കൂടിയാണ്. ഞങ്ങൾക്കായി പറയാൻ ആരുമില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാണീ ഉച്ചത്തിലുള്ള ഓർമപ്പെടുത്തൽ.

വിശുദ്ധിയുടെ സുഗന്ധവുമായി അഴുക്കു നിറഞ്ഞ ഈ സമൂഹത്തിൽ ഇനിയും ഈ മെഴുതിരികൾ കത്തിക്കൊണ്ടേയിരിക്കും; ഒരു കാറ്റിനും അതിനെ കെടുത്താനാവില്ല. കാരണം, അതിനെ പരിപാലിക്കുന്നവൻ സർവശക്തനായ കർത്താവാണ്.

സി. സോജാ മരിയ cmc, Asst. Prof. St. Joseph College of Teacher Education for Women, Ernakulam

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.