ലോക പാപപരിഹാരത്തിനായി പോളണ്ടിൽ ജപമാല യജ്ഞം 

ലോകത്തെ പാപങ്ങളിൽ നിന്നും രക്ഷിക്കുക എന്ന നിയോഗവമായി പോളണ്ട്  ജപമാല യജ്ഞത്തിന് തയ്യാറെടുക്കുന്നു. ഒക്ടോബര് 7 നു പോളണ്ടിന്റെ മുൻകൂട്ടി നിശ്‌ചയിച്ചിരിക്കുന്ന അതിർത്തികളിൽ ഒരു മണിക്കൂർ നീളുന്ന കൂട്ട ജപമാല സമർപ്പണം നടക്കും.

ഏകദേശം പത്തുലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കും എന്ന് കരുതപ്പെടുന്ന ജപമാല യജ്ഞത്തിന്റെ നേതൃത്വം വഹിക്കുന്നത് വാഴ്സോ കേന്ദ്രമായുള്ള പോളണ്ടിലെ മെത്രാന്‍ സമിതിയാണ്.

പോളണ്ടിലെ 22 രൂപതകളിലായുള്ള 319-ഓളം ഇടവകകള്‍ ആയിരിക്കും ജപമാല യജ്ഞ൦ നടക്കുക. ഫാത്തിമായില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായിട്ടും 1571-ലെ ലെപാന്റോ നാവിക യുദ്ധത്തില്‍ ഇസ്ലാമിക സൈന്യത്തില്‍ നിന്നും ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടതിന്റെ വാര്‍ഷികാനുസ്മരണവും കൂടിയായിട്ടാണ് ഈ ജപമാല യജ്ഞം നടത്തുന്നത്.

മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനു നേരെ നടക്കുന്ന ആക്രമണങ്ങൾക്കു പരിഹാരവും ലോകത്തെ രക്ഷിക്കുന്നതിനായി  മാതാവിന്റെ മധ്യസ്ഥ൦ തേടിയുമാണ് ആയിരങ്ങൾ ജപമാല സമർപ്പണത്തിൽ പങ്കെടുക്കുക. ജപമാല സമർപ്പണത്തിന്റെ വിജയത്തിനായി പ്രായമായവരും വൈദികരും സന്യാസികളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ വിശ്വാസികളുടെയും സഹകരണം  പോളണ്ടിലെ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.