ജോസഫ് ചിന്തകൾ 17: ജോസഫ് – വചനോപാസകൻ

വചനം മാംസമായി അവതരിച്ച വിശുദ്ധ ദിനത്തിൽ ദൈവവചനത്തിനനുസരിച്ച് സ്വജീവിതം മെനഞ്ഞെടുത്ത വി. യൗസേപ്പിനെ അനുസ്മരിക്കുക ശ്രേഷ്ഠമായ കാര്യമാണ്. വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ ആ വചനത്തിനുവേണ്ടി (ഉണ്ണീശോയ്ക്കു വേണ്ടി) ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ സഹിച്ച വ്യക്തിയാണ് ജോസഫ്. വചനത്തിനുവേണ്ടി ആദ്യം ക്ലേശം സഹിച്ച വ്യക്തിയും ജോസഫ് തന്നെ. ഉണർവ്വിലും ഉറക്കത്തിലും ദൈവസ്വരത്തോട് തുറവി കാണിച്ച യൗസേപ്പ് എല്ലാ അർത്ഥത്തിലും വചനത്തിന്റെ ഉപാസകനായിരുന്നു.

നമ്മുടെ ജീവിത്തിൽ ദൈവവചനം അനുസരിച്ച് ജീവിക്കേണ്ടതിന്റെ പ്രാധാന്യം നിരന്തരം ഓര്മ്മപ്പെടുത്തുന്ന അദ്ധ്യാപകനാണ് വി. യൗസേപ്പ്. ജീവിതയാത്രയിൽ മുന്നോട്ടു നീങ്ങുമ്പോൾ വഴിതെറ്റാതെ ലക്ഷ്യത്തില്‍ എത്തിച്ചേരാൻ വചനാനുസൃത ജീവിതം സഹായിക്കുമെന്ന്, അവതരിച്ച വചനത്തിന്റെ വളർത്തപ്പൻ നമ്മെ പഠിപ്പിക്കുന്നു. വചനബദ്ധ ജീവിതത്തെ സ്വർഗ്ഗത്തിലേയ്ക്കുള്ള പ്രവേശനകവാടമായി തുറന്നുകാട്ടിയ യോഗിവര്യനാണ് മാർ യൗസേപ്പ്.

2011-ൽ വിശ്വാസവർഷം പ്രഖ്യാപിച്ചുകൊണ്ട് ബനഡിക്ട് പതിനാറാമൻ മാർപാപ്പ എഴുതിയ വിശ്വാസത്തിന്റെ വാതിൽ ( Porta fidei) എന്ന അപ്പസ്‌തോലിക ലേഖനത്തിൽ “ദൈവവചനത്താൽ മനസും ഹൃദയവും പ്രബുദ്ധമായവരെയാണ് ഇന്നു ലോകത്തിന് ആവശ്യം” എന്നു പഠിപ്പിക്കുന്നു. ദൈവവചനത്തിനു മനസ്സിലും ഹൃദയത്തിലും ജീവൻ നൽകിയ യൗസേപ്പ് ക്രിസ്തുമസ് ദിനത്തിൽ വചനത്തിനനുസരിച്ചു ജീവിക്കാൻ നമ്മെ വെല്ലുവിളിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.