ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിയിൽ ഫിലിപ്പീൻസ്

ഡിസംബർ 16 -ന് ഫിലിപ്പീൻസിൽ ആഞ്ഞടിച്ചേക്കാവുന്ന റായി ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിയിലാണ് ഏകദേശം ഒന്നരക്കോടിയിലധികം ഫിലിപ്പീനി പൗരരെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. ഇതിൽ ഏതാണ്ട് ഏഴു ലക്ഷത്തിലധികം പേർ ദുർബലരായ കുട്ടികളാണ്. ഡിസംബർ 16 -ന് ഫിലിപ്പീൻസിലെ സുറിഗാവോ, കിഴക്കൻ വിസ്യാസിന്റെ തെക്കു പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഈ ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റ് അപകടം വിതയ്ക്കാൻ സാധ്യതയുള്ളത്.

ലക്ഷക്കണക്കിന് ആളുകളാണ് റായി മൂലം ഉണ്ടായേക്കാവുന്ന കൊടുങ്കാറ്റ് വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയാൽ അപകടസ്ഥിതിയിലായിരിക്കുന്നത്. പലയിടങ്ങളിലും പാർപ്പിടങ്ങളും കൃഷിയിടങ്ങളും നാശനഷ്ട ഭീതിയിലാണ്.

റായി കടന്നുപോകാനിടയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ തങ്ങൾ ഉത്കണ്ഠകുലരാണെന്നും ജനങ്ങളിലേക്ക് ആവശ്യമുള്ള സഹായങ്ങൾ എത്തിക്കുന്നതിന്, സർക്കാരിനൊപ്പം പ്രവർത്തിക്കാൻ തങ്ങൾ സന്നദ്ധരാണെന്നും യൂണിസെഫ് അറിയിച്ചു.

കോവിഡ്-19 ന്റെ ഭീതി ഇപ്പോഴും ശക്തമായി നിലനിൽക്കുന്ന അവസരത്തിൽ ചുഴലിക്കൊടുങ്കാറ്റ് കുട്ടികളുടെ ജീവിതത്തെയാണ് കൂടുതലായി ബാധിക്കുക എന്നും എന്നാൽ സർക്കാരിന്റെ അഭ്യർത്ഥനയിൽ ഏതാണ്ട് ഇരുപത്തി അയ്യായിരം ആളുകൾക്കു വേണ്ടി ശുദ്ധജലം, പോഷകാഹാരം, കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം എന്നിവക്കു വേണ്ടി യൂണിസെഫ് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും യൂണിസെഫ് വൃത്തങ്ങൾ അറിയിച്ചു. അടിയന്തരഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കുട്ടികളാണ്.

ഏതാണ്ട് പത്തു വർഷങ്ങൾക്കു മുൻപ് മിൻഡാനവോയിൽ ആഞ്ഞടിച്ച വാഷി ചുഴലിക്കാറ്റും 2012 ഡിസംബറിൽ ബൊഫ ചുഴലിക്കാറ്റും സഞ്ചരിച്ച അതേ പാതയിലായിരിക്കും റായി ചുഴലിക്കാറ്റും വീശുക.

കടപ്പാട്: മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
vaticannews.va

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.