പാപ്പായുടെ ലോക പ്രേഷിതദിന സന്ദേശം പ്രകാശിതമായി

പരിമിതികളും പ്രതിബന്ധങ്ങളും സകലരേയും സകലത്തേയും പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണെന്ന് മാര്‍പാപ്പാ. ഇക്കൊല്ലത്തെ (2021) ലോക പ്രേഷിതദിനത്തിനായി വെള്ളിയാഴ്ച (29/01/21) പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്.

അനുവര്‍ഷം ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയ്ക്ക് തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് തിരുസഭ ലോക പ്രേഷിതദിനം ആചരിക്കുന്നത്. ഇക്കൊല്ലം ഒക്ടോബര്‍ 24-നായിരിക്കും ഈ ദിനാചരണം. വിമോചനസന്ദേശത്തില്‍ നിന്ന് ആരും യാതൊന്നും ഒഴിവാക്കപ്പെട്ടിട്ടില്ല എന്നും, പാപ്പാ ഇക്കൊല്ലത്തെ പ്രേഷിതദിനത്തിന്റെ വിചിന്തനപ്രമേയമായി സ്വീകരിച്ചിരിക്കുന്ന അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ നാലാം അദ്ധ്യായത്തിലെ ഇരുപതാമത്തേതായ ‘ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തവയെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല’ എന്ന വാക്യത്തെ അവലംബമാക്കിയുള്ള തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഒരിക്കല്‍, ദൈവസ്‌നേഹത്തിന്റെ ശക്തി അനുഭവിച്ചറിയുകയും നമ്മുടെ വൈക്തികവും കൂട്ടായതുമായ ജീവിതത്തില്‍ ദൈവത്തിന്റെ പിതൃസന്നിഭ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ നമുക്ക് നാം കണ്ടതും കേട്ടതുമായവ പ്രഘോഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യാതിരിക്കാനാകില്ലയെന്ന് പാപ്പാ തന്റെ സന്ദേശത്തിന്റെ തുടക്കത്തില്‍ തന്നെ പ്രസ്താവിക്കുന്നു. ദൈവം, നരകുലത്തെ എത്രത്തോളം സ്‌നേഹിക്കുകയും നമ്മുടെ സന്തോഷസന്താപങ്ങളും പ്രത്യാശകളും ഉത്ക്കണ്ഠകളും സ്വന്തമാക്കിത്തീര്‍ക്കുകയും ചെയ്യുന്നുവെന്ന് മനുഷ്യാവതാര രഹസ്യത്തിലും സുവിശേഷത്തിലും പെസഹാ രഹസ്യത്തിലും അനാവരണം ചെയ്യപ്പെട്ടിരിക്കുന്ന യേശുവിന് അവിടത്തെ ശിഷ്യരോടും നരകുലത്തോടുമുള്ള ബന്ധം നമുക്ക് കാണിച്ചുതരുന്നുവെന്ന് പാപ്പാ വിശദീകരിക്കുന്നു.

ദൈവത്തിന്റെ കരുണാര്‍ദ്രസ്‌നേഹത്തില്‍ നിന്ന് അകലെയാണെന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ആര്‍ക്കും തോന്നേണ്ട കാര്യമില്ലയെന്നും പാപ്പാ പറയുന്നു. എല്ലാവരെയും വിളിക്കാനും അവരായിരിക്കുന്ന അവസ്ഥയില്‍, അവരുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടാനുമുള്ള കര്‍ത്താവിന്റെ തീവ്രാഭിലാഷമാണ് സുവിശേഷവത്ക്കരണ ചരിത്രത്തിന്റെ തുടക്കമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇന്ന് ലോകത്തെ അലട്ടുന്ന മഹാമാരിയെക്കുറിച്ചും പാപ്പാ തന്റെ സന്ദേശത്തില്‍ പരാമാര്‍ശിക്കുന്നു. നാമിപ്പോള്‍ ക്ലേശകരമായ ഒരു കാലത്തിലാണെന്നും, കോവിഡ്-19 വസന്ത, വേദന, ഏകാന്തത ദാരിദ്ര്യം അനീതികള്‍ എന്നിവയെ വര്‍ദ്ധമാനമാക്കുകയും മുന്‍നിരയിലെത്തിക്കുകയും ചെയ്തിരിക്കയാണെന്നും പാപ്പാ പറയുന്നു.

ഈ മഹാമാരി, സുരക്ഷിതത്വത്തെക്കുറിച്ചുള്ള നമ്മുടെ തെറ്റായ ധാരണയെ തുറന്നുകാട്ടുകയും നമ്മുടെ ഇടയില്‍ നാമറിയാതെ വര്‍ദ്ധിച്ചുവരുന്ന തകര്‍ച്ചയെയും ധ്രുവീകരണത്തെയും വെളിച്ചത്ത് കൊണ്ടുവരുകയും ചെയ്യുന്നുവെന്നും പാപ്പാ അനുസ്മരിക്കുന്നു. ഏറ്റം ദുര്‍ബലരും വേധ്യരുമായവര്‍ക്ക് ഇത് കൂടുതല്‍ അനുഭവവേദ്യമാകുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു. നിരുത്സാഹവും നിരാശയും ക്ഷീണവും നമുക്കനുഭവപ്പെടുന്നുവെന്നും പ്രത്യാശയ്ക്ക് പ്രതിബന്ധമായ വര്‍ദ്ധിച്ചുവരുന്ന നിഷേധാത്മകതയില്‍ നിന്ന് നാം മുക്തരല്ലെന്നും പാപ്പാ പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ ഈ ദിവസങ്ങളില്‍, ആരോഗ്യപരമായ സാമൂഹിക അകല്‍ച്ചയുടെ പേരില്‍, നിസ്സംഗതയെയും നിര്‍വ്വികാരതയെയും മറച്ചുവയ്ക്കാനും ന്യായീകരിക്കാനുമുള്ള ഒരു പ്രലോഭനം ഉണ്ടാകുമ്പോള്‍ അനുകമ്പയുടെ ദൗത്യത്തിന്റെ അടിയന്തിര ആവശ്യം ഉണ്ടെന്നും അത് ആവശ്യമായ അകലം പാലിക്കലിനെ കൂടിക്കാഴ്ചയ്ക്കും പരിചരണത്തിനും പരിപോഷണത്തിനുമുള്ള ഒരു അവസരമാക്കി മാറ്റുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.