മത്സ്യത്തൊഴിലാളികൾ ചൂഷണവിധേയരാക്കപ്പെടുന്നത് തടയണം: കർദ്ദിനാൾ ടർക്സൺ

മത്സ്യബന്ധന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത് തടയുന്നതിന് അടിയന്തിര നടപടികൾ ആവശ്യമാണെന്ന് സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ മേധാവി കർദ്ദിനാൾ പീറ്റർ കൊദ്വൊ അപ്പിയ ടർക്സൺ. പ്രതിവർഷം നവംബർ 21-ന് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന ലോക മത്സ്യബന്ധന ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യകത എടുത്തുകാട്ടിയിരിക്കുന്നത്.

ഏതൊരു കാലാവസ്ഥയിലും ഏറ്റവും കൂടുതൽ മീൻ പിടിക്കുന്നതിന്, രാപകൽ ഭേദമന്യേ കഠിനാദ്ധ്വാനം ചെയ്യാൻ മത്സ്യബന്ധന തൊഴിലാളികൾ നിർബന്ധിതരാകുകയും തുച്ഛമായ വേതനത്തിന് നീണ്ട മണിക്കൂറുകൾ ജോലിയെടുക്കേണ്ടി വരുകയും അവർ ഭീഷണിക്ക് ഇരകളാകുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചും കർദ്ദിനാൾ ടർക്സൺ സൂചിപ്പിക്കുന്നു.

കടലിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് അറുതി വരുത്താൻ അന്താരാഷ്ട്ര സംഘടനകളും സർക്കാരുകളും സത്വരമായി ഇടപെടണമെന്ന് പറയുന്ന അദ്ദേഹം, അല്ലാത്തപക്ഷം ഈ മേഖലയിൽ ദുർനടപടികൾ അവസാനിപ്പിക്കുക ദുഷ്ക്കരമായി ഭവിക്കുകയും മത്സബന്ധന വ്യവസായ മേഖലയിൽ മാനുഷികമായും സാമ്പത്തികമായും ഏറെ വില നല്‍കേണ്ടിവരികയും ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കുന്നു. മത്സ്യബന്ധന മേഖലയിൽ തൊഴിലാളികൾക്ക് അമിത ജോലിഭാരം മൂലം ഉണ്ടകുന്ന തളർച്ച അനുവർഷം 24000-ത്തിലേറെ അപകടമരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന വസ്തുതയും അദ്ദേഹം അനുസ്മരിക്കുന്നു.

നമ്മുടെ ഈ കാലഘട്ടത്തിൽ മീൻപിടുത്തക്കാരുടെ മാനുഷികവും തൊഴിൽപരവുമായ അവസ്ഥകൾ അല്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സമുദ്രത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഒട്ടേറെയാണെന്ന വസ്തുത കർദ്ദിനാൾ ടർക്സൺ ചൂണ്ടിക്കാട്ടുന്നു.

ലോക മത്സ്യബന്ധന ദിനം ആദ്യമായി ആചരിക്കപ്പെട്ടത് 1998-ലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.