ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാധാനം സ്ഥാപിക്കുവാന്‍ നടത്തിയ ശ്രമങ്ങളില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഫ്രാന്‍സിസ് പാപ്പാ നന്ദി അര്‍പ്പിച്ചു. ലോക സമാധാന ദിനത്തോട് അനുബന്ധിച്ച് വത്തിക്കാനില്‍ നടന്ന പ്രാര്‍ത്ഥനയിലാണ് പാപ്പാ സമാധാനപാലന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ പ്രത്യേകം അനുസ്മരിച്ചത്.
“പ്രിയ സുഹൃത്തുക്കളെ നഗരാതിര്‍ത്തികളില്‍ ഐക്യത്തിന്റെ മനോഭാവം വളര്‍ത്തുന്നതിനും സമാധാനപൂര്‍വമുള്ള സഹവാസം സാധ്യമാക്കുന്നതിനും ഉള്ള നിങ്ങളുടെ പ്രതിബദ്ധത ആനന്ദത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനു ഞാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്നു” എന്ന് പാപ്പാ പറഞ്ഞു. സമാധാനം സംരക്ഷിക്കുവാനായി ലോകമെമ്പാടും നടക്കുന്ന സംഘടിതമായ പ്രാര്‍ത്ഥനകളെയും പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ച പാപ്പാ ഇന്നലെ സാറ്റോ ഇൽ മോണ്ടെയിൽ ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ്, ഇറ്റാലിയൻ കരിറ്റാസ്, പാക്സ് ക്രിസ്റ്റി, കത്തോലിക് ആക്ഷൻ എന്നിവയുടെ സഹകരണത്തോടെ നടന്ന അന്താരാഷ്ട്ര മാര്‍ച്ചിനെ പ്രത്യേകം അനുസ്മരിച്ചു.
റോമിലും മറ്റു രാജ്യങ്ങളിലും സമാധാനം സാധ്യമാക്കുന്നതിനായി സാന്‍ എജീ ദിയോ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുവാനും അതിന്റെ പ്രവര്‍ത്തകരെ അഭിനന്ദിക്കുവാനും പാപ്പാ മറന്നില്ല.