ഒറ്റപ്പെടലും നിരാശയും ജീവിതത്തില്‍ നിറയുമ്പോള്‍ ഓര്‍മ്മിക്കാം ഈ വിശുദ്ധരുടെ വാക്കുകള്‍

മഹാമാരിയെ തുടര്‍ന്നുള്ള നീണ്ട കാലത്തെ ഒറ്റപ്പെടലും കുടുംബജീവിതത്തിലും ജോലിസ്ഥലത്തും നേരിടുന്ന സമ്മര്‍ദ്ദങ്ങളും ആഭ്യന്തരയുദ്ധങ്ങളും കലാപങ്ങളും ലോകജനതയെ പൂര്‍ണ്ണമായും അസ്വസ്ഥതയിലാഴ്ത്തിയിരിക്കുകയാണ്. പ്രതിസന്ധികളെ അതിജീവിക്കാന്‍ മനുഷ്യന്‍ ഏറെ പാടുപ്പെടുന്ന അവസ്ഥയില്‍ നമുക്ക് സുപരിചിതരായ ചില വിശുദ്ധര്‍ പറഞ്ഞിട്ടുള്ള പ്രത്യാശാനിര്‍ഭരമായ വാക്യങ്ങള്‍ ഈ പ്രത്യേക കാലഘട്ടത്തില്‍ ചിന്തിക്കുന്നത് ഏറെ സഹായകരമാകുമെന്ന് തീര്‍ച്ച.

1. “പ്രാര്‍ത്ഥിക്കൂ, പ്രതീക്ഷ ഉള്ളവരായിരിക്കൂ, ദുഃഖിക്കാതിരിക്കൂ”- വി. പാദ്രെ പിയോ

ദൈവത്തിന്റെ പദ്ധതികളില്‍ നമുക്ക് വിശ്വസിക്കാം. നമ്മുടെ വിഷമതകളെ ദൂരീകരിക്കുവാനും പ്രതീക്ഷ അര്‍പ്പിക്കുവാനും ആഴമേറിയ വിശ്വാസം നമ്മെ സഹായിക്കും. “ദുഃഖം അനാവശ്യമാണ്. നമ്മുടെ ദയാപരനായ ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കും” എന്നും വി. പാദ്രെ പിയോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

2 “നമ്മുടെ ഭൗമീക അസ്ഥിത്വത്തിന് പ്രതീക്ഷയും ലക്ഷ്യവും നല്‍കുന്നത് യേശുക്രിസ്തുവാണ്” – വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ

1993 -ലെ ലോകയുവജന ദിനത്തിലെ പ്രസംഗം ഉള്‍പ്പെടെ വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ നിരവധി പ്രഭാഷണങ്ങളുടേയും കുര്‍ബാന പ്രസംഗങ്ങളുടേയും മുഖ്യപ്രമേയം തന്നെ പ്രതീക്ഷയായിരുന്നു. വിശുദ്ധനെപ്പോലെ മറ്റുള്ളവരുമായി പ്രത്യാശയുടെ വാക്കുകള്‍ പങ്കുവയ്ക്കാന്‍ നമുക്കും പരിശ്രമിക്കാം.

3. “കര്‍ത്താവില്‍ ജീവിക്കുകയും പ്രത്യാശിക്കുകയും ചെയ്യുക” – അസീസിയിലെ വി. ക്ലാര

വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയിലൂടെ വി. ക്ലാര പ്രാര്‍ത്ഥിക്കുകയും ക്രിസ്തുവില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്തു. അത്തരമൊരു ജീവിതം നയിക്കുവാനാണ് വിശുദ്ധയുടെ ജീവിതം നമ്മോട് ആഹ്വാനം ചെയ്യുന്നതും.

4. “എന്റെ പ്രതീക്ഷ ഒരിക്കലും തെറ്റിയിട്ടില്ല” – വി. തെരേസ

നമ്മെ പ്രതീക്ഷയുള്ളവരാക്കി മാറ്റുന്ന മനോഹരമായ ഒരു മാര്‍ഗ്ഗമായിരുന്നു വി. കൊച്ചുത്രേസ്യായുടെ ജീവിതം. തന്റെ ജീവിതം പൂര്‍ണ്ണമായും വിട്ടുകൊടുത്തു കൊണ്ട് വി. തെരേസ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു. കര്‍ത്താവിനു മുന്നില്‍ ജീവിതം വിട്ടുകൊടുക്കാന്‍ നമ്മുക്കും തയ്യാറാകാം.

5. “യേശുവാണ് നമ്മുടെ പ്രതീക്ഷ” – വി. ഫൗസ്റ്റീന

“തീര്‍ച്ചയായും യഥാര്‍ത്ഥ പ്രതീക്ഷ നിലകൊള്ളുന്നത് യേശുവിലാണ്. നമ്മുടെ എല്ലാ കുറവുകള്‍ക്കിടയിലും യേശു വാഗ്ദാനം ചെയ്തതെല്ലാം ലഭിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു. അവന്റെ കരുണയുള്ള ഹൃദയത്തിലൂടെ തുറന്ന കവാടത്തിലൂടെ നാം സ്വര്‍ഗത്തിലേക്ക് പോകുന്നു” – വി. ഫൗസ്റ്റീന പറയുന്നു.

വേദനകളിലും ദുഃഖങ്ങളിലും വിശുദ്ധര്‍ പങ്കുവച്ചിട്ടുള്ള ഈ വാക്കുകള്‍ നമുക്ക് വീണ്ടും വീണ്ടും ഓര്‍ത്തെടുക്കാം. ദുഃഖങ്ങളും ദുരിതങ്ങളും നമ്മെ സമ്മര്‍ദ്ദത്തിലാഴ്ത്തിയാലും അതിനെയെല്ലാം അതിജീവിക്കുവാനുള്ള കൃപ നമുക്ക് നല്‍കുന്നത് ഇതേ വിശുദ്ധര്‍ പ്രത്യാശ വച്ച ജീവിക്കുന്ന ദൈവമാണ് എന്ന ബോധ്യത്തിലേക്ക് നമുക്കും കടന്നുചെല്ലാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.