ജപമാല ഉപേക്ഷിച്ച വൈദികൻ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അട്ടപ്പാടി സെഹിയോനിൽ നടന്ന വൈദികരുടെ ധ്യാനത്തിൽ പങ്കെടുക്കുകയായിരുന്നു. നിങ്ങളുടെ പ്രാർത്ഥനാ ജീവിതത്തിനും പൗരോഹിത്യ വിശുദ്ധിക്കും നിരക്കാത്തതായിട്ടുള്ള എന്തെങ്കിലും വസ്തുക്കൾ കൈവശമുണ്ടെങ്കിൽ അത് ഉപേക്ഷിക്കാതെ ക്രിസ്തുവിനെ സ്വന്തമാക്കാനാകില്ലെന്നായിരുന്നു വചനം പ്രഘോഷിച്ച വൈദികൻ്റെ ഉറച്ച വാക്കുകൾ.

അതു കേട്ടപ്പോൾ എന്താണുപേക്ഷിക്കേണ്ടതെന്നായിരുന്നു എൻ്റെ ചിന്ത. അത് വെളിപ്പെടുത്തി കാട്ടാൻ ഞാൻ പ്രാർത്ഥന തുടങ്ങി. ഒരു ഉൾവിളി ലഭിച്ചതിൻ്റെ വെളിച്ചത്തിൽ പോക്കറ്റിൽ കിടന്നിരുന്ന ജപമാലയെടുത്ത് ധ്യാനഹാളിൽ വച്ചിരുന്ന ബക്കറ്റിൽ ഞാൻ നിക്ഷേപിച്ചു!

ഒരു കന്യാസ്ത്രി സുഹൃത്ത് സമ്മാനിച്ചതായിരുന്നു ആ ജപമാല. ആ ജപമാല കരങ്ങളിലെടുത്ത് പ്രാർത്ഥിക്കുമ്പോഴെല്ലാം ആ സിസ്റ്ററിൻ്റെ ഓർമയായിരുന്നു മനസിൽ. ധ്യാനപൂർവ്വം ജപമാല ചൊല്ലാനും പ്രാർത്ഥിക്കാനുമൊക്കെ ആ ജപമാലയാണ് തടസമെന്ന് ഞാൻ തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് ഞാൻ ഉപയോഗിക്കുന്ന ജപമാല, ഞാൻ തന്നെ വാങ്ങിക്കുകയാണ് പതിവ്. ഇങ്ങനെ എഴുതിയെന്നു കരുതി
സമ്മാനമായ് ലഭിച്ചതെല്ലാം ഉപേക്ഷിക്കണമെന്നല്ല ഉദ്ദേശിച്ചത്.

മറിച്ച്, ക്രിസ്തുവിലേക്ക് അടുക്കുവാൻ തടസമായ് നിൽക്കുന്നതെന്തും ഉപേക്ഷിക്കണമെന്ന്
ഓർമപ്പെടുത്തിയെന്നു മാത്രം. ക്രിസ്തു തൻ്റെ ശിഷ്യരായ പത്രോസിനെയും അന്ത്രയോസിനെയും വിളിച്ചപ്പോൾ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന അവർ, വലയും വള്ളവും ഉപേക്ഷിച്ച് അവനെ അനുഗമിച്ചതായി
വചനം പറയുന്നു. (മത്താ 4:18-22).

ക്രിസ്തുവിനെ സ്വന്തമാക്കിയ അവർ മരണസമയത്തു പോലും ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറായില്ല. തന്നെ കുരിശിലേറ്റാൻ ഒരുങ്ങിയപ്പോൾ അന്ത്രയോസ് പറഞ്ഞതിങ്ങനെയായിരുന്നു: ”എൻ്റെ ഗുരുവും നാഥനുമായ ക്രിസ്തു മരിച്ചതുപോലുള്ള കുരിശിൽ മരിക്കുവാൻ
ഞാൻ യോഗ്യനല്ല. സാധ്യമെങ്കിൽ ‘x’ ആകൃതിയിലുള്ള കുരിശ് എനിക്കായ് ഒരുക്കുമോ?” അങ്ങനെ ‘എക്സ്’ ആകൃതിയിലുള്ള കുരിശിൽ പ്രാണൻ വെടിയുമ്പോൾ ക്രിസ്തു അന്ത്രയോസിനെയും അന്ത്രയോസ് ക്രിസ്തുവിനെയും സ്വന്തമാക്കിയിരുന്നു.

ആ വിശുദ്ധൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ഒന്നോർത്തു നോക്കാം; ക്രിസ്തു നമ്മിൽ വേരോടുവാൻ
ഇനിയുമെന്തെല്ലാം നമ്മൾ ഉപേക്ഷിക്കണമെന്ന്. വി. അന്ത്രയോസ് ശ്ലീഹായുടെ തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.