അമ്മ മരിക്കാൻവേണ്ടി പ്രാർത്ഥിച്ചവൾ

ഫാ. ജെൻസൺ ലാ സാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അമ്മയുടെ അരികിൽ സ്നേഹപൂർവ്വം അവൾ ഓടിയടുത്തു. “അമ്മേ, ഞാനിന്ന് എന്താണ് പ്രാർത്ഥിച്ചതെന്നറിയാമോ”? ”പറയൂ മോളേ…”

“അമ്മ മരിക്കാൻ വേണ്ടി!” “നീ എന്താണീ പറയുന്നത്, അങ്ങനെയൊക്കെ പ്രാർത്ഥിക്കാമോ?”

അമ്മയുടെ ചോദ്യത്തിന് ചിണുങ്ങി കൊണ്ട് അവൾ ഉത്തരം നൽകി. ”അമ്മയല്ലേ എന്നോട് പറഞ്ഞത് മരിച്ചാൽ മാത്രമേ സ്വർഗ്ഗത്തിൽ പോകാൻ കഴിയൂ എന്ന്?” കുഞ്ഞിൻ്റെ നിഷ്കളങ്കമായ മറുപടിയിൽ അമ്മ നിശബ്ദയായി. ഈ കുഞ്ഞ് നിങ്ങൾക്ക് സുപരിചിതയാണ്, വി. കൊച്ചുത്രേസ്യ.

“ഈശോയുടെ കരങ്ങളിലെ പന്താണ് ഞാൻ. അവൻ ചിലപ്പോൾ എടുത്ത് ചുംബിക്കും. ദൂരേയ്ക്ക് വലിച്ചെറിയും. തൊഴിക്കും കുത്തിപ്പൊട്ടിക്കും.” എന്നെല്ലാം പറഞ്ഞ കൊച്ചുത്രേസ്യായുടെ ജീവിതം എത്ര മധുരതരമായിരുന്നു. “….ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല”
(മത്തായി 18:3) എന്ന ക്രിസ്തുവചനം പൂർണ്ണമായും നിറവേറ്റപ്പെട്ട
ജീവിതമായിരുന്നു അവളുടേത്.

ഇതെഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കുമെല്ലാം ഒരിക്കലും തിരിച്ചു ലഭിക്കാത്ത ബാല്യം ഉണ്ടാകും.
അത് യാഥാർത്ഥ്യമെന്നിരിക്കെ കുഞ്ഞുനാളിലെ ചില പുണ്യങ്ങൾ അഭ്യസിക്കാൻ പരിശ്രമിച്ചാലോ? അതിനായി കുട്ടികളുടെ ചില സവിശേഷതകൾ ശ്രദ്ധിക്കാം.

  1. കുട്ടികൾക്ക് സന്തോഷിക്കാൻ പ്രത്യേകിച്ച് കാരണം വേണ്ട. എന്നാൽ നമുക്കോ?

2. കഴിഞ്ഞകാലത്തെ പല നൊമ്പരങ്ങളും അവർക്ക് മറക്കാനും പൊറുക്കാനും കഴിയുന്നു. പെട്ടെന്ന് പിണങ്ങുന്ന അവർ അതിവേഗം ഇണങ്ങും. പകയും വൈരാഗ്യവും മനസിൽ വെച്ച് ദിവസങ്ങളോളം മിണ്ടാതെ നടക്കുന്ന രീതി അവർക്കില്ല.

3. കുട്ടികൾ വളരെ ആക്ടീവ് ആയിരിക്കും. എപ്പോഴും എന്തെങ്കിലും ചെയ്യുന്നതിൽ തത്പരരായിരിക്കും.

4. നിഷ്കളങ്കമായി അവർ പ്രാർത്ഥിക്കുകയും ദൈവത്തിൽ ഉറച്ച് വിശ്വസിക്കുകയും ചെയ്യും.

5. മാതാപിതാക്കളോട് സ്നേഹവും ആദരവും ഭയവും കാത്തു സൂക്ഷിക്കും.

ഈ ഗുണങ്ങളുടെയെല്ലാം വിളനിലമായിരുന്ന വി. കൊച്ചുത്രേസ്യ തന്റെ പിതാവിനെ ‘ഏറ്റവും നല്ല പിതാവെന്നും’ മാതാവിനെ ‘വിശിഷ്ട മാതാവെന്നുമാണ് ‘ വിശേഷിപ്പിച്ചിരുന്നത്. അവൾ അപ്പച്ചനോട് പലപ്പോഴും പറയുമായിരുന്നു. ”ഞാൻ എന്നും അപ്പച്ചന്റെ റാണിയായിരിക്കും. ഒരു വലിയ വിശുദ്ധയായിക്കൊണ്ട് അപ്പച്ചനെ ഞാൻ മഹത്വപ്പെടുത്തും.”

ദൈവത്തിനായി ദൈവം തന്നെ തിരഞ്ഞെടുത്ത് വിശുദ്ധിയിൽ മാറ്റിനിർത്തിയതാണ് തന്റെ കുടുംബം എന്ന ബോധ്യം ചെറുപുഷ്പത്തിനുണ്ടായിരുന്നു. അതെ, വി.കൊച്ചുത്രേസ്യായിൽ നിന്നും പഠിക്കേണ്ട
ഒരു പാട് പാഠങ്ങളുണ്ട്. അവ നമ്മുടെ കുടുംബങ്ങൾക്ക് എക്കാലവും പ്രകാശധാരയായി മാറട്ടെ!

വി.കൊച്ചുത്രേസ്യായുടെ തിരുനാൾ മംഗളങ്ങൾ

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.