മധുരം വചനം – നവംബർ 04: ചങ്ങലകളുടെ ആനന്ദം

ഫാ. അജോ രാമച്ചനാട്ട്

“പൗലോസായ ഞാന്‍, സ്വന്തം കൈകൊണ്ടുതന്നെ ഈ അഭിവാദനം എഴുതുന്നു. എന്‍റെ ചങ്ങലകള്‍ നിങ്ങള്‍ ഓര്‍മിക്കുവിന്‍. ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.”
(കൊളോ. 4 : 18)

ചങ്ങലകളുടെ ആനന്ദം

തന്റെ ആരുമല്ലാത്ത ഒരാൾക്കുവേണ്ടി രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ തടങ്കൽപാളയത്തിൽ വച്ച് മരണം ഏറ്റുവാങ്ങിയ പോളിഷ് വൈദികനാണ് വി. മാക്സിമില്യണ്‍ കോൾബെ. അഞ്ചാം ക്ലാസിൽ വച്ച് മത്സരത്തിനു പഠിക്കാൻ കിട്ടിയ ഒരു പ്രസംഗത്തിലാണ് ഈ ധീരനായ പുരോഹിതനെപ്പറ്റി ആദ്യം ഞാൻ അറിഞ്ഞത്. മൈനർ സെമിനാരിയിലെ ലൈബ്രറിയിൽനിന്ന് ആദ്യം പോയി തപ്പിയെടുത്തതും ഈ മനുഷ്യനെ ആയിരുന്നു. കണ്ണുനിറയാതെ അതു വായിച്ചുതീർക്കാനാവില്ല !

എന്തിനായിരുന്നു സഹോ നിങ്ങൾ ഇങ്ങനെ ആരോ ഒരുത്തനുവേണ്ടി … ??

കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിന്റെ അവസാനവാക്കുകൾ ആണ് മേലെയുള്ള വചനം.” … എന്റെ ചങ്ങലകൾ ഓർമിക്കുവിൻ..”
ക്രിസ്തുവിനെപ്രതി – മറ്റൊരു ന്യായീകരണങ്ങളുമില്ല – ജീവനും ജീവിതവും ഹോമിച്ച കുറെ മനുഷ്യന്മാർ !

ഈ ചരിത്രങ്ങളൊക്കെ മറന്നുപോവുകയാണ് നമ്മൾ. സ്വന്തം ചോര കൊണ്ട് സഭയെയും, സമൂഹത്തെയും പണിഞ്ഞ നൂറായിരം രക്തസാക്ഷികളെ ! പൗലോസിനെപ്പോലെ കുടുംബത്തിനും മക്കൾക്കും വേണ്ടി സ്വയം നിർമിച്ച ദാരിദ്ര്യത്തിന്റെയും സഹനങ്ങളുടെയും ചങ്ങലകളിൽ ആനന്ദം കണ്ടെത്തുന്ന പരാതി പറയാത്ത നമ്മുടെ പ്രിയപ്പെട്ടവരെ !

എല്ലാവരും കുഴപ്പക്കാരാണെന്നും, എല്ലായിടത്തും പ്രശ്നമാണെന്നുമൊക്കെയാണ് ചിലരുടെ വിലയിരുത്തലുകൾ. ആർക്കെങ്കിലും വേണ്ടിയൊക്കെ ജീവിച്ചുതുടങ്ങാത്തതിന്റെ കുഴപ്പമാണ്. സഭയ്ക്കുവേണ്ടിയോ, സമൂഹത്തിനുവേണ്ടിയോ, കുടുംബത്തിനുവേണ്ടിയോ ഒക്കെ ഓരോ ദിവസവും ബലിയാകുന്നവർക്ക് ഒരു പരാതിയുമില്ല !

വിശുദ്ധരുടെ ജീവിതകഥകൾ ഹരംകൊള്ളിക്കുന്ന ഒരു പഴഞ്ചൻ സംസ്കാരത്തിലേയ്ക്ക് നമ്മൾ തിരിച്ചു നടക്കേണ്ട സമയമായില്ലേ ?
ചരിത്രം മറക്കുന്നിടത്ത് – സഭയുടെയും കുടുംബത്തിന്റെയും – തകർച്ച ആരംഭിക്കും. അതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും !

നല്ല ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്