ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന് എന്തു സംഭവിച്ചു?

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്ന് വിശ്വസിക്കുന്ന ഭാഗങ്ങളുടെ കൃത്യതയ്ക്കു വേണ്ടി അവയുടെ പൂർവ്വചരിത്രം കണ്ടുപിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. AD 326-ൽ വിശുദ്ധ നാട്ടിലേയ്ക്ക് വിശുദ്ധ ഹെലേനാ രാജ്ഞി നടത്തിയ തീർത്ഥയാത്രയിലാണ് ആദ്യമായി വിശുദ്ധ കുരിശു കണ്ടെടുക്കുന്നത്. സഭ അതിന്റെ ബാലാരിഷ്ടതകൾ അതിജീവിച്ച് മതസാതന്ത്ര്യം പ്രാപിച്ച സമയം, പൂജ്യവസ്തുക്കൾ കണ്ടെടുക്കുന്നതിനും അവയെ പരിപാവനമായി സംരക്ഷിക്കുന്നതിനുമുള്ള ഒരു വലിയ അഭിനിവേശം എല്ലാവരിലും ഉണ്ടായി. ഒരു ദൈവീക ആഹ്വാനത്താൽ പ്രേരിതയായി എൺപതാം വയസ്സിൽ ഹെലാനാ രാജ്ഞി ഏറ്റവും പരിപാവനമായ തിരുശേഷിപ്പ് – ക്രിസ്തുവിന്റെ കുരിശു – കണ്ടെത്തുന്നതിനായി വിശുദ്ധനാട്ടിലേയ്ക്കു മറ്റു ക്രിസ്തീയ വിശ്വാസികൾക്കൊപ്പം തീർത്ഥയാത്രയ്ക്കു പുറപ്പെട്ടു.

ആദ്യത്തെ കണ്ടെത്തൽ

ക്രിസ്തുവിന്റെ മരണത്തിനുശേഷം, ശിഷ്യന്മാരെ ഭയമായതിനാൽ യഹൂദർ ക്രിസ്തുവിന്റെ കുരിശുമരണവുമായി ബന്ധപ്പെട്ട എല്ലാ തിരുശേഷിപ്പുകളെയും നശിപ്പിച്ചു കളയാൻ ധൃതികൂട്ടി. ഗാഗുൽത്തായിലെ ഒരു ഗർത്തത്തിലേക്കു മറ്റു രണ്ടു കള്ളന്മാരുടെ കുരിശിനൊപ്പം ക്രിസ്തുവിന്റെ കുരിശും പടയാളികൾ എറിഞ്ഞുകളഞ്ഞു. മൂന്നുറു വർഷങ്ങൾക്കു ശേഷം വിശുദ്ധ നാട്ടിലെത്തിയ ഹെലേനാ രാജ്ഞി ഒരു ഗർത്തത്തിൽ മൂന്നു കുരിശുകൾ കണ്ടെത്തി. ഇതിൽ ക്രിസ്തുവിന്റെ കുരിശു തിരിച്ചറിയാനായി രാജ്ഞി ജറുസലമിലെ മെത്രാന്റെ അടുക്കൽ സഹായം യാചിച്ചു. യഥാർത്ഥ കുരിശു കണ്ടെത്താനായി നിത്യരോഗിയായ ഒരു സ്ത്രീയെ മെത്രാൻ അവിടെ കൊണ്ടുവന്നു. മൂന്നു കുരിശുകളെയും സ്പപർശിക്കുവാൻ മെത്രാൻ രോഗിയായ സ്ത്രീയോടു പറഞ്ഞു. ക്രിസ്തുവിന്റെ കുരിശിൽ തൊട്ട ഉടനെ ആ സ്ത്രീ അത്ഭുതകരമായി സുഖപ്പെട്ടു എന്നാണ് പാരമ്പര്യം.

ഹെലേനാ രാജകുമാരി കുരിശു കണ്ടെത്തിയ സ്ഥലത്തു ഒരു ദൈവാലയം നിർമ്മിക്കാൻ ഉത്തരിവിട്ടു. ഈ ദൈവാലയമാണ് ഉയിർപ്പിന്റെ പള്ളി എന്നറിയപ്പെടുന്നത് (the Church of the Resurrection) ക്രിസ്തീയ പാരമ്പര്യമനുസരിച്ചു AD 614 വരെ വിശുദ്ധ കുരിശിനെ ഇവിടെ സംരക്ഷിച്ചു. ധാരാളം വിശ്വാസികൾ തീർത്ഥാടനത്തിനായി ഇവിടെ എത്തിച്ചേർന്നിരുന്നു.

രണ്ടാമത്തെ കണ്ടെത്തൽ

പിന്നീടു വിശുദ്ധ കുരിശു പേർഷ്യാക്കാരുടെ കൈകളിൽ അകപ്പെട്ടു. പൌരസ്ത്യ റോമാ സാമ്രാജ്യവുമായുള്ള (ബൈസൈന്റയിൻ) നയതന്ത്ര ബന്ധത്തിലെ വിലപേശൽ വസ്തുവായി അവർ വിശുദ്ധ കുരിശിനെ ഉപയോഗിച്ചു. 630-ൽ ബൈസൈന്റയിൻ രാജാവായ ഹെരാക്ലിയൂസ് പേർഷ്യക്ക് എതിരെ വിജയം നേടി കുരിശു വീണ്ടെടുത്തു. കുരിശിന്റെ ഒരു ഭാഗം ജറുസലേമിൽ കാൽവരിയിൽ രാജാവു തന്നെ പ്രതിഷ്ഠിച്ചു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കയിട്ടാണ് എല്ലാ വർഷവും സെപ്തംബർ പതിനാലാം തീയതി കത്തോലിക്കാ സഭാ വിശുദ്ധ കുരിശിന്റെ തിരുനാൾ “The Exaltation of the Holy Cross.” ആഘോഷിക്കുന്നത്. കുരിശിന്റെ മറ്റൊരു ഭാഗം കോൺസ്റ്റാന്റിനോപ്പിള്ളിൽ സൂക്ഷിച്ചു.

മൂന്നാമത്തെ കണ്ടെത്തൽ

കുറച്ചു വർഷങ്ങൾക്കു ശേഷം അറബികൾ ജറുസലേം ആക്രമിക്കുകയും ഭരണം മുഹമ്മദീയരുടെ കൈകളിൽ ആവുകയും ചെയ്തു. പത്താം നൂറ്റാണ്ടുവരെ യഥാർത്ഥ കുരിശിനെ ആരാധിക്കാൻ ധാരാളം വിശ്വാസികൾ വന്നിരുന്നു. പിന്നിടു ക്രിസ്ത്യാനികളുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ , കോൺസ്റ്റാന്റിനോപ്പിൾ ഉൾപ്പെടെ അവർ പിടിച്ചടക്കാൻ തുടങ്ങി. ക്രിസ്താനികൾ പീഡിപ്പിക്കപ്പെട്ടു. ഒരിക്കൽക്കൂടി വിശുദ്ധ കുരിശു അപ്രത്യക്ഷമായി. പിന്നീടു തൊണ്ണൂറു വർഷങ്ങൾക്കു ശേഷം 1099-ല്‍ വിശുദ്ധ നാടിനെ വിമോചിപ്പിക്കാനായി കുരിശുയുദ്ധം ആരംഭിച്ചതിന്റെ ഫലമായി കുരിശു വീണ്ടും കണ്ടെടുത്തു. ഈ വിശുദ്ധ കുരിശിനെ തിരുക്കല്ലറയുടെ ബസിലിക്കയിൽ പുനർപ്രതിഷ്ഠിച്ചു. ഇതു പിന്നീടു ജറുസലേമിലെ കുരിശുയുദ്ധ സാമ്രാജ്യത്തിന്റെ പ്രതീകമായി

നാലാമത്തെ കണ്ടെത്തൽ

1187-ൽ ഒരിക്കൽക്കൂടി യഥാർത്ഥ കുരിശു അപ്രത്യക്ഷമായി. ഇത്തവണ ഗലീലിയയിലെ തിബേരിയാസ് കടലിന്റെ സമീപത്തുള്ള ഹാറ്റിൻ യുദ്ധത്തിലാണ് കുരിശു ഇത്തവണ തിരികെ കിട്ടയത്. കുരിശുയുദ്ധക്കാർ സുൽത്താൻ സലാദിനെതിരെ വിജയം നേടിയതു വഴിയാണ് വിശുദ്ധ കുരിശു നേടിയെടുത്തത്. യുദ്ധത്തിൽ അവർ തോറ്റുവെങ്കിലും ജറുസലേം സുൽത്താന്റെ കീഴിലായി. ഒരു തെളിവും അവശേഷിക്കാതെ കുരിശു പിന്നീടും അപ്രത്യക്ഷിതമായി. കുരിശു നഷ്ടപ്പെട്ട വാർത്ത കേട്ടു മൂന്നാം ഉർബൻ പാപ്പ വീണുമരിച്ചു എന്നാണ് ഐതീഹ്യം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ

1203, നാലാം കുരിശുയുദ്ധത്തിന്റെ പരിണിതഫലമായി കോൺസ്റ്റാന്റിനോപ്പിളിൽ സൂക്ഷിച്ചിരുന്ന കുരിശിന്റെ ഭാഗം വെനീസ്സിൽ എത്തി. ജറുസലേമിൽ സ്ഥാപിക്കാനായിരുന്നു ശ്രമമെങ്കിലും അതു പിന്നിടു കോൺസ്റ്റാന്റിനോപ്പിളിൽ പൗരസ്ത്യ റോമാ സാമ്രാജ്യത്തിൽ തന്നെ എത്തി.

ഫാറോസിന്റെ പ്ലാറ്റിനൻ ചാപ്പലിൽ ഉണ്ടായിരുന്ന തിരുശേഷിപ്പ് പുതിയ സാമ്രാജ്യത്തിനും വെനീഷ്യൻസിനുമായി വിഭജിച്ചു. എന്നാൽ പിന്നീടുണ്ടായ ഭീഷണികളാലും പാപ്പരത്താലും വെനീഷ്യൻസ് അവരുടെ തിരുശേഷിപ്പു വിറ്റു. 1238-ൽ വി. ലൂയീസ് കുരിശിന്റെ രണ്ടു ഭാഗങ്ങളും, 1242-ൽ മറ്റു തിരുശേഷിപ്പുകൾ (മുൾമുടി, തിരുവിലാവിൽ കുത്തിയ കുന്തം, മുൾമുടി തുടങ്ങി…) വാങ്ങിക്കുകയും ചെയ്തു. അവ പാരീസിലെ പുതിയതായി നിർമ്മിച്ച ചാപ്പലിൽ പ്രതിഷ്ഠിച്ചു. എന്നാൽ ഫ്രഞ്ചു വിപ്ലവകാലത്തു (1794) കുരിശിന്റെ ഭാഗങ്ങൾ വീണ്ടും അപ്രത്യക്ഷമായി. വീണ്ടും കണ്ടെത്തിയ കുരിശിന്റെ ഭാഗങ്ങളും വിശുദ്ധ അണിയും പാരീസിലെ നോത്രദാം കത്തീഡ്രലിലേക്കു മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ വൻ അഗ്നിബാധയേയും ഈ തിരുശേഷിപ്പുകൾ അതിജീവിച്ചു എന്നതും ശ്രദ്ധേയമാണ്.

മധ്യകാലഘട്ടം മുതൽ ലോകമെമ്പാടും വിതരണം ചെയ്യപ്പെടുകയും വിൽക്കപ്പെടുകയും ചെയ്ത ഈശോയുടെ മരക്കുരിശിന്റെ തിരുശേഷിപ്പുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂജ്യമായി പരിപാലിക്കപ്പെടുന്നു. ഇതുവരെ നടന്ന പഠനങ്ങളുടെയും അപഗ്രഥങ്ങളുടെയും പശ്ചാത്തലത്തിൽ ഈശോയുടെ യഥാർത്ഥ കുരിശിന്റെ പത്തു ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈശോയുടെ മരക്കുരിശിന്റെ ഏറ്റവും വലിയ ഭാഗം ഗ്രീസിലെ മൗണ്ട് ആത്തോസ് ആശ്രമത്തിൽ സംരക്ഷിച്ചിരിക്കുന്നു. മറ്റു ഭാഗങ്ങൾ റോം, ബ്രസൽസ് വെനീസ്, ഗേന്റ്, പാരീസ് എന്നിവിടങ്ങളിൽ സംരക്ഷിക്കുന്നു.