അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് യാതൊരു വിധ ക്ഷേമ-പെന്‍ഷനുകള്‍ക്കും അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ധനവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 2016 ജനുവരി 30 -ന് സാമൂഹ്യനീതി വകുപ്പ് ഇറക്കിയ ഉത്തരവുപ്രകാരം ഏതെങ്കിലും ക്ഷേമ-പെന്‍ഷന് ഇത്തരം അന്തേവാസികള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. ഇതില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് അനാഥ/ അഗതി/ വൃദ്ധമന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹതയില്ല എന്ന് ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുള്ളത്.
ഇതോടെ അഗതി/ അനാഥമന്ദിരങ്ങളിലെ പതിനായിരക്കണക്കിനു വൃദ്ധരും അംഗപരിമിതരും മാനസികവൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമായ അന്തേവാസികള്‍ക്ക് പെന്‍ഷന്‍ ലഭിക്കാതാകും. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ വീടുകളില്‍ താമസിക്കുന്ന അനേകലക്ഷം പേര്‍ക്ക് വിവിധ ക്ഷേമ -പെന്‍ഷനുകള്‍ വീട്ടില്‍ കൊണ്ടുചെന്നു നല്‍കുന്നതിനിടയ്ക്കാണ് ഈ വിരോധാഭാസം. അന്തേവാസികള്‍ അനാഥമന്ദിരങ്ങളുടെ പൂർണ്ണ സംരക്ഷണയിലാണെന്നും അര്‍ഹതയുള്ള അഗതിമന്ദിരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്നുമാണ് പുതിയ ഉത്തരവിലെ ന്യായീകരണം.
2014 -നു ശേഷം രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നില്ല. മറ്റു സ്ഥാപനങ്ങളില്‍ ഗ്രാന്റായി നല്‍കുന്നത് ഒരാള്‍ക്ക് 1100 രൂപ വീതം മാത്രവും. സ്ഥാപനങ്ങള്‍ ചെലവഴിച്ച തുക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ പണലഭ്യത അനുസരിച്ചു മാത്രമാണ് തിരിച്ചു നല്കുന്നത്. എല്ലാ സര്‍ക്കാര്‍ ക്ഷേമ-പെന്‍ഷനുകളും 1600 രൂപ ആണെന്നിരിക്കേയാണ് അന്തേവാസികള്‍ക്ക് 1100 രൂപ നല്‍കുന്നത്. ഏഴു വര്‍ഷം മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഗ്രാന്റ് 250 രൂപയില്‍ നിന്ന് 1000 രൂപയാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ വെറും 100 രൂപ മാത്രമാണ് ഗ്രാന്റ് വര്‍ദ്ധിപ്പിച്ചത്.
കോവിഡ് മൂലം സാമ്പത്തികപ്രതിസന്ധി എന്നു പറഞ്ഞ് വൃദ്ധസദനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ചെലവഴിച്ച തുകയില്‍ സാമൂഹ്യനീതി വകുപ്പിന്റെ സോഷ്യല്‍ ഓഡിറ്റിനു ശേഷം 40 ശതമാനം മാത്രമേ ഇതുവരെ വിതരണം ചെയ്തുള്ളൂ. ശാരീരികവൈകല്യമുള്ളവരുടെ സ്ഥാപനങ്ങള്‍ക്കും സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങള്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ചെലവഴിച്ച തുകയില്‍ ഒരു രൂപ പോലും നല്‍കിയിട്ടുമില്ല. കോവിഡിന്റെ 18 മാസ കാലയളവില്‍ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് നാലു പേര്‍ക്ക് ഒന്നെന്ന നിലയില്‍ മൂന്നു തവണയേ സൗജന്യ കിറ്റുകള്‍ നല്‍കിയിട്ടുള്ളൂ. ഈ ഓണത്തിന് ഇതുവരെ അഗതിമന്ദിര അന്തേവാസികള്‍ക്ക് കിറ്റ് പ്രഖ്യാപിച്ചിട്ടുമില്ല.