നാമെല്ലാവരും, ദൈവഭവനത്തിലെ അംഗങ്ങളും എല്ലാ വിശുദ്ധന്മാരുടെയും സഹപൗരൻമാരുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. എല്ലാ ക്രൈസ്തവവിഭാഗങ്ങളിലും പെട്ടവരെ പ്രത്യേകമായി അഭിവാദ്യം ചെയ്തുകൊണ്ട് സന്ദേശം നൽകുകയായിരുന്നു ഫ്രാൻസിസ് പാപ്പ. ചെങ്കടലിലൂടെയുള്ള ഇസ്രായേലിന്‍റെ മോചനത്തെ ജ്ഞാന സ്നാനത്തിലൂടെയുള്ള ക്രിസ്തീയ മോചനത്തോടു ബന്ധിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം നല്‍കിയത്.
“സഭാ പിതാക്കന്മാര്‍ ഈ വിമോചനയാത്രയെ ജ്ഞാനസ്നാനത്തിന്‍റെ പ്രതീകമായി കണ്ടു. ഇസ്രായേലിനെ ഈജിപ്തുകാര്‍ എന്നതിനെക്കാള്‍, പാപം നമ്മെ അടിമകളാക്കിയിരിക്കുന്നു. ദൈവസ്നേഹം അതിനെ അതിശയിക്കുന്നു. നാം – ക്രൈസ്തവര്‍, ഈ ജ്ഞാനസ്നാന ജലത്തിലൂടെ കടന്നുപോന്നവരാണ്. കൂദാശയുടെ കൃപാവരം നമ്മുടെ ശത്രുക്കളെ – പാപത്തെയും മരണത്തെയും – നശിപ്പിച്ചിരിക്കുന്നു. അവ ജലത്തിലൂടെ നശിപ്പിക്കപ്പെട്ടപ്പോള്‍ നാം ദൈവപുത്രരുടെ സ്വാതന്ത്ര്യത്തിലേക്കു കടന്നു,” എന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടില്‍ നാം അവസാനമായി മനസ്സിലാക്കിയത്, നാമെല്ലാവരും ഈ ചെങ്കടല്‍ തീരത്തുനില്‍ക്കുകയാണെന്നാണ്. എന്നാല്‍ മാമോദീസയില്‍ നാം സ്വീകരിച്ച ദൈവത്തിന്‍റെ ക്ഷമയും അതിലൂടെ ലഭിച്ച കൃപാവരവും, നമ്മെ, നമ്മുടെ പ്രാര്‍ഥനയെ പൂര്‍വാധികം, ഐക്യപ്പെടുത്തിയെന്ന് ഇന്നു നാം തിരിച്ചറിയുന്നു. ഇന്നും ക്രൈസ്തവരെന്ന നിലയില്‍ പീഡനമേല്‍ക്കുന്നവരും രക്തസാക്ഷികളാകുന്നവരുമായ നമ്മുടെ സഹോദരങ്ങള്‍ മാമ്മോദീസായിലൂടെ സ്വീകരിച്ച ഈ ഐക്യത്തെ നിലനിര്‍ത്തുന്നു എന്നും പാപ്പ കൂട്ടിച്ചേർത്തു.