മഴ കനത്തു, ഒഴിവാക്കാം വിനോദയാത്രകൾ 

കേരളത്തിൽ മഴ ശക്തിപ്പെട്ടിരിക്കുകയാണ്. മലയോര മേഖലകളിൽ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലുളള സാഹചര്യത്തിൽ വിനോദസഞ്ചാരികൾ യാത്രകൾക്ക് മുതിരാതിരിക്കുന്നതാണ് സുരക്ഷിതം. കേരളത്തിലെ മിക്ക വിനോദ കേന്ദ്രങ്ങളിലേയ്ക്കുമുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

പൊന്മുടി, മൂന്നാർ, വാഗമൺ തുടങ്ങിയ മേഖലകളിലേയ്ക്കുള്ള യാത്രകൾ, മണ്ണിടിച്ചിൽ മൂലം ദുഷ്കരമായി മാറിയിരിക്കുന്നു. ഒപ്പംതന്നെ മരങ്ങൾ വീണും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ചെറുതോണി – നേരിമംഗലം റൂട്ടിൽ കീരിത്തോട്ടിൽ ഉരുൾ പൊട്ടിയിട്ടുണ്ട്. മണ്ണിടിച്ചിൽ മൂലം പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്നാർ, വണ്ടിപ്പെരിയാർ ടൗണുകൾ വെള്ളത്തിനടിയിലാണ്. മറ്റ് ജില്ലകളിലെയും അവസ്ഥകൾ വ്യത്യസ്തമല്ല.

പൊന്മുടിയിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും മരങ്ങൾ ഒടിഞ്ഞുവീഴുന്നതു മൂലം അവിടേയ്ക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇടുക്കി ജില്ലയിലേയ്ക്കുള്ള യാത്രകൾ താൽക്കാലികമായി ഒഴിവാക്കണം എന്ന അഭ്യർത്ഥനയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.