പോരാട്ടത്തിനൊടുവില്‍ വിട പറഞ്ഞ് വിന്‍സെന്റ് ലാംബെര്‍ട്ട്! പ്രാര്‍ത്ഥനയോടെ ലോകം

പത്ത് വര്‍ഷത്തോളമായി മരണം കാത്തുകഴിയുകയായിരുന്ന ഫ്രഞ്ച് പൗരന്‍ വിന്‍സെന്റ് ലാംബെര്‍ട്ട് വിട പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു വിന്‍സെന്റിന്റെ അന്ത്യം. കോടതി ഉത്തരവ് പ്രകാരം ഭക്ഷണവും വെള്ളവും കൊടുക്കുന്നത് ഡോക്ടര്‍മാര്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് വിന്‍സെന്റ് മരണത്തിലേയ്ക്ക് കടന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ച വിന്‍സെന്റ് ലാംബെര്‍ട്ടിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പ്രാര്‍ത്ഥന ട്വീറ്റ് ചെയ്തു. ‘പിതാവായ ദൈവം വിന്‍സെന്റ് ലാംബര്‍ട്ടിനെ കൈകളില്‍ ഉള്‍ക്കൊള്ളട്ടെ.’ ഈ സന്ദേശത്തില്‍, ഫ്രാന്‍സിസ്‌കോ സമൂഹത്തോട് ഇങ്ങനെ പറയുകയും ചെയ്യുന്നുണ്ട്: ‘ഇനിമേല്‍ ജീവിക്കാന്‍ യോഗ്യമല്ലെന്ന് തങ്ങള്‍ കരുതുന്ന ആളുകളെ ഉന്മൂലനം ചെയ്യുന്ന ഒരു നാഗരികത കെട്ടിപ്പടുക്കരുത്. എല്ലാ മനുഷ്യജീവിതത്തിനും എല്ലായ്‌പ്പോഴും മൂല്യമുണ്ട്.’

2008-ല്‍ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ജീവന്‍രക്ഷാ ഉപാധികളുടെ സഹായത്തോടുകൂടിയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വര്‍ഷമിത്ര കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ നിലയില്‍ യാതൊരു മാറ്റവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഭാര്യയും മറ്റും ദയാവധത്തിന് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ വിന്‍സെന്റിനെ മരണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. മകന് ഭക്ഷണവും മരുന്നും നല്‍കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

വിന്‍സെന്റ് ലാംബെര്‍ട്ടിന്റെ കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഈ കഥ നമ്മുടെ മാനവികതയുടെ പരാജയമാണെന്ന് ഈ സന്ദേശത്തില്‍ അവര്‍ സൂചിപ്പിച്ചു.