വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ ഒൻപത് പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു. രണ്ടു വാഴ്ത്തപ്പെട്ടവരുടെ മദ്ധ്യസ്ഥതയാൽ നടന്ന അത്ഭുതം, അഞ്ചു ദൈവദാസരുടെ രക്തസാക്ഷിത്വം, ആറ് ദൈവദാസരുടെ വീരോചിതപുണ്യങ്ങൾ എന്നിവ അംഗീകരിക്കുന്ന ഈ പ്രഖ്യാപനങ്ങൾ ഫ്രാൻസീസ് പാപ്പാ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയ്ക്ക് അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ അംഗീകരിച്ചു.
ജർമ്മനിയിലെ ദഹൗ (Dachau)-ൽ വച്ച് 1942 ജൂലൈ 26-ന് വധിക്കപ്പെട്ട നെതെർലാൻഡ് സ്വദേശിയായ കർമ്മലീത്താ വൈദികൻ ടിറ്റൊ ബ്രാന്ദസ്മയുടെയും, ലൂർദ്ദിലെ അമലോത്ഭവത്തിൻറെ കപ്പൂച്ചിൻ സഹോദരികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപക, ഇറ്റലി സ്വദേശിനി യേശുവിൻറെ മറിയം എന്ന നാമം സ്വീകരിച്ച കരൊളീന സാന്തൊകനാലെ എന്നിവരുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരോ അത്ഭുതം അംഗീകരിക്കുന്നതാണ് ഈ ഒൻപത് പ്രഖ്യാപനങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം.
വിശുദ്ധ വിൻസെൻറ് ഡി പോളിൻറെ സമൂഹത്തിലെ അംഗമായിരുന്ന വൈദികൻ ഹെൻറി പ്ലോഷ, യേശുവിൻറെയും മറിയത്തിൻറെയും തിരുഹൃദയങ്ങളുടെ സമൂഹത്തിലെ വൈദികൻ ലദിസ്ലാവും മൂന്നു സഹവൈദികർ എന്നിവരുടെ രാക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ് മൂന്നാമത്തെ പ്രഖ്യാപനം.
തുടർന്നുള്ള ആറ് പ്രഖ്യാപനങ്ങൾ ഇറ്റലി, ബ്രസീൽ, സ്പെയിൻ എന്നീ രാജ്യക്കാരായ ആറു ദൈവദാസരുടെ വീരോചിത പുണ്യങ്ങളെ അധികരിച്ചുളളതാണ്.