ശ്രവണവൈകല്യമുള്ള വിശ്വാസികള്‍ക്കായി ആംഗ്യഭാഷാ സേവനവുമായി വത്തിക്കാന്‍

ശ്രവണവൈകല്യമുള്ളവരിലേയ്ക്ക് മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി വത്തിക്കാന്‍ മീഡിയ ആംഗ്യഭാഷാ സേവനം യൂട്യൂബ് അക്കൗണ്ട് വഴി ആരംഭിച്ചു. ബധിരരായ വിശ്വാസികള്‍ക്കുവേണ്ടി തുടങ്ങിയ ഈ സേവനത്തിന് നല്‍കിയിരിക്കുന്ന പേര്, ‘ആരെയും ഒഴിവാക്കിയിട്ടില്ല’ എന്നാണ്. ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിനു കീഴില്‍ വൈകല്യമുള്ളവര്‍ക്കായി നടത്തുന്ന സ്ഥാപനത്തിന്റെ മേധാവി സിസ്റ്റര്‍ വെറോണിക്ക ഡോണറ്റെല്ലോയാണ് ആംഗ്യഭാഷ വിവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ മാര്‍പാപ്പയുടെ ഉര്‍ബി ഏറ്റ് ഓര്‍ബി സന്ദേശത്തോടെയാണ് ഈ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. പാപ്പയുടെ സന്ദേശങ്ങള്‍, ശുശ്രൂഷകള്‍ തുടങ്ങിയവ ആംഗ്യഭാഷയോടെ അവതരിപ്പിക്കുകയാണ് വത്തിക്കാന്‍ മീഡിയ. പദ്ധതിയുടെ ഭാഗമായി രണ്ടു ആംഗ്യഭാഷ ചാനലുകളാണ് വത്തിക്കാന്റെ യൂ ട്യൂബ് ചാനലില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷയിലേക്കുള്ള ആംഗ്യഭാഷ വിവര്‍ത്തനമാണ് അവ.

വത്തിക്കാന്റെ വിവിധ മാധ്യമങ്ങള്‍ പുറത്തിറക്കുന്ന വാര്‍ത്തകളും മറ്റും ലഭിക്കത്തക്കവിധം കാഴ്ചയ്ക്കും സംസാരവിനിമയത്തിനും ബുദ്ധിമുട്ടുള്ളവര്‍ക്കുവേണ്ടി മൊബൈല്‍ ആപ്പ് തുടര്‍ന്നുള്ള ആഴ്ചകളില്‍ പുറത്തിറക്കാന്‍ കഴിയുമെന്നും വത്തിക്കാന്‍ സൂചന നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.