ക്രിസ്തുമസ് ദിനത്തിൽ അമേരിക്കയിലെ ഇന്ത്യാനാപൊളിസിലെ സുവിശേഷകനായ വി. യോഹന്നാന്റെ നാമത്തിലുള്ള കത്തോലിക്കാ ദൈവാലയത്തിൽ അജ്ഞാതരുടെ ആക്രമണം. ദൈവാലയത്തിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർക്കുകയും ദൈവാലയം വൃത്തികേടാക്കുകയും ചെയ്തു.
ഡബ്ല്യു. ജോർജിയ സ്ട്രീറ്റിലെ ദൈവാലയത്തിനു വെളിയിൽ സ്ഥാപിച്ച പുൽക്കൂടാണ് അക്രമികൾ നശിപ്പിച്ചത്. ഒപ്പം സ്പ്രേ പെയിന്റ് ഉപയോഗിച്ച് ദൈവാലയം വൃത്തികേടാക്കുകയും ചെയ്തു. സംഭവം വിശ്വാസികളിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയതായി ദൈവാലയധികൃതർ അറിയിച്ചു. ഏകദേശം 1,500 ഡോളർ നാശനഷ്ടമുണ്ടായതായി അധികൃതർ വെളിപ്പെടുത്തി. പള്ളിയുടെ സുരക്ഷാ ക്യാമറാ ദൃശ്യങ്ങൾ പോലീസ് വിശകലനം ചെയ്യുകയാണ്.
“ആളുകൾക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ അക്രമികളോട് ക്ഷമിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഒപ്പം പുൽക്കൂട് ശൂന്യമായി നിലനിർത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകത്തിനു നഷ്ടപ്പെട്ട ആളുകളെ ഒരുക്കുന്നതിനും അവർക്കായി പ്രാർത്ഥിക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തലായി അത് മാറട്ടെ” – ഇടവക വികാരി ഫാ. റിക്ക് നഗൽ പറഞ്ഞു.
അമേരിക്കയിൽ കഴിഞ്ഞ കുറെ നാളുകളായി നടന്നുവരുന്ന ദൈവാലയ ആക്രമണങ്ങളിൽ അവസാനത്തേതാണ് ഇത്. കഴിഞ്ഞ നാളുകളിൽ അമേരിക്കയിലെ നിരവധിയായ പുരാതന കത്തീഡ്രലുകൾക്കു നേരെയും ദൈവാലയങ്ങൾക്കു നേരെയും ആക്രമണം നടന്നിരുന്നു.