സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ക്രൈസ്തവരോടുള്ള അവഗണനയും നീതിനിഷേധവും അതിരു കടക്കുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.
പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിൽ പോലും 80 ശതമാനം മുസ്ലിം സമുദായത്തിനും 20 ശതമാനം ക്രൈസ്തവരുൾപ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ ആനുപാതികമായി 59:41 രീതിയിൽ ഈ സ്കോളർഷിപ്പുകൾ ക്രൈസ്തവർക്കും അവകാശമുണ്ട്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിനെ, വകുപ്പുമന്ത്രിയുടെ സ്വകാര്യസ്വത്തു പോലെ കാണുന്നത് ജനാധിപത്യഭരണത്തിന് ഭൂഷണമല്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യവും പങ്കാളിത്തവും ക്ഷേമ പദ്ധതികളിൽ ഉറപ്പു വരുത്തണം. ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ന്യൂനപക്ഷ കമ്മീഷൻ ചെയർമാനും പ്രധാനപ്പെട്ട അംഗങ്ങളും ഒരേ സമുദായത്തിൽ നിന്നായിരിക്കുന്നത് ശരിയായ നടപടിയല്ല.
കേരള ജനസംഖ്യയുടെ 18.38 ശതമാനം ക്രൈസ്തവരാണെന്നിരിക്കെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ നിന്നും വകുപ്പ് ഭരണപങ്കാളിത്വത്തിൽ നിന്നും ക്രൈസ്തവരെ മനഃപൂർവ്വം ഒഴിവാക്കിയിരിക്കുന്നത് നീതികരിക്കാനാവില്ല. കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ പദ്ധതികളുടെ നടത്തിപ്പിലും പ്രാതിനിധ്യത്തിലും സംസ്ഥാന സർക്കാർ ക്രൈസ്തവരോട് വലിയ വിവേചനമാണ് കാണിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി സംഘടിച്ച് രംഗത്തു വരണം.
ക്രൈസ്തവരായ ജനപ്രതിനിധികൾ പോലും വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി അവസരവാദ സമീപനങ്ങൾ സ്വീകരിക്കുന്നത് എതിർക്കപ്പെടണമെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭ്യമാക്കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങൾ നിർവ്വഹിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.