പ്രാര്‍ത്ഥനാ പ്രതിഷേധം നയിച്ച എല്‍പാസോ മെത്രാന് അഭിനന്ദനവുമായി ഫ്രാന്‍സിസ് പാപ്പാ

ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗ്ഗീയവിവേചനത്തിനെതിരെ പ്രാര്‍ത്ഥനാ പ്രതിഷേധം നയിച്ച എല്‍പാസോ രൂപത മെത്രാന്‍ മാര്‍ക്ക് സീറ്റിസിനെ ഫ്രാന്‍സിസ് പാപ്പാ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

ജൂണ്‍ മൂന്നാം തീയതി എല്‍പാസോ മെത്രാനെ ഫോണില്‍ വിളിച്ച പാപ്പാ, മൂന്നു മിനിറ്റോളം സ്പാനിഷ് ഭാഷയില്‍ സംസാരിച്ചു. സഹിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് താന്‍ പ്രാര്‍ത്ഥനാ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് പറഞ്ഞതായി മെത്രാന്‍ വെളിപ്പെടുത്തി.

മിനിയപോളീസ് പോലീസ് മെയ് 25-നു നടത്തിയ അറസ്റ്റിനിടെയാണ് കറുത്തവര്‍ഗ്ഗക്കാരനായ ഫ്‌ലോയിഡ് കൊല്ലപ്പെട്ടത്. കമിഴ്ന്നു കിടക്കുകയായിരുന്ന ഫ്‌ലോയിഡിന്റെ കഴുത്തില്‍ മുട്ടുകാല്‍ അമര്‍ത്തി ഒരു പോലീസുകാരന്‍ നിന്നിരുന്നു. എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് ഫ്‌ലോയിഡ് പറയുന്നുണ്ടായിരുന്നു.

ഫ്‌ളോയിഡിന്റെ മരണത്തിനുശേഷം വന്‍ പ്രതിഷേധങ്ങളാണ് അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പലതും സംഘര്‍ഷങ്ങളിലേയ്ക്കും നീങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് പ്രാര്‍ത്ഥനാ പ്രതിഷേധത്തിലൂടെ മാതൃക നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.