ഫ്രാൻസീസ് പാപ്പയുടെ ‘ഊർബി എത് ഓർബി’ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

ഫാ. ജയ്സൺ കുന്നേൽ

മാർച്ചുമാസം ഇരുപത്തിയേഴാം തീയതി വത്തിക്കാനിലെ വി. പത്രോസിൻ്റെ ചത്വരത്തിൽ ‘ഊർബി എത് ഓർബി’ ആശീർവ്വവാദം നൽകിയ അവസരത്തിൽ ഫ്രാൻസീസ് പാപ്പ നൽകിയ വചനസന്ദേശത്തിൻ്റെ സ്വതന്ത്ര മലയാള വിവർത്തനം.

ഇപ്പോൾ നമ്മൾ ശ്രവിച്ച സുവിശേഷഭാഗം ആരംഭിക്കുന്നത്  “അന്നു സായാഹ്‌നമായപ്പോള്‍” (മര്‍ക്കോസ്‌ 4:35 ) എന്നാണ്. ആഴ്ചകളായി നമുക്കു സായ്ഹാഹാനമായിരുന്നു. കടുത്ത അന്ധകാരം നമ്മുടെ ചത്വരങ്ങളിലും തെരുവുകളിലും നഗരങ്ങളിലും സമ്മേളിച്ചിരിക്കുന്നു. അതു കര്‍ണകഠോരമായ നിശബ്ദതയിലേക്കും അസഹ്യപ്പെടുത്തുന്ന ശ്യൂനതയിലേക്കും നമ്മുടെ ജീവിതങ്ങളെ തള്ളിവിട്ടിരിക്കുന്നു. അതു കടന്നു പോകുമ്പോൾ എല്ലാം നിലയ്ക്കുന്നു. വായുവിൽ അതു നമ്മൾ അനുഭവിക്കുന്നു, വ്യക്തികളുടെ ആംഗ്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുന്നു. അവരുടെ നോട്ടം അവരെ വിട്ടുപോകുന്നു. നാം സ്വയം ഭയപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യുന്നു.

സുവിശേഷത്തിലെ ശിഷ്യന്മാരെപ്പോലെ, അപ്രതീക്ഷിതവും പ്രക്ഷുബ്ധവുമായ ഒരു കൊടുങ്കാറ്റിൽ അകപ്പെട്ട്  നമ്മളും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നമ്മളെല്ലാവരും  ഒരേ ബോട്ടിലാണെന്ന് നമ്മൾ തിരിച്ചറിഞ്ഞു, ദുർബലരും ലക്ഷ്യമില്ലാത്തവരുമായ നമ്മളെല്ലാവരും പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമായ കാര്യത്തിനു അപേക്ഷിക്കാൻ  ഒരുമിച്ച്  കൂടിയിരിക്കുന്നു. നമുക്കോരോരുത്തർക്കും പരസ്പരം ആശ്വസിപ്പിക്കേണ്ട ആവശ്യമുണ്ട്. ഈ ബോട്ടിൽ… നമ്മൾ എല്ലാവരും ശിഷ്യന്മാരെപ്പോലെ  “ഞങ്ങൾ നശിക്കാൻ പോകുന്നു”  (4: 38) എന്നു ആകുലതയോടെ ഒരേ  ശബ്ദത്തിൽ നിലവിളിക്കുന്നു.   നമ്മളെക്കുറിച്ച് മാത്രം ചിന്തിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു, ഒരുമിച്ച് മാത്രമേ ഇത് ചെയ്യാൻ  നമുക്കു കഴിയൂ.

ഈ കഥയിൽ നമ്മളെത്തന്ന തിരിച്ചറിയാൻ എളുപ്പമാണ്. ഈശോയുടെ  മനോഭാവം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അവന്റെ ശിഷ്യന്മാർ സ്വാഭാവികമായും പരിഭ്രാന്തരായി, നിരാശരായിരിക്കുമ്പോൾ, ഈശോ വഞ്ചിയുടെ ആദ്യം മുങ്ങുന്ന ഭാഗത്ത് ധീരനായി നിൽക്കുന്നു. അവൻ എന്താണ് ചെയ്യുന്നത്? കൊടുങ്കാറ്റു വകവയ്ക്കാതെ പിതാവിൽ ആശ്രയിച്ച് അവൻ സുഖമായി ഉറങ്ങുന്നു; ഈശോ  സുവിശേഷങ്ങളിൽ ഉറങ്ങുന്നതായി നാം കാണുന്ന ഒരേയൊരു സന്ദർഭമാണിത്.  അവൻ നിദ്ര വിട്ടുണരുമ്പോൾ കാറ്റിനെയും കടലിനെയും ശാന്തമാക്കിയശേഷം  ശിഷ്യന്മാരോടു ചോദിക്കുന്നു. “നിങ്ങള്‍ ഭയപ്പെടുന്നതെന്ത്‌? നിങ്ങള്‍ക്കു വിശ്വാസമില്ലേ?”(4:40).

നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം. ഈശോയുടെ പ്രത്യാശയക്കു വിരുദ്ധമായി ശിഷ്യന്മാരുടെ വിശ്വാസത്തിൽ എന്താണ് ന്യൂനത? ശിഷ്യന്മാർ അവനിൽ വിശ്വസിക്കുന്നത് നിർത്തിയില്ല; അവർ അവനെ വിളിച്ചു. പക്ഷേ, അവർ അവനെ വിളിക്കുന്നത് നമ്മൾ കാണുന്നു: “ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? (മര്‍ 4:38). നീ ഞങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നില്ലേ: ഈശോ അവരുടെ കാര്യം ശ്രദ്ധിക്കുന്നില്ലന്നും അവരെ പരിഗണിക്കുന്നില്ലന്നു അവർ  കരുതുന്നു. ഇത് കേൾക്കുമ്പോൾ നമ്മളെയും നമ്മുടെ കുടുംബങ്ങളെയും ഏറ്റവും വേദനിപ്പിക്കുന്ന ഒരു കാര്യം ഇതാണ്: “നീ ഞങ്ങളുടെ കാര്യത്തിൽ  ശ്രദ്ധിക്കുന്നില്ലേ?” നമ്മുടെ ഹൃദയത്തിൽ  മുറിവേൽപ്പിക്കുകയും കൊടുങ്കാറ്റുപോലെ വീശിയടിക്കുന്നതുമായ വാക്യമാണിത്. അത് ഈശോയെയും ഒന്നു നടുക്കി കാണുമായിരിക്കും. കാരണം, അവൻ എല്ലാവരേക്കാളും നമ്മളെ ശ്രദ്ധിക്കുന്നു.

ശിഷ്യന്മാർ  അവനെ വിളിച്ചപേക്ഷിച്ചപ്പോൾ, അവൻ അവരെ അവരുടെ അധൈര്യത്തിൽ നിന്ന് രക്ഷിക്കുന്നു. കൊടുങ്കാറ്റ് നമ്മുടെ ദുർബലതയെ തുറന്നുകാട്ടുകയും നമ്മുടെ ദൈനംദിന ഷെഡ്യൂളുകൾ, പ്രോജക്റ്റുകൾ, ശീലങ്ങൾ, മുൻഗണനകൾ എന്നിവ നിർമ്മിച്ച തെറ്റായതും ഉപരിപ്ലവുമായ കാര്യങ്ങൾ  വെളിച്ചത്തു കൊണ്ടുവരുകയും ചെയ്തിരിക്കുന്നു.

നമ്മുടെ ജീവിതങ്ങളെയും സമൂഹങ്ങളെയും നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങൾ നമ്മൾ എത്രമാത്രം ദുർബലമാക്കാൻ അനുവദിച്ചുു എന്നു  ഇത് കാണിക്കുന്നു. മുൻ‌കൂട്ടി തയ്യാറാക്കിയ എല്ലാ ആശയങ്ങളും നമ്മുടെ ആളുകളുടെ ആത്മാവിനെ പോഷിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിസ്മൃതിയും കൊടുങ്കാറ്റ് വ്യക്തമാക്കുന്നു; നമ്മെ “രക്ഷിക്കുന്നു” എന്ന് നാം കരുതിയ ചിന്തകളും  പ്രവർത്തനങ്ങളും നമ്മളെ മറന്നതും നാം കാണുകയുണ്ടായി. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ ആന്റിബോഡികൾ നമ്മൾ  സ്വയം നഷ്ടപ്പെടുത്തി. ഈ കൊടുങ്കാറ്റിൽ, നമ്മുടെ അഹത്തെ മറച്ചുവയ്ക്കാനും പ്രതിച്ഛായയെ സംരക്ഷിക്കാനുമുള്ള ആകുലതയും ചീട്ടുകൊട്ടാരം പോരെ നിലം പതിച്ചു. നമുക്കു നഷ്ടപ്പെടാൻ കഴിയാത്ത പൊതുവായ സത്വം ഒരിക്കൽ കൂടി കണ്ടെത്തിയിരിക്കുന്നു. നമ്മളെല്ലാവരും സഹോദരി സഹോദരന്മാരാണ സത്യം.

“നിങ്ങൾ എന്തിനാണു ഭയപ്പെടുന്നത്? നിങ്ങൾക്കു വിശ്വാസമില്ലേ?” ദൈവമേ ഈ സായാഹ്നനത്തിൽ ഈ വാക്കുകൾ ഞങ്ങളെ എല്ലാവരെയും സ്പർശിക്കുന്നു. ഈ ലോകത്ത് ഞങ്ങളെ നീ കൂടുതൽ സ്നേഹിക്കുന്നു. നിയന്ത്രണമില്ലാത്ത വേഗതയിൽ ഞങ്ങൾ മുന്നോട്ടു കുതിച്ചു. ശക്തരും എല്ലാം ചെയ്യാൻ കഴിയുന്നവരുമാണന്നു സ്വയം കരുതി. ലാഭത്തിനു വേണ്ടിയുള്ള അത്യാഗ്രഹം നമ്മളെ സ്വന്തം കാര്യങ്ങളിൽ കുടുക്കുകയും തിടുക്കത്തിൽ പോകാൻ പ്രേരിപ്പിക്കുകയും ചെയ്തു. നിന്നോടുള്ള നിന്ദ ഞങ്ങൾ നിർത്തിയില്ല, ലോകമെമ്പാടുമുള്ള  യുദ്ധങ്ങളോ അനീതികളോ ഞങ്ങളെ ഇളക്കിയില്ല, ദരിദ്യരുടെയോ, രോഗവസ്ഥയിലുള്ള പ്രപഞ്ചത്തിൻ്റെയോ നിലവിളി ഞങ്ങൾ ചെവിക്കൊണ്ടില്ല.

അസുഖമുള്ള ലോകത്തു ആരോഗ്യവാനായിരിക്കാൻ കഴിയുമെന്നു നമ്മൾ കരുതി. ഇപ്പോൾ കൊടുങ്കാറ്റു വീശിയടിക്കുന്ന കടലിലാണ് നമ്മൾ. “കർത്താവേ ഉണരണമേ” എന്നു നാം വിളിച്ചപേക്ഷിക്കുന്നു. നിങ്ങൾ എന്തിനാണു ഭയപ്പെടുന്നത്? നിങ്ങൾക്കു വിശ്വാസമില്ലേ?” കർത്താവേ നീ ഞങ്ങളെ വിളിക്കുന്നു, വിശ്വാസത്തിലേക്കു വിളിക്കുന്നു. അതു ഞങ്ങൾക്കു വളരെയധികം ഉണ്ടെന്നു ഞങ്ങൾ കരുതുന്നില്ല എന്നാലും നിൻ്റെ അടുക്കൽ വന്നു ഞങ്ങൾ നിന്നിൽ ശരണപ്പെടുന്നു. ഈ നോമ്പുകാലം അടിയന്തരമായി ഞങ്ങളോടു പറയുന്നു. ” മാനസാന്തരപ്പെടുവിൻ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്‍െറ അടുക്കലേക്കു തിരിച്ചുവരുവിന്‍ (ജോയേല്‍ 2:12)

തിരഞ്ഞെടുപ്പിൻ്റെ സമയമായി വിചാരണയുടെ ഈ സമയം കാണാൻ നീ ഞങ്ങളോടു ആവശ്യപ്പെടുന്നു. ഇതു നിങ്ങളുടെ ന്യായവിധിയുടെ സമയമല്ല, ഇതു നമ്മുടെ ന്യായവിധിയുടെ സമയമാണ്. നിലനിൽക്കുന്നതും കടന്നു പോകുന്നതും തിരിച്ചറിയാനുള്ള സമയം ആവശ്യമുള്ളവയും ആവശ്യമില്ലാത്തതും വേർതിരിക്കാനുള്ള സമയം. ദൈവത്തിങ്കലേക്കും സഹോദരങ്ങളിലേക്കും ട്രാക്കു മാറ്റി നമ്മുടെ ജീവിതയാത്ര തുടരേണ്ട സമയം.

ഈ യാത്രയിൽ മാതൃകാപരമായ നിരവധി കൂട്ടാളികളെ നമ്മൾ കണ്ടു. ഭയത്തിനിടയിലും അവർ അവരുടെ ജീവൻ നൽകി പ്രത്യുത്തരിച്ചു. ധൈര്യത്തിൻ്റെയും ഉദാര പൂർണ്ണമായ ആത്മപരിത്യാഗത്തിൻ്റെയും മൂശയിൽ രൂപകൽപന ചെയ്ത ആത്മശക്തിയാണ് അവരിലൂടെ നിർഗളിക്കുന്നത്. ആത്മാവിലുള്ള ജീവിതത്തിനു നമ്മുടെ ജീവിതങ്ങൾ പരസ്പരം നെയ്യപ്പെട്ടതാണന്നു പ്രകടിപ്പിക്കും വിലയുള്ളതായി കാണുവാനും കഴിയും.

അതോടൊപ്പം നമ്മൾ സാധാരണരായി കരുതുന്ന ജനങ്ങൾ – പലപ്പോഴും മറന്നു പോകുന്ന ജനങ്ങൾ – പത്രങ്ങളുടെയും മാസികളുടെയും തലക്കെട്ടുകളിൽ ഇടം പിടിക്കാത്തവരും ക്യാറ്റ് വാക്ക് ഷോകളിൽ സാന്നിധ്യമാകാത്തവരും നമ്മുടെ ജീവിതത്തെ എപ്രകാരം നിലനിർത്തുന്നുവെന്നു മനസ്സിലാക്കാനുള്ള സമയമാണ്.

ഈ ദിവസങ്ങളിൽ ഒരു സംശയവുമില്ലാതെ അവർ നമ്മുടെ കാലഘട്ടത്തിൽ നിർണായകമായ ചരിത്രം രചിക്കുന്നു: ഡോക്ടർമാർ, നേഴ്സുമാർ, സൂപ്പർ മാർക്കറ്റുകളിലെ ജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, കെയർടെയ്ക്കേഴ്സ്, ഡ്രൈവർമാർ, നിയമപാലകർ, സന്നദ്ധ പ്രവർത്തകർ, വൈദീകർ, സമർപ്പിർ കൂടാതെ മറ്റു പലരും, ഇവരെല്ലാം സ്വയം രക്ഷ നേടാൻ കഴിയല്ലന്നു മനസ്സിലാക്കി ജീവിക്കുന്നവരാണ്.

വലിയ കഷ്ടപ്പാടിൻ്റെ ഈ വേളയിൽ വ്യക്തികളുടെ ആധികാരികത വിലയിരുത്തപ്പെടുന്ന വേളയിൽ ഈശോയുടെ പൗരോഹിത്യ പ്രാർത്ഥന “എല്ലാവരും ഒന്നായിരിക്കേണ്ടതിന്” (യോഹ 17:21) നാം അനുഭവിക്കുന്നു. എത്രയോ ജനങ്ങളാണ് ഓരോ ദിവസവും ക്ഷമ പരിശീലിക്കുകയും പ്രത്യാശ വാഗ്ദാനം ചെയ്യുകയും പരിഭ്രാന്തിയിലാകാതെ കൂടുത്തരവാദിത്വത്തോടെ ജീവിക്കുകയും ചെയ്യുന്നത്. എത്രയോ അപ്പന്മാരും അമ്മമാരും മുത്തച്ഛന്മാരും മുത്തശ്ശികളും അധ്യാപകരും നമ്മുടെ കുട്ടികളെ ചെറിയ ദൈനംദിന പ്രവർത്തികളിലുടെയും ദിനചര്യകളുടെ ക്രമീകരണങ്ങളിലൂടെയും പ്രാർത്ഥനാ ശീലം വളർത്തിയെടുക്കുന്നതിലൂടെയും പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നു  പഠിപ്പിക്കുകയും ചെയ്യുന്നത്. എത്രയോ പേർ പ്രാർത്ഥിക്കുകയും കാഴ്ചകൾ സമർപ്പിക്കുകയും എല്ലാവരുടെയും നന്മയ്ക്കായി അപേക്ഷകർ അർത്ഥിക്കുകയും ചെയ്യുന്നു. പ്രാർത്ഥനയും ശാന്തമായ സേവനവും ഇതു രണ്ടുമാണ് നമ്മുടെ വിജയകരമായ ആയുധങ്ങൾ.

“നിങ്ങൾ എന്തിനാണു ഭയപ്പെടുന്നത്? നിങ്ങൾക്കു വിശ്വാസമില്ലേ?” രക്ഷ നമുക്കു ആവശ്യമുണ്ടന്നു തിരിച്ചറിയുമ്പോഴാണ് വിശ്വാസം ആരംഭിക്കുക. നമ്മൾ നമ്മിൽത്തന്നെ സ്വയം പര്യാപ്തരല്ല, പുരാതന നാവികന്മാർക്കു നക്ഷത്രങ്ങളെ ആവശ്യമായിരുന്നതു പോലെ നമുക്കു ലക്ഷ്യത്തിലെത്താൻ കർത്താവിനെ ആവശ്യമുണ്ട്. നമ്മുടെ ജീവിത നൗകയിലക്കു ഈശോ വിളിക്കാം. നമ്മുടെ ഭയങ്ങളെ അവനു ഭരമേല്പിക്കാം അതുവഴി അതിനെ കീഴടക്കാൻ അവനു കഴിയും.

ശിഷ്യന്മാരെപ്പോലെ അവൻ കൂടെയുണ്ടെങ്കിൽ വഞ്ചി തകരുകയില്ലന്ന വിശ്വാസം നമുക്കു അനുഭവിക്കാം. കാരണം ഇതു ദൈവത്തിൻ്റെ ശക്തിയാണ്. നമുക്കു സംഭവിക്കുന്ന ബുദ്ധിമുട്ടുനിറഞ്ഞ കാര്യങ്ങളിലും നന്മ കൊണ്ടു വരുന്നവനാണ് അവിടുന്ന്. അവൻ കൊടുങ്കാറ്റിൽ ശാന്തത കൊണ്ടു വരുന്നു കാരണം ദൈവത്തോടൊപ്പമുള്ള ജീവൻ ഒരിക്കലും മരിക്കുന്നില്ല. കൊടുങ്കാറ്റിനിടയിൽ, എല്ലാം ആടി ഉലയുന്നതായി തോന്നുന്ന ഈ മണിക്കൂറിൽ ധൈര്യവും പിന്തുണയും ഐക്യദാർഢ്യവും പ്രത്യാശയും പുനരുജ്ജീവിപ്പിക്കാനും പ്രായോഗികമാക്കാനും കർത്താവു നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ഈസ്റ്റർ വിശ്വാസം പുനര്‍ജീവിക്കുവാനും ഉണർത്തുവാനും ദൈവം നമ്മളെ ക്ഷണിക്കുന്നു.

നമുക്കൊരു നങ്കൂരമുണ്ട്: അവൻ്റെ കുരിശിനാൽ നമ്മൾ രക്ഷിക്കപ്പെട്ടിരിക്കുന്നു. നമുക്കൊരു പങ്കായം ഉണ്ട്: അവൻ്റെ കുരിശിനാൽ നമ്മൾ വിമോചിക്കപ്പെട്ടിരിക്കുന്നു. നമുക്കൊരു പ്രത്യാശയുണ്ട്: അവൻ്റെ കുരിശിനാൽ നമ്മൾ സൗഖ്യപ്പെട്ടിരിക്കുന്നു.  കുരിശിനാൽ നാം ആശ്ശേഷിക്കപ്പെട്ടിരിക്കുന്നു ആർക്കും അവൻ്റെ വിമോചിപ്പിക്കുന്ന സ്നേഹത്തിൽ നിന്നു നമ്മളെ വേർതിരിക്കാൻ കഴിയില്ല. ഒറ്റപ്പെടലിൻ്റെ ഈ കാലത്തു, ആർദ്രഭാവത്തിൻ്റെ അഭാവും കൂട്ടുകൂടാനുള്ള സാഹചര്യമില്ലായ്മയും  നഷ്ടബോധവും നാം അനുഭവിക്കുമ്പോൾ, നമ്മളെ രക്ഷിക്കുന്ന വചനത്തെ നമുക്കു ഒരിക്കൽകൂടി ശ്രവിക്കാം: അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു, അവൻ നമ്മോടൊപ്പം ജീവിക്കുന്നു.

നമ്മളെ കാത്തിരിക്കുന്ന ജീവിതം വീണ്ടും കണ്ടെത്താനും, നമ്മിലേക്കു നോക്കുന്നവരെ നോക്കുവാനും നമ്മുടെ ഉള്ളിൽ വസിക്കുന്ന കൃപയെ  ശക്തിപ്പെടുത്തുവാനും തിരിച്ചറിയുവാനും വളർത്തുവാനും കർത്താവു അവൻ്റെ  കുരിശിൽ നിന്നു നമ്മോടു ആവശ്യപ്പെടുന്നു. ഒരിക്കലും “മങ്ങിയ തിരി നമുക്കു കെടുത്താതിരിക്കാം” (ഏശയ്യാ 42:3). പ്രത്യാശയിൽ വീണ്ടും ജ്വലിക്കുവാൻ നമുക്കു അനുവദിക്കാം.

ക്രിസ്തുവിൻ്റെ കുരിശിനെ ആലിംഗനം ചെയ്യുക എന്നാൽ വർത്തമാനകാലത്തിലെ എല്ലാ കഷ്ടപ്പാടുകളെയും ധൈര്യപൂർവ്വം സ്വീകരിക്കുക എന്നതാണ്. ഇതു അധികാരത്തോടും പദവികളോടുമുള്ള കൊതി ഉപേക്ഷിച്ച് സർഗാത്മകതയെ സ്വാധീനിക്കാൻ കഴിയുന്ന ഒരേ ഒരു ശക്തിയായ പരിശുദ്ധാത്മാവിനു വാതിൽ തുറന്നുകൊടുക്കാൻ പ്രേരിപ്പിക്കുന്നതുമാണ്.

എല്ലാവർക്കും പുതിയ ആതിഥ്യ മര്യാദയും സാഹോദര്യവും സഹാനുഭാവവും എല്ലാവരും അംഗീകരിക്കുന്ന പുതിയ ഇടങ്ങൾ സൃഷ്ടിക്കാനുള്ള ധൈര്യം കണ്ടെത്താനുള്ള ധൈര്യവുമാണിത്. അവൻ്റെ കുശിനാൽ, പ്രത്യാശയെ ആശ്ലേഷിക്കാൻ നമ്മൾ രക്ഷിക്കപ്പെട്ടിരിക്കുന്നു, അതു നമ്മളെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ സഹായിക്കുന്ന സാധ്യമായ എല്ലാ മാർഗ്ഗങ്ങളെയും ശക്തിപ്പെടുത്തുവാനും നിലനിർത്തുവാനും അനുവദിക്കുന്നു. പ്രത്യാശയെ ആശ്ലേഷിക്കാനായി ദൈവത്തെ കെട്ടിപ്പിടിക്കുക, അതു നമ്മളെ ഭയത്തിൽ നിന്നു മോചിപ്പിക്കുകയും പ്രത്യാശ നൽകുകയും ചെയ്യുന്ന വിശ്വാസത്തിൻ്റെ കരുത്താണ്.

“നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്? നിങ്ങൾക്കു വിശ്വാസമില്ലേ?” പ്രിയ സഹോദരി സഹോദരന്മാരെ, പത്രോസിൻ്റെ ഉറച്ച പാറപോലുള്ള വിശ്വാസത്തിൻ്റെ ഈ സ്ഥലത്തു നിന്നു, ഈ സായ്ഹാനത്തിൽ നിങ്ങളെ എല്ലാവരെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെ മധ്യസ്ഥതയിലൂടെ ദൈവത്തിനു ഭരമേല്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

റോമിനെയും ലോകം മുഴുവനെയും ആശ്ലേഷിക്കുന്ന ഈ ചത്വരത്തിൽ നിന്ന്,  ദൈവാനുഗ്രഹം നിങ്ങളുടെ മേൽ ആശ്വാസത്തിൻ്റെ ഒരു ആലിംഗനമായി നിങ്ങളിലേക്കു പറന്നിറങ്ങട്ടെ. കർത്താവേ, ലോകത്തെ അനുഗ്രഹിക്കുകയും ഞങ്ങളുടെ ശരീരങ്ങൾക്ക് ആരോഗ്യവും ഞങ്ങളുടെ ഹൃദയങ്ങളെ സമാശ്വാസവും നൽകണമേേ. ഭയപ്പെടരുതെന്ന് നീ ഞങ്ങളോട് ആവശ്യപ്പെടുന്നു. എന്നിട്ടും നമ്മുടെ വിശ്വാസം ദുർബലവും  ഞങ്ങൾ ഭയചകിതരുമാണ്. ദൈവമേ നീ ഞങ്ങളെ കൊടുങ്കാറ്റിനു വിട്ടു നൽകുകയില്ല. കാരുണ്യത്തിൽ വിടുകയില്ല. “ഭയപ്പെടേണ്ട” (മത്താ 28:5). എന്നു ഞങ്ങളോടു വീണ്ടും പറയുക പത്രോസിനോടു കൂടെ, ഞങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം നിന്നെ ഭരമേല്പിക്കുന്നു. കാരണം നീ ഞങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌. (1 പത്രോസ് 5:6)

സ്വതന്ത്ര മലയാള വിവർത്തനം: ഫാ. ജെയ്സൺ കുന്നേൽ