ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി യുണിസെഫ്

കുട്ടികൾ ഉൾപ്പെടെ കുടുംബങ്ങൾക്കു നേരെ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി യുണിസെഫിന്‍റെ ഇറ്റാലിയൻ വക്താവ് അന്ത്രെയാ യാക്കോമിനി ആക്രമണങ്ങളെ ഏറ്റവും കടുത്തഭാഷയിൽ അപലപിച്ചു.

ഘോരമായ ഈ ആക്രമണങ്ങൾ കുട്ടികളെയും യുവാക്കളെയും എങ്ങനെ ബാധിച്ചു എന്ന വാർത്തകൾ വന്നുകൊണ്ടിരിക്കയാണ്. തങ്ങൾക്കു കിട്ടിയ ഇപ്പോഴുള്ള വിവരമനുസരിച്ച് 40 ശ്രീലങ്കൻ കുട്ടികളും 5 ഓളം മറ്റു രാജ്യക്കാരായ കുട്ടികളും ഈ ആക്രമണത്തിൽ വധിക്കപ്പെടുകയും 25 കുട്ടികൾ മാരകമായ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണവിഭാഗത്തിലും മറ്റുമായി കഴിയുകയും ചെയ്യുന്നുവെന്ന് അന്ത്രെയാ യാക്കോമിനി വ്യക്തമാക്കി.

പല കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളോ, രണ്ടുപേരുമോ നഷ്ടമായവരും, ഈ ഭീകരസംഭവത്തിന് ദൃക്‌സാക്ഷികളായ മറ്റനേകം കുഞ്ഞുങ്ങളുമുണ്ട്. ശ്രീലങ്കൻ ഭരണാധികാരികളുമായി സംസാരിച്ച ശേഷം യൂണിസെഫ് പല സ്ഥലങ്ങളിലും അത്യാവശ്യ മരുന്നുകൾ എത്തിക്കാനും, മാതാപിതാക്കളിൽ നിന്നും വേർപിരിഞ്ഞു പോയ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ തിരിച്ചറിയുന്നതിനും കുടുംബവുമായി ബന്ധപ്പെടുന്നതിനുമുള്ള സാഹചര്യങ്ങൾ ഒരുക്കാനും, മാതാപിതാക്കൾ നഷ്ടപെട്ടവരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിനും, മാനസീക പ്രഥമശുശ്രൂഷകൾ ലഭ്യമാക്കുന്നതിനും ആവശ്യമായ സഹായങ്ങൾ യാക്കോമിനി ഉറപ്പുനൽകി.

ഇനി ഒരു കുട്ടിയും ഇതുപോലെ ഹൃദയഭേദകമായ ഒരു അനുഭത്തിലൂടെ കടന്നുപോകരുതെന്നും ഒരു രക്ഷിതാവിനും ഇതുപോലെ സാഹചര്യങ്ങളിൽ മക്കളെ എന്നന്നേയ്ക്കുമായി നഷ്ടമാകരുതെന്നും ഇത്തരം നിഷ്ഠൂരമായ ആക്രമണങ്ങളെ യുണിസെഫ് ഘോരഘോരം അപലപിക്കുന്നു എന്നും അറിയിച്ചു.