ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ച് അഫ്ഗാനിസ്ഥാന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്

ശൈത്യകാലം ആരംഭിക്കുന്നതോടെ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി ഭീഷണി നേരിടുന്നതിനാൽ അഫ്ഗാനിസ്ഥാൻ ദുരന്തത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ആഗസ്റ്റിൽ താലിബാൻ, അഫ്ഗാനിസ്ഥാൻ ഏറ്റെടുക്കുന്നതിനു മുന്നേ തന്നെ അവിടം പ്രതിസന്ധിയിലായിരുന്നു.

ആഗോള ഭക്ഷ്യപദ്ധതി (World Food Programme) അനുസരിച്ച് സംഘർഷങ്ങൾ വരുത്തിവച്ച പ്രശ്നങ്ങൾ സാമ്പത്തികഞെരുക്കത്തിൽ കൊണ്ടുചെന്നെത്തിച്ചു. ഇതുമൂലം അഫ്ഗാനിസ്ഥാനിലെ പകുതിയോളം പേർ (ഏതാണ്ട് 22 ദശലക്ഷം പേർ) അനുദിനം പട്ടിണി അനുഭവിക്കുന്നവരാണ് എന്ന് റിപ്പോർട്ട് പറയുന്നു.

ഫണ്ടുകൾ മരവിച്ചതു മൂലം പ്രാദേശിക NGO -കളുടെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്. ശൈത്യകാലം രാജ്യത്തിന്റെ വലിയൊരു ഭാഗം കീഴടക്കുന്നതിനു മുന്നേ അഫ്ഗാനിസ്ഥാനിൽ ഭക്ഷ്യവിഭവങ്ങൾ എത്തിക്കുന്നത് വേഗത്തിലാക്കാൻ കാര്യക്ഷമവും ഫലപ്രദവുമായ പ്രവർത്തനം നടത്തേണ്ടത് അടിയന്തിരമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടന (FAO) യുടെ ഡയറക്ടർ ക്യു ഡോംഗ് യൂ പറഞ്ഞു.

കേവലം 5 % കുടുംബങ്ങൾക്കു മാത്രമേ അഫ്ഗാനിസ്ഥാനിൽ അനുദിനം ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുള്ളൂവെന്ന് കഴിഞ്ഞ മാസം തന്നെ ലോക ഭക്ഷ്യപദ്ധതി മുന്നറിയിപ്പ് നൽകിയിരുന്നു. കഠിനമായ വരൾച്ചയും കോവിഡ് മഹാമാരിയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി. അമേരിക്ക, അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയപ്പോഴാണ് അഫ്ഗാനിസ്ഥാൻ താലിബാന്റെ കരങ്ങളിലായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.