ബാൾട്ടിമോർ തെരുവുകളിൽ ക്രിസ്തു സ്നേഹം പകർന്ന് മിഷനറിമാർ

‘ദൈവത്തിന്റെ വചനം നൽകുന്നതിന്’ പ്രത്യേകം ഒരു സംഘടനയിൽ ചേരേണ്ടതുണ്ടോ? ഏതെങ്കിലും സുവിശേഷ പ്രഘോഷണ ടീമിന്റെ കൂടെ ആവേണ്ടതുണ്ടോ? അങ്ങനെ ഒന്നുമില്ല. മനസ്സുണ്ടെങ്കിൽ ആർക്കും വചനം പങ്കുവയ്ക്കുവാൻ, മിശിഹായെ പകർന്നു കൊടുക്കുവാൻ കഴിയും. ഇത് തങ്ങളുടെ പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ബാൾട്ടിമോറിലെ രണ്ട് യുവ മിഷനറിമാർ. കോളിൻ മില്ലർ, നഥാൻ ബെൽക്ക് എന്നീ യുവാക്കളാണ് ക്രിസ്തുവിന്റെ സാക്ഷികളായി ബാൾട്ടിമോർ തെരുവുകളിൽ പ്രവർത്തിക്കുന്നത്.

തങ്ങളായിരിക്കുന്ന ഇടങ്ങളിലെല്ലാം ക്രിസ്തുവിന്റെ വചനം പകരുന്നതിനുള്ള ശ്രമങ്ങൾ ഇവർ ആരംഭിക്കുന്നത് പരിശുദ്ധ കന്യകാമറിയത്തിന്റെ ബസിലിക്കയിൽ നിന്നുമാണ്. യുവജനങ്ങളെ ക്രിസ്തുവിന്റെ പ്രഘോഷകരാക്കുവാൻ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവർ ദൈവവചനം പങ്കുവയ്ക്കുവാൻ, തങ്ങൾ അനുഭവിച്ചറിഞ്ഞ ദൈവത്തെ പകർന്നു നൽകുവാൻ ഇറങ്ങിത്തിരിച്ചത്.

തങ്ങളുടെ യുവത്വത്തിന്റെ പ്രധാനപ്പെട്ട ഒരു സമയം/ ഒരു വർഷം വചന പ്രഘോഷണത്തിനായി മാറ്റിവച്ചിരിക്കുകയാണ് ഈ യുവാക്കൾ. യുവജനങ്ങൾ ആയിരിക്കുന്ന കോളേജുകളുടെ ചട്ടക്കൂടുകൾ പൊളിച്ച്‌, സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരിലേയ്ക്ക് ഇറങ്ങിത്തിരിക്കുവാൻ ഇവർ തീരുമാനിക്കുകയായിരുന്നു. സമൂഹത്തിൽ അഗതികളും നിരാലംബരും ഭവനരഹിതരും ആയവരുടെ ഒപ്പം ആയിരുന്നുകൊണ്ട് അവരുടെ ഇല്ലായ്മയിൽ അവർക്ക് സ്നേഹം പകർന്ന്, സുവിശേഷം പകരുന്ന പ്രത്യാശയാൽ നിറയ്ക്കുകയാണ് ഈ യുവാക്കൾ.