മെക്സിക്കോയിൽ വിശുദ്ധ കുർബാനയ്ക്കെത്തിയ 2 യുവാക്കൾ വെടിയേറ്റു മരിച്ചു

മെക്സിക്കോയിലെ വെരാക്രൂസിൽ വിശുദ്ധ കുർബാനയ്ക്കായി എത്തിയ യുവാക്കൾ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ദേവാലയത്തിന്റെ പാർക്കിങ്ങിന് സമീപത്തു വച്ചാണ് യുവാക്കൾക്കു നേരെ ആക്രമണം നടന്നത്. മെയ് പതിനെട്ടാം തീയതി വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.

വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി മെക്സിക്കോയിലെ ഗ്വാഡലുപ്പേ മാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിൽ എത്തിയതായിരുന്നു, കൊല്ലപ്പെട്ട യുവാക്കൾ. ദേവാലയത്തിന് സമീപമുള്ള പാർക്കിംഗ് ഏരിയായിൽ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടയിൽ മറ്റൊരു വാഹനത്തിൽ എത്തിയ അക്രമികൾ യുവാക്കൾക്കു നേരെ നിറയൊഴിക്കുകയായിരുന്നു.

കൊല്ലപ്പെട്ട യുവാക്കളുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മെക്സിക്കോയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ വെരാക്രൂസിലെ സുരക്ഷാ സ്ഥിതിഗതികൾ കൂടുതൽ ശക്തമാക്കണം എന്നതിന്റെ സൂചനയാണിത്. അടുത്ത കുറച്ചുനാളുകളായി ക്രിസ്ത്യാനികൾക്കു നേരെയുള്ള ആക്രമണം വർദ്ധിച്ചിട്ടുണ്ടെങ്കിലും ദേവാലയത്തിന് ഇത്രയും അടുത്തുവച്ച് ആക്രമണം നടക്കുന്നത് ആദ്യമായാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികൾക്ക് മതിയായ സംരക്ഷണം നൽകണം എന്ന് ബിഷപ്പ് എഡ്വേർഡോ പാട്ടിനൊ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.