വത്തിക്കാനിലുള്ള രണ്ട് കർദ്ദിനാൾമാർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. പൊന്തിഫിക്കൽ അൾട്ടർമാൻ കർദ്ദിനാൾ കൊൻറാഡ് ക്രാജെവ്സ്കി, വത്തിക്കാൻ സിറ്റി ഗവർണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ജ്യൂസെപ്പെ ബെർത്തെല്ലോ എന്നിവർക്കാണ് കോവിഡ് ബാധിച്ചത്.
57 -കാരനായ കർദ്ദിനാൾ ക്രാജെവ്സ്കി, ഫ്രാൻസിസ് മാർപാപ്പായുടെ ഏറ്റവും അടുത്ത സഹകാരികളിൽ ഒരാളാണ്. 2018 ജൂൺ 28 -ന് ആണ് അദ്ദേഹം കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. റോമിലെ ദരിദ്രർക്ക് പരിശുദ്ധ പിതാവിന്റെ സഹായം എത്തിക്കുന്നതിനുള്ള ചുമതല കർദ്ദിനാൾ ക്രാജെവ്സ്കിക്കാണ്. 78 -കാരനായ കർദ്ദിനാൾ ബെർത്തെല്ലോ 2011 ഒക്ടോബർ മുതൽ വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഗവർണറാണ്. 2012 -ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പായാണ് അദ്ദേഹത്തെ കർദ്ദിനാൾ ആയി ഉയർത്തിയത്.
കഴിഞ്ഞ മാസങ്ങളിൽ കോളേജ് ഓഫ് കാർഡിനലിലെ ചില അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരിൽ ഒരാളാണ് അടുത്തിടെ സുഖം പ്രാപിച്ച ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റ് കർദിനാൾ ഗ്വാൾട്ടീറോ ബസേത്തി.