കൊറോണ പകർച്ചവ്യാധി മൂലം കെനിയയിൽ ധാരാളം ഡോക്ടർമാരും നഴ്‌സുമാരും ആണ് മരണമടഞ്ഞത്. സേവനത്തിന്റെ മഹത്തായ മാതൃക നൽകിക്കൊണ്ട് ജീവൻ വെടിഞ്ഞ ഈ ഡോക്ടർമാർക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും അവരെ അനുസ്മരിക്കുകയും ചെയ്യുകയാണ് കെനിയയിലെ ബിഷപ്പുമാർ. മാർച്ച് മാസം മുതൽ 25 ഡോക്ടർമാർ ആണ് കോവിഡ് ബാധിതരായി മരണമടഞ്ഞത്.
നവംബർ മാസം പകുതിയോടെ നാല് ഡോക്ടർമാർ മരണമടഞ്ഞു. അതും 24 മണിക്കൂറിനുള്ളിൽ. 2200 -ഓളം ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചു. കെനിയയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏതാണ്ട് 75,000 -ത്തിന് മുകളിൽ ആണ്. “നിരവധി ജീവനുകൾ ഈ ദിവസങ്ങളിൽ പൊലിയുന്നതിനു നാം സാക്ഷികളായി. അവർക്കായി നമുക്ക് പ്രാർത്ഥിക്കാം. ലഭ്യമായ വിഭവങ്ങൾക്ക് മുൻഗണന നൽകാനും ആരോഗ്യസംരക്ഷണ സംവിധാനത്തിന് ആവശ്യമായ സൗകര്യങ്ങൾ എല്ലാം ഒരുക്കുവാനും വേണ്ട നടപടികൾ വേഗത്തിലാക്കുവാൻ ഈ അവസരത്തിൽ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു” – കെനിയൻ മെത്രാൻ സമിതി അറിയിച്ചു.
ആരോഗ്യപ്രവർത്തകര്‍ തീർത്തും ദുസ്സഹമായ സാഹചര്യത്തിൽ ജോലി ചെയ്യുവാൻ നിർബന്ധിതരാകുന്നു. പലപ്പോഴും അവരുടെ ജീവൻ പോലും അപകടത്തിലാണ്. സുരക്ഷാ ഉപകരണങ്ങളോ വസ്ത്രങ്ങളോ അവർക്കു ലഭിക്കുന്നില്ല. ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ കൂടുതൽ നടപടികൾ ആവശ്യമായ സമയമാണ് ഇതെന്ന് സമിതി ചൂണ്ടിക്കാട്ടി.