ദാമ്പത്യജീവിതം വിശുദ്ധവും മനോഹരവുമാക്കാന്‍ മൂന്ന് കാര്യങ്ങള്‍

‘ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ’ എന്നാണ് ദാമ്പത്യജീവിതത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെ പറഞ്ഞിരിക്കുന്നത്. അത്രമേല്‍ മനോഹരമായ ബന്ധമായതുകൊണ്ടാണ് ഇങ്ങനെയൊരു വചനം ദാമ്പത്യത്തെക്കുറിച്ച് നല്‍കിയിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ദാമ്പത്യജീവിതത്തിലേയ്ക്ക് ദൈവത്താല്‍ നയിക്കപ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. ദാമ്പത്യജീവിതം എന്ന ദൈവം നല്‍കിയ വിളിയെ അതിമനോഹരമായി, മാതൃകാപരമായി കാത്തുസൂക്ഷിക്കുക എന്നതാണത്.

ദാമ്പത്യജീവിതം ഏറ്റവും മനോഹരമായി കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന മൂന്ന് കാര്യങ്ങളാണ് ഇനി പറയുന്നത്.

1. സംസാരിക്കുക

ആശയവിനിമയം നടത്തുന്നതിന് എപ്പോഴും വാക്കുകള്‍ തന്നെ വേണമെന്നില്ല. ഒരു ഉദാഹരണം എടുക്കൂ. വളരെ ഗുരുതരമായ ഒരു രോഗം പങ്കാളികളില്‍ ആര്‍ക്കെങ്കിലും വന്നുവെന്നിരിക്കട്ടെ. അല്ലെങ്കില്‍ ഒരു അപകടം. അത്തരം അവസരങ്ങളില്‍ ദമ്പതികള്‍ ഒരുപക്ഷേ, മിണ്ടാനാവാതെ നിശബ്ദരായി പോകാം. എന്നാല്‍, അവര്‍ ഗാഢമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്‌നേഹം വളര്‍ത്തുന്നതിന് നാം പരസ്പരം കേള്‍ക്കുവാന്‍ തയ്യാറാകണം. സംസാരിക്കുന്നില്ല എന്നാണ് പല ദമ്പതികളുടെയും പരാതി. സത്യത്തില്‍ കേള്‍ക്കാന്‍ മനസ്സു കാണിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.

2. ക്ഷമിക്കുക

വിവാഹജീവിതം എന്നാല്‍ ക്ഷമിച്ചും ക്ഷമ കൊടുത്തും മുന്നോട്ടു നയിക്കേണ്ട ഒരു ബന്ധമാണെന്ന തിരിച്ചറിവില്ലായ്മ മൂലമാണ് പല വിവാഹമോചനങ്ങളും സംഭവിക്കുന്നത്. സ്‌നേഹത്തില്‍ ‘സോറി’ പറയേണ്ട കാര്യമില്ല എന്നാണ് പലരുടെയും വിചാരം. എന്നാല്‍, യഥാര്‍ത്ഥജീവിതത്തില്‍ ഒരാളുടെ പക്കല്‍ നിന്ന് വീഴ്ച ഉണ്ടാകുകയും അയാള്‍, അതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് തുറന്നു പറയാതിരിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ക്ക് തന്നോടു സ്‌നേഹിമില്ലെന്ന് മറ്റേയാള്‍ കരുതാന്‍ തുടങ്ങും. ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങും.

3. പ്രാര്‍ത്ഥിക്കുക

ഒരിക്കല്‍, വിവാഹം കഴിഞ്ഞ് 50 വര്‍ഷമായ ദമ്പതികള്‍ തങ്ങള്‍ക്ക് ലഭിച്ച ഒരു ഉപദേശം പങ്കുവയ്ക്കുകയുണ്ടായി. ‘എന്നും പരസ്പരം കരം കോര്‍ത്തുപിടിച്ച് ഒരു സ്വര്‍ഗസ്ഥനായ പിതാവേയും, ഒരു നന്മ നിറഞ്ഞ മറിയമേയും ചൊല്ലുക. ആദ്യം ഈ ഉപദേശത്തില്‍ സംശയമുണ്ടായിരുന്ന ഭര്‍ത്താവ് മനസ്സില്ലാമനസ്സോടെ ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ സമ്മതിച്ചു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഏറ്റുപറഞ്ഞു; ആ പ്രാര്‍ത്ഥന ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു കളഞ്ഞു!’ എന്ന്.