വി. പാദ്രെ പിയോ നടന്ന വഴികളിലൂടെ…

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

കുരിശിലെ സഹനത്തിലൂടെയും മരണത്തിലൂടെയും ക്രിസ്തു നേടിയ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഉദയം ചെയ്ത ക്രിസ്തീയവിശ്വാസം സഹനത്തിന്റെ ആഴം കണ്ടറിഞ്ഞ ദൈവികസംഹിതയാണ്. മനുഷ്യക്ലേശങ്ങളുടെ ആന്തരീക അര്‍ത്ഥം അന്വേഷിക്കുക മാത്രമല്ല സഹജീവി സ്നേഹത്തിലൂന്നി എല്ലാ മനുഷ്യരുടെയും ദുരിതങ്ങളെയും ദുഃഖങ്ങളെയും പരിഹരിക്കുന്നതിന് മുന്നണിപോരാളികളായി നില്‍ക്കുന്നതും ഈ കുരിശില്‍ മരിച്ചവന്റെ അനുയായികള്‍ തന്നെയാണ്. തന്റെ പൗരോഹിത്യശുശ്രൂഷയിലുടനീളം ക്രിസ്തുവിന്റെ സഹനങ്ങളോട് ചേര്‍ന്നുനില്‍ക്കാന്‍ ആഹ്വാനം ചെയ്ത വി. പാദ്രെ പിയോ എന്ന സന്യാസവൈദികന്‍ തന്നെയാണ് ‘വേദനിക്കുന്നവരുടെ ആശ്വാസഭവനം’ എന്ന പേരില്‍ തന്റെ സഹോദരങ്ങളുടെ കണ്ണീരൊപ്പുന്നതിന് ആതുരാലയം ആരംഭിക്കുന്നതും. ഇന്ന് യൂറോപ്പിലെ തന്നെ ഏറ്റം മഹത്തരമായ ഈ ആതുരശുശ്രൂഷാകേന്ദ്രത്തിലൂടെ അനേകായിരങ്ങള്‍ യേശുവിന്റെ സൗഖ്യത്തിന്റെ കരസ്പര്‍ശം അനുഭവിക്കുന്നു. തന്റെ പൗരോഹിത്യശുശ്രൂഷ മുഴുവന്‍ കുരിശിലെ ക്രിസ്തുവുമായിട്ടുള്ള ഒരു കൗദാശിക ഐക്യമായി ചേര്‍ത്തുവച്ച വി. പാദ്രെ പിയോയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും, പാദ്രെ പിയോ തീര്‍ത്ഥാടന ദേവാലയത്തെയും പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ഇറ്റലിയുടെ ദക്ഷിണഭാഗത്തായി ഫൊജ്ജിയാ പ്രോവിന്‍സിലുള്ള, ഇന്ന് മുപ്പതിനായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ഒരു പ്രദേശമാണ് സാന്‍ ജൊവാന്നി റൊത്തോന്തോ (San Giovanni Rotondo). ഇവിടെയുള്ള വി. പാദ്രെ പിയോ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കാനായി ഒരു വര്‍ഷം എഴുപതു ലക്ഷത്തിലധികം വിശ്വാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്നത്. പാദ്രെ പിയോ എന്ന വിശുദ്ധന്‍ തന്റെ ജീവിതത്തിലെ അന്‍പതിലധികം വര്‍ഷക്കാലം ഇവിടെയാണ് വസിച്ചത്. 1916 ജൂലൈ മുതല്‍ 1968 സെപ്റ്റംബര്‍ വരെ അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലമായിരുന്നു  സാന്‍ ജൊവാന്നി  റൊത്തോന്തോ. ഇന്ന് അവിടെയുള്ള മനോഹരമായ ദേവാലയം പണി പൂര്‍ത്തിയാക്കി കൂദാശ ചെയ്യുന്നത് 2004 ജൂലൈ മാസത്തിലാണ്. ഈ ദേവാലയത്തോടു ചേര്‍ന്ന് പാദ്രെ പിയോ സ്ഥാപിച്ച ചികിത്സാലയം ലോകപ്രശസ്തമായ വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രം കൂടിയാണ്.

പാപികളുടെ മാനസാന്തരത്തിനായി തന്നെത്തന്നെ ഒരു ആത്മത്യാഗമായി ക്രിസ്തുവിനു സമര്‍പ്പിച്ച പുണ്യാത്മാവ് ക്രിസ്തുവിനു വേണ്ടി അനേകം ആത്മാക്കളെ നേടിയെടുക്കുന്നതിന് ഉപകരണമായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ ഓമനത്വവും നിഷ്‌ക്കളങ്കതയും എളിമയും പ്രസന്നതയും താനുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും അദ്ദേഹം സംക്രമിപ്പിച്ചു. “ഒരു ക്രിസ്ത്യാനിയുടെ ജീവിതം എപ്പോഴും നിരന്തരമായ സമരമാണ്. തന്റെ തന്നെ പ്രവണതകള്‍ക്കെതിരെ നടത്തുന്ന ഈ പോരാട്ടത്തില്‍  വേദന അനുഭവിക്കാതെ ഒരാത്മാവും പൂര്‍ണ്ണതയിലെത്തുകയില്ല” എന്ന പാദ്രെ പിയോയുടെ വചനങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ ഒരു നേര്‍രേഖയാണ്. ഈ വിശുദ്ധന്‍ ജീവിച്ചിരുന്നപ്പോള്‍ സംസര്‍ഗ്ഗം ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചവരില്‍ പലരും ആ അനുഭവത്തെക്കുറിച്ച് ഇപ്പോഴും സാക്ഷിക്കുന്നു. അദ്ദേഹത്തെ നേരില്‍ കണ്ടവര്‍ക്ക് തങ്ങള്‍ ക്രിസ്തുവിന്റെ പ്രതിരൂപത്തെ കാണുന്നു എന്ന ചിന്തയാണ് ഉളവായിരുന്നത്. പാദ്രെ പിയോയുടെ  വിശുദ്ധ ബലിയര്‍പ്പണങ്ങള്‍ അനേകം പാപികളെ മാനസാന്തരത്തിലേക്കും ചഞ്ചലചിത്തരെ വിശ്വാസദൃഢതയിലേക്കും ആനയിച്ചിരുന്നു.

ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തിനടുത്തുള്ള പിയത്രെല്‍ചീന എന്ന ചെറുഗ്രാമത്തില്‍ 1887 മെയ് 25 -ന് ഗ്രാസിയോ മാരിയോ ഫൊര്‍ജോണയുടെയും മരിയ ജൂസേപ്പയുടെയും രണ്ടാമത്തെ പുത്രനായി പാദ്രെ പിയോ ജനിച്ചു. വി. ഫ്രാന്‍സിസ് അസ്സിസിയോടുള്ള ഭക്തി കാരണം ഫ്രാഞ്ചെസ്‌കോ എന്ന നാമം മാതാപിതാക്കള്‍ അവനു നല്‍കി. ഫൊര്‍ജിയോണെ കുടുംബം പാവപ്പെട്ടവരായിരുന്നുവെങ്കിലും കൃഷി ചെയ്യുന്നതിനുള്ള കുറെ നിലമൊക്കെ അവര്‍ക്കുണ്ടായിരുന്നു. വീടിനടുത്തുള്ള വി. അന്നയുടെ പള്ളിയില്‍ ഫ്രാഞ്ചെസ്‌കോയ്ക്ക് മാമ്മോദീസ നല്‍കി. വളര്‍ന്നപ്പോള്‍ ഇവിടെത്തന്നെയാണ് ഒരു അള്‍ത്താര ബാലനായി ഫ്രാഞ്ചെസ്‌കോ ശുശ്രൂഷ ചെയ്തതും. പിന്നീട് അദ്ദേഹത്തിന്റെ ഇളയ സഹോദരി ഗ്രാസ്സിയ (1894-1969) ബ്രിജിത്തിന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് ഒരു സന്യാസിനിയായിത്തീര്‍ന്നു.

വലിയ ഭക്തരായ മാതാപിതാക്കന്മാര്‍ എല്ലാ ദിവസവും ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും വൈകുന്നേരങ്ങളില്‍ കുടുംബമായി ജപമാല പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. നിരക്ഷരായിരുന്നെങ്കിലും ബൈബിള്‍ കഥകളും വിശുദ്ധമാരുടെ ജീവചരിത്രങ്ങളുമൊക്കെ തങ്ങളുടെ മക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് മാതാപിതാക്കന്മാര്‍ ശ്രദ്ധിച്ചിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ തനിക്ക് ദൈവികവഴിയിലൂടെ സഞ്ചരിക്കാനുള്ള നിയോഗമാണ് ലഭിച്ചിരിക്കുന്നതെന്ന് ഫ്രാഞ്ചെസ്‌കോ തിരിച്ചറിഞ്ഞിരുന്നു. അടുത്ത ഗ്രാമത്തില്‍ നിന്നും ഫ്രാഞ്ചെസ്‌കോയുടെ ഗ്രാമത്തിലെത്തി പാവങ്ങള്‍ക്ക് വേണ്ടി ഭിക്ഷ തേടിയിരുന്ന ഫ്രാന്‍സിസ്‌ക്കന്‍ കപ്പൂച്യന്‍ സന്യാസി ഫ്രാ കമില്ലോയുടെ സംസാര-പ്രവര്‍ത്തനശൈലി കുഞ്ഞു ഫ്രാഞ്ചെസ്‌കോയെ വളരെയധികം ആകര്‍ഷിച്ചു. ആശ്രമത്തില്‍ ചേര്‍ന്നതിനു ശേഷം ഫ്രാ കമില്ലോയുടെ മനോഹരമായ താടിയിലും മീശയിലും ആകര്‍ഷണം തോന്നിയാണ് സന്യാസം സ്വീകരിച്ചതെന്ന്  തമാശയായി പാദ്രെ പിയോ പറഞ്ഞിട്ടുണ്ട്.

തീരെ ചെറുപ്രായത്തില്‍ തന്നെ ഫ്രാഞ്ചെസ്‌കോയ്ക്ക് ദര്‍ശനങ്ങളും ദൈവം നല്‍കുന്ന ആത്മീയവെളിപാടുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് എല്ലാ കുട്ടികള്‍ക്കും ഉണ്ടാകുന്നതാണെന്നാണ് കുഞ്ഞു ഫ്രാഞ്ചെസ്‌കോ അന്ന് ധരിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഫ്രാഞ്ചെസ്‌കോയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരത്തിലുള്ള മൊര്‍ക്കോണേ എന്ന സ്ഥലത്തെ കപ്പൂച്യന്‍ ആശ്രമത്തില്‍ ചേരുന്നതിനായി മാതാപിതാക്കന്മാര്‍ അവനെയും കൊണ്ടെത്തി. എന്നാല്‍ കൂടുതല്‍ വിദ്യാഭ്യാസം നേടിയതിനു ശേഷം തിരികെ വരാനുള്ള നിര്‍ദ്ദേശം നല്‍കി ആശ്രമാധികാരികള്‍ അവരെ തിരികെ അയച്ചു. തന്റെ അന്നത്തെ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് മക്കളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോവുക അസാദ്ധ്യമെന്നു തിരിച്ചറിഞ്ഞ ഗ്രാസിയോ ഫൊര്‍ജോണെ കൂടുതല്‍ വരുമാനമുള്ള ജോലി തേടി അമേരിക്കയിലേക്ക് കപ്പല്‍ കയറി. പിതാവിന്റെ അസാന്നിദ്ധ്യം ഭവനത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും ഫ്രാഞ്ചെസ്‌കോയ്ക്കും സഹോദരങ്ങള്‍ക്കും പിതാവിന്റെ വരുമാനം കാരണം മെച്ചമായ വിദ്യാഭ്യാസം ലഭിച്ചു.

തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഫ്രാഞ്ചെസ്‌കോ 1903 ജനുവരി 6 -ന് കപ്പൂച്യന്‍ ആശ്രമത്തില്‍ നോവിസ് ആയി ചേരുന്നു. ഈ അവസരത്തില്‍ ‘ദൈവഭക്തന്‍’ എന്നര്‍ത്ഥം വരുന്ന പിയോ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ക്കപ്പെട്ട ‘പാദ്രെ’ (ഫാദര്‍) സന്യാസവൈദികന്‍ എന്ന അര്‍ത്ഥത്തില്‍ ഇറ്റാലിയന്‍ ഭാഷയില്‍ പുരോഹിതരെ വിളിച്ചിരുന്നതാണ്. ‘ദൈവഭക്തനായ പുരോഹിതന്‍’ എന്ന  മനോഹരമായ നാമത്തിനനുസരിച്ചുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നതിന് ചരിത്രം സാക്ഷി.

വി. ഫ്രാന്‍സിസ് അസ്സീസിയുടെ പ്രാരംഭചൈതന്യം പുനര്‍ജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1525 -ല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തിന്റെ ഭാഗമായി പിറവി കൊണ്ടതാണ് കപ്പൂച്യന്‍ സന്യാസം. ‘കപ്പൂച്യന്‍’ എന്നത് ‘ശിരോവസ്ത്രം’ എന്നതിന്റെ ഇറ്റാലിയന്‍ വാക്കാണ്. അക്കാലത്ത് ചെറിയ സമൂഹമായി വസിച്ചുകൊണ്ട് ഭിക്ഷാടനം നടത്തി ജീവിച്ച സന്യാസികളായിരുന്നു ഇവര്‍. പാവങ്ങളെ ശുശ്രൂഷിക്കുന്നതിലും സുവിശേഷപ്രഘോഷണം നടത്തുന്നതിലുമായിരുന്നു ഇവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

പതിനേഴാമത്തെ വയസ്സില്‍ കലശലായ രോഗപീഡകള്‍ പിയോയെ അലട്ടുന്നുണ്ടായിരുന്നു. ഈ സമയത്ത് വിശപ്പ് നഷ്ടപ്പെടുകയാല്‍ പാല്‍ മാത്രം കുടിച്ച് അദ്ദേഹത്തിന് ജീവിക്കേണ്ടിവന്നു. ചെറുപ്പത്തിലെ ദൈവികദര്‍ശനങ്ങളും വെളിപാടുകളും കൂടുതല്‍ ആഴത്തില്‍ ഇപ്പോള്‍ വീണ്ടും ഉണ്ടാകുവാന്‍ തുടങ്ങി. തത്ഫലമായി പിയോ പ്രാര്‍ത്ഥനാസമയത്ത് ഉന്മാദത്തിലാവുകയും മറ്റുള്ളവര്‍ക്ക് അദൃശ്യനാവുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റ കൂടെയുള്ള വൈദികരില്‍ ചിലര്‍ അദ്ദേഹം തറയില്‍ നിന്നും ഉയര്‍ന്നുപോവുന്നത് കണ്ടതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രോഗം ഭേദമാകുന്നതിനായി പിയോയെ മലമുകളിലുള്ള മറ്റൊരു ആശ്രമത്തിലേക്ക് മാറ്റിയെങ്കിലും വലിയ വ്യത്യാസം കാണായ്കയാല്‍ പഴയ ആശ്രമത്തിലേക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തിരികെയെത്തിച്ചു. ഈ അവസ്ഥയിലും അദ്ദേഹത്തിന്റെ പഠനം തുടരുകയും 1910 -ല്‍ ബെനവെന്റോ കത്തീഡ്രലില്‍ വച്ച് ആര്‍ച്ചുബിഷപ് പൗളോ ഷിനോസി പിയോയെ വൈദികനായി അഭിഷേചിക്കുകയും ചെയ്തു. എന്നാല്‍ രോഗം കാരണം കുറെ വര്‍ഷങ്ങള്‍ കുടുംബത്തോടൊപ്പം കഴിയാന്‍ അദ്ദേഹത്തെ അധികാരികള്‍ അനുവദിച്ചു.

1916 -ല്‍ സാന്‍ ജൊവാന്നി റൊ റൊത്തോന്തോ എന്ന സ്ഥലത്തെ കൃപാവര മാതാവിന്റെ നാമത്തിലുള്ള കപ്പൂച്യന്‍ ആശ്രമത്തിലേക്ക് പിയോ അയക്കപ്പെട്ടു. ഈ പ്രദേശം അന്ന് നഗരത്തില്‍ നിന്നും വിദൂരത്തിലുള്ള വളരെ പാവപ്പെട്ട ആളുകള്‍ അധിവസിച്ചിരുന്ന ഒരു സ്ഥലമായിരുന്നു. ഇവിടെയാണ് തന്റെ മരണം വരെയുള്ള അന്‍പതു വര്‍ഷക്കാലത്തോളം പിന്നീട് പാദ്രെ പിയോ താമസിച്ചത്. നന്നേ ചെറുപ്പത്തില്‍ തന്നെ യേശുവും മാതാവും കാവല്‍മാലാഖാമാരുമായും സംഭാഷണം നടത്തിയിരുന്ന പാദ്രെ പിയോ പ്രായപൂര്‍ത്തിയായതോടെ അതിന്റെ ആഴവും അര്‍ത്ഥവും കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങി. ഇതൊക്കെ തനിക്ക് പാപികളായ ആത്മാക്കള്‍ക്കു വേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതിനുള്ള അവസരമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

1910 സെപ്റ്റംബര്‍ മാസത്തില്‍ തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി കര്‍ത്താവിന്റെ തിരുമുറിവുകളുടെ ലക്ഷണങ്ങള്‍ പാദ്രെ പിയോയുടെ കൈത്തലത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന്  നിശ്ചയമില്ലായിരുന്നു. ഈ സമയത്ത് അവിടുത്തെ ഇടവക വികാരിയോട് ചേര്‍ന്ന് ഇത് മാറിക്കിട്ടുന്നതിനു വേണ്ടി പാദ്രെ പിയോ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഇത് മാറിപ്പോയില്ലെന്ന് മാത്രമല്ല, അധികം താമസിയാതെ കാല്‍പ്പാദങ്ങളിലും സമാനമായ മുറിവുകള്‍ ഉണ്ടാവാന്‍ തുടങ്ങി. ഇതൊന്നും പോരാഞ്ഞിട്ട് യേശുവിന്റെ മുള്‍ക്കിരീടത്തിന്റെ വേദനകളും ഇക്കാലയളവില്‍ അദ്ദേഹം അനുഭവിക്കേണ്ടി വന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ലോകമഹായുദ്ധത്തില്‍ നിര്‍ബന്ധിത സൈനിക സേവനം ചെയ്യുന്നതിനായി സാന്‍ ജൊവാന്നി  റൊത്തോന്തോയിലെ ആശ്രമത്തില്‍ നിന്നും നാല് സന്യാസികള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആശ്രമത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും പാദ്രെ പിയോയുടെ ചുമലിലായി. പിന്നീട് 1915 -ല്‍ പാദ്രെ പിയോയേയും സൈന്യസേവനത്തിനായി  തിരഞ്ഞെടുത്തെങ്കിലും വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടു. എന്നാല്‍ 1918 വരെ പല പ്രാവശ്യം അദ്ദേഹത്തെ സൈന്യസേവനത്തിന് വിളിക്കുകയും ആരോഗ്യകാരണങ്ങളാല്‍ അപ്പോഴെല്ലാം വീട്ടിലേക്ക് തിരികെ അയക്കുകയും ചെയ്തു. യുദ്ധാനന്തരം തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ ആരംഭിച്ച ആ പ്രദേശത്തെ ജനങ്ങള്‍ പാദ്രെ പിയോയില്‍ ദൈവം തങ്ങള്‍ക്കായൊരുക്കിയ പ്രത്യാശയുടെ തിരിനാളം കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് വിവിധ ആവശ്യങ്ങളുടെ പ്രാര്‍ത്ഥനാനിയോഗങ്ങളുമായി വന്നവര്‍ ദൈവം പാദ്രെ പിയോയ്ക്ക് നല്‍കിയ ആത്മീകനല്‍വരങ്ങളുടെ കലവറ തുറക്കാന്‍ അവസരം സൃഷ്ടിച്ചു. അദ്ദേഹത്തിനുണ്ടായിരുന്ന വരങ്ങളില്‍ ചിലത് ഇവയാണ്: രോഗസൗഖ്യം, ഒരേ സമയം രണ്ടു സ്ഥലത്തു കാണപ്പെടുക, നിലത്തു നിന്നും ഉയര്‍ന്നു പോവുക, ഭാവി മുന്‍കൂട്ടി പ്രവചിക്കുക, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുക, ആഴ്ചകളോളം വിശുദ്ധ കുര്‍ബാന മാത്രം ഭക്ഷിച്ചു ജീവിക്കുക, മറ്റുള്ളവരുടെ മനസ്സ് വായിക്കുക, ഭാഷാവരത്തോടെ സംസാരിക്കുക, പാപികളെ മാനസാന്തരത്തിലേക്കു നയിക്കുക, മുറിവില്‍ നിന്നും സുഗന്ധം പ്രസരിപ്പിക്കുക. ഈ വരങ്ങൾ വഴി  അനേകര്‍ക്ക് ദൈവികാനുഗ്രഹങ്ങള്‍ ധാരാളമായി നല്കപ്പെട്ടുകൊണ്ടിരുന്നു.

എല്ലാ ആഴ്ചയിലും ഒരുക്കത്തോടെ കുമ്പസാരിക്കുന്നത് പൊടിപിടിച്ചു കിടക്കുന്ന ഒരു ഭവനം ഒരാള്‍ പതിവായി വൃത്തിയാക്കുന്നതു പോലെയാണെന്നാണ് പാദ്രെ പിയോ പറഞ്ഞിരുന്നത്. അതുപോലെ രാവിലെയും വൈകുന്നേരവും ധ്യാനവും ആത്മശോധനയും നിര്‍ബന്ധമായും നടത്തണമെന്നും തന്റെ അരികില്‍ ആത്മീയ ഉപദേശം തേടിയെത്തുന്നവരോട്  അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ക്രിസ്തീയത എന്നാല്‍ ‘പ്രാര്‍ത്ഥിക്കുക, പ്രത്യാശിക്കുന്ന പിന്നെ ഒന്നിനെയും ഭയക്കാതിരിക്കുക’ എന്ന പ്രായോഗികചിന്തയില്‍ അധിഷ്ഠിതമാണ്. ക്രിസ്തീയവിശ്വാസികള്‍ ദൈവത്തെ എല്ലായിടത്തും ദര്‍ശിച്ചു എല്ലാത്തിലുമുപരിയായി ദൈവത്തെ ആഗ്രഹിച്ചു ദൈവഹിതം മാത്രം നിറവേറ്റേണ്ടവരാണ് എന്ന് അദ്ദേഹം സ്ഥിരമായി പറഞ്ഞിരുന്നു.

പാദ്രെ പിയോയുടെ ഏറ്റം വലിയ സംഭാവന അദ്ദേഹം 1925 -ല്‍ പഴയ ഒരു കോണ്‍വെന്റിന്റെ കെട്ടിടം വാങ്ങി പാവപ്പെട്ട രോഗികളുടെ ചികിത്സാര്‍ത്ഥം ഒരു ചെറിയ ആശുപത്രി ആരംഭിച്ചതാണ്. പിന്നീട് 1940 -ല്‍ പുതിയ ഒരു ആശുപത്രി എന്ന ആശയം വരികയും അതിന്റെ നിര്‍മ്മാണത്തിനായി ഒരു സമിതി രൂപവത്ക്കരിക്കുകയും ചെയ്തു. ഇറ്റലിയില്‍ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അനേകര്‍ ഈ സംരംഭത്തില്‍ പങ്കാളികളായിത്തീര്‍ന്നു. അങ്ങനെ ‘വേദനിക്കുന്നവരുടെ ആശ്വാസഭവനം’ (Casa Sollievo della Sofferenza) 1956 -ല്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. ക്രിസ്തുവിന്റെ അതിവേദന അടുത്തറിയാന്‍ ഭാഗ്യം സിദ്ധിച്ച പാദ്രെ പിയോ മറ്റുള്ളവരുടെ വേദനകള്‍ ലഘൂകരിക്കുന്നതിന് തന്നാലാവുന്നതെല്ലാം ചെയ്തു. ജീവിച്ചിരുന്നപ്പോള്‍ ഈ ആശുപത്രിയിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന അദ്ദേഹം പറയുമായിരുന്നു: “രോഗിയായിരിക്കുന്നരുടെ ഉള്ളില്‍ യേശുവാണ് സഹിക്കുന്നത്. പാവപ്പെട്ടവരും രോഗികളുമായിരിക്കുന്നവരില്‍ യേശു രണ്ടുമടങ്ങു സന്നിഹിതനായിരിക്കുന്നു.”

പലവിധ കാരണങ്ങളാല്‍ സഭക്കകത്തും പുറത്തും നിരവധി പ്രതിബന്ധങ്ങള്‍ പാദ്രെ പിയോ നേരിട്ടു. അദ്ദേഹത്തിനെതിരെ അപവാദപ്രചരണങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായി. തത്ഫലമായി 1920 കാലഘട്ടത്തില്‍ വത്തിക്കാന്‍ അദ്ദേഹത്തിന് ചില വിലക്കുകള്‍ ഏര്‍പ്പെടുത്തി. പരസ്യമായി കുര്‍ബാന ചൊല്ലുക, ആളുകളെ ആശീര്‍വദിക്കുക, എഴുത്തുകള്‍ക്ക് മറുപടി അയക്കുക എന്നിവയിലുണ്ടായ വിലക്ക് അദ്ദേഹത്തിനുണ്ടായ നിരോധനങ്ങളില്‍ ചിലതു മാത്രമായിരുന്നു. സാന്‍ ജൊവാന്നി റൊത്തോന്തോ ആശ്രമത്തില്‍ നിന്നും അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റാനുള്ള തീരുമാനം തദ്ദേശവാസികളുടെ ലഹള ഭയന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും പ്രത്യേകിച്ച് തിരുമുറിവുകളെക്കുറിച്ചും പഠിക്കുന്നതിന് പല വൈദ്യശാസ്ത്ര, ദൈവശാസ്ത്ര സംഘങ്ങളേയും ചുമതലപ്പെടുത്തി. അവരില്‍ ചിലരൊക്കെ അദ്ദേഹത്തെ അനുകൂലിച്ചും മറ്റു ചിലര്‍ പ്രതികൂലിച്ചും റിപോര്‍ട്ടുകള്‍ ഉണ്ടാക്കി.

എന്നാല്‍ ഈ സമയത്തും പാദ്രെ പിയോ തന്റെ ജോലികള്‍ അഭംഗുരം ദൈവീക അനുസരണയോടെ തുടര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹം പ്രവൃത്തിച്ച ധാരാളം അത്ഭുതങ്ങളില്‍ ഒന്ന് മാത്രം ഇവിടെ പറയുന്നു. 1947 -ല്‍ സിസിലിയില്‍ നിന്നുള്ള ജെമ്മ എന്ന അന്ധയായ പെണ്‍കുട്ടി തന്റെ വല്യമ്മയുടെ കൂടെ പാദ്രെ പിയോയെ സന്ദര്‍ശിക്കാന്‍ അവിടെയെത്തി. കുമ്പസാരത്തിനു ശേഷം അനുഗ്രഹം വാങ്ങാന്‍ മറന്നുപോയ പെണ്‍കുട്ടിയെയും കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് വന്ന അവര്‍ അവള്‍ക്ക് കാഴ്ച ലഭിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. അതിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “നിങ്ങളോ, ആ കുട്ടിയോ കരയേണ്ടതില്ല, എന്തെന്നാല്‍ അവള്‍ കാഴ്ചയുള്ളവളാണ്. അവള്‍ കാണുന്നു എന്ന് നിങ്ങള്‍ക്കറിയാം.” അവള്‍ അത്ഭുതകരമായി കാഴ്ച പ്രാപിച്ചവളായി തിരികെപ്പോയി. എന്നാല്‍ ഇതൊന്നും തന്റെ എന്തെങ്കിലും പ്രത്യേക സിദ്ധി കൊണ്ട് സംഭവിക്കുന്നതാണെന്ന് പാദ്രെ പിയോ അവകാശപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല, അങ്ങനെയുള്ള സംഭവങ്ങള്‍ ബോധപൂര്‍വം മറച്ചുവയ്ക്കുന്നതിന് ശ്രമിക്കുകയും ചെയ്തിരുന്നു.

ഇക്കാലയളവിലൊക്കെ ആത്മീയമായും ശാരീരികമായും പൈശാചിക ആക്രമണങ്ങള്‍ പാദ്രെ പിയോയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍ പൈശാചികശക്തികള്‍ മാലാഖമാരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് തെറ്റായ സന്ദേശങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന്റെ വസ്ത്രം വലിച്ചുകീറുകയും, ശാരീരിക ക്ഷതങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. തന്നെ ഭയപ്പെടുത്താനായി ഭീകരരൂപികളായി പിശാചുക്കള്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് പാദ്രെ പിയോ തന്റെ ആദ്ധ്യാത്മിക പിതാവിനോട് വിശദമായി വെളിപ്പെടുത്തിയിട്ടുണ്ട്. പൈശാചികബന്ധനത്തിലായിരിക്കുന്ന ആളുകള്‍ പാദ്രെ  പിയോയുടെ കുമ്പസാരക്കൂടിനെ സമീപിക്കുമ്പോഴും അവരെ വിമോചിപ്പിക്കുമ്പോഴും പിശാചിന്റെ ആക്രമണം ഉണ്ടാകാറുണ്ടായിരുന്നു. വി. ജോണ്‍ വിയാനിക്കുണ്ടായതിന് സമാനമായിരുന്നു ഇത്തരം പീഢനങ്ങള്‍.

‘യൂറോപ്പിന്റെ ആത്മഹത്യ’ എന്ന് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ച ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതിനായി പാദ്രെ പിയോ തന്നെത്തന്നെ ഒരു യാഗമായി ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ചു. ഈ കാലയളവില്‍ തന്നെയാണ് ഒരു ദര്‍ശനത്തില്‍ യേശു പാദ്രെ പിയോയോക്ക് പ്രത്യക്ഷപ്പെടുന്നതും തത്ഫലമായി അദ്ദേഹത്തിന്റെ മാറിലും യേശുവിന്റെ തിരുമുറിവിന് സമാനമായ മുറിവ് ഉണ്ടാകുന്നതും. അദ്ദേഹത്തിന്റെ സഹവൈദികരിലൊരാള്‍ അപ്പോള്‍ പാദ്രെ പിയോ മൃതനെപ്പോലെ കാണപ്പെട്ടുവെന്നും ദൈവം തന്നെ ഉപേക്ഷിച്ചു എന്ന രീതിയില്‍ അദ്ദേഹം കരയുകയും നെടുവീര്‍പ്പിടുകയും ചെയ്തതായും രേഖപ്പെടുത്തിയിട്ടുണ്ട് (ഈ അനുഭവത്തെക്കുറിച്ചു പാദ്രെ പിയോയും വിശദമായി എഴുതിയിട്ടുണ്ട്).

ജോനാഥന്‍ ക്വീട്‌നി എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ തന്റെ ‘നൂറ്റാണ്ടിന്റെ മനുഷ്യന്‍’ എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെക്കുറിച്ചുള്ള പുസ്തകത്തില്‍ ഓസ്ട്രിയന്‍ കര്‍ദ്ദിനാളായിരുന്ന അല്‍ഫോന്‍സ് സ്റ്റിക്ലറെ ഉദ്ധരിച്ചുകൊണ്ട് 1947 -ല്‍ ഫാ. കരോള്‍ ജോസഫ് വോയ്റ്റില (വി. ജോണ്‍ പോള്‍ രണ്ടാമന്‍) പാദ്രെ പിയോയുടെ അരികില്‍ ധ്യാനത്തിനായി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാവിയിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു പറഞ്ഞതിനെക്കുറിച്ചു പറയുന്നു. സഭയിലെ വലിയ ഉന്നതമായ സ്ഥാനത്തേക്ക് ദൈവം അദ്ദേഹത്തെ ഒരുക്കുന്നുവെന്ന് പാദ്രെ പിയോ പറഞ്ഞു. കര്‍ദ്ദിനാള്‍ സ്റ്റിക്ലറിന്റെ വാക്കുകളില്‍ ജോണ്‍പോള്‍ രണ്ടാമന്‍ കര്‍ദ്ദിനാളായപ്പോള്‍ ഈ പ്രവചനം നിറവേറപ്പെട്ടു എന്ന് അദ്ദേഹം വിശ്വസിച്ചു എന്ന് പറയുന്നു (വി. ജോണ്‍പോള്‍ രണ്ടാമന്റെ സെക്രട്ടറി ആയിരുന്ന കര്‍ദ്ദിനാള്‍ സ്റ്റനിസ്ലാവോസ് സ്ചീവിഷ് അത്തരം ഒരു പ്രവചനം നടന്നിട്ടില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. മാര്‍പാപ്പയുടെ ജീവചരിത്രകാരനായ ജോര്‍ജ് വൈഗല്‍ ഒരാഴ്ച ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി റോമിലെ പഠനകാലത്ത് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാദ്രെ പിയോയുടെ അടുത്ത് പോയതിനെക്കുറിച്ചു പറയുന്നെങ്കിലും പ്രവചനത്തെക്കുറിച്ചു മൗനം പാലിക്കുന്നു). 1962 -ല്‍ ക്രാക്കോവിലെ തനിക്ക് പ്രിയപ്പെട്ട ഒരു ഡോക്ടറിന്റെ രോഗസൗഖ്യത്തിനായി കര്‍ദ്ദിനാള്‍ വൊയ്റ്റീല എഴുതുകയും പാദ്രെ പിയോയുടെ പ്രാര്‍ത്ഥനയാല്‍ അവര്‍ക്ക് സൗഖ്യം ലഭിക്കുകയും ചെയ്തതായി രേഖകള്‍ ഉണ്ട്.

ധാരാളം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും, മാര്‍പാപ്പാമാരുള്‍പ്പെടെയുള്ള അനേകരുടെ പിന്തുണയും പാദ്രെ പിയോയ്ക്ക് ഉണ്ടായിരുന്നു. പിയൂസ് പതിനൊന്നാം മാര്‍പാപ്പ പാദ്രെ പിയോയെക്കുറിച്ചു തെറ്റായ വിവരങ്ങളാണ് മറ്റുള്ളവര്‍ തനിക്ക് തന്നിരുന്നത് എന്ന് പറഞ്ഞുകൊണ്ട് പൊതുകുര്‍ബാന അര്‍പ്പിക്കുന്നതിന് അദ്ദേഹത്തിനുണ്ടായിരുന്ന വിലക്ക് എടുത്തുകളഞ്ഞു. പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ വിശ്വാസികള്‍ പാദ്രെ പിയോയെ സന്ദര്‍ശിക്കുന്നത് പ്രോത്സാഹിപ്പിച്ചു. പോള്‍ ആറാമന്‍ മാര്‍പ്പാപ്പ പാദ്രെ പിയോക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു (അദ്ദേഹവും സഹോദരനും പാദ്രെ പിയോയുടെ ആശുപത്രിക്കു വേണ്ടി നേരത്തെ തന്നെ നിരവധി സഹായങ്ങള്‍ ചെയ്തിരുന്നു).

1968 സെപ്റ്റംബര്‍ 23 -ന് എണ്‍പത്തൊന്നാം വയസ്സില്‍ പാദ്രെ പിയോ തന്റെ നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് കടന്നുപോയി. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പായിരുന്നു അദ്ദേഹത്തിന് തിരുമുറിവുകള്‍ ലഭിച്ചിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തിയായത്. അതിന്റെ പിറ്റേ ദിവസം അവിടെ കൂടിയിരുന്ന അനേകായിരം തീര്‍ത്ഥാടകര്‍ക്കായി അദ്ദേഹം ബലിയര്‍പ്പിക്കുകയും അതിന്റെ അവസാനം തളര്‍ന്നുവീഴുകയുമായിരുന്നു. എന്നാല്‍ മരിക്കുന്നതിനു മുമ്പ് സുബോധത്തോടെ കുമ്പസാരിക്കുകയും തന്റെ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസവ്രതങ്ങള്‍ നവീകരിക്കുകയും ചെയ്തു. ജപമാലയും കൈയ്യിലേന്തി അദ്ദേഹം ‘യേശു, മരിയ’ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അന്ത്യശ്വാസം വലിക്കുന്നത്. അദ്ദേത്തിന്റെ അവസാന നാളുകളില്‍ കൂടെയുണ്ടായിരുന്നവര്‍ ദര്‍ശിച്ച അത്ഭുതങ്ങളിലൊന്ന്, പാദ്രെ പിയോയുടെ ശരീരത്തിലുണ്ടായിരുന്ന പഞ്ചക്ഷതങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ്.

ജീവിച്ചിരുന്നപ്പോള്‍ തന്നെ അനേകര്‍ വിശുദ്ധനായി കണ്ടിരുന്ന പാദ്രെ പിയോയെ 1999 -ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായും പിന്നീട് 2002 ജൂണ്‍ 16 -ന് വിശുദ്ധനായും പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് അന്നത്തെ നാമകരണ നടപടികളില്‍ സംബന്ധിക്കുന്നതിനായി വത്തിക്കാനില്‍ എത്തിച്ചേര്‍ന്നത്.

പാദ്രെ പിയോ ജീവിച്ചു മരിച്ച സാന്‍ ജൊവാന്നി റൊത്തോന്തോയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും എത്തുന്നത്. 2004 ജൂലൈ 1 -ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവിടെ പുതുതായി നിര്‍മ്മിച്ച പാദ്രെ പിയോ തീര്‍ത്ഥാടന ദേവാലയവും അതിനോടനുബന്ധിച്ച തീര്‍ത്ഥാടനസ്ഥലങ്ങളും കൂദാശ ചെയ്തു. വി. പാദ്രെ പിയോയുടെ മരണത്തിന് നാല്പത് വര്‍ഷങ്ങൾക്കു ശേഷം 2008 മാര്‍ച്ച് 3 -ന് അദ്ദേഹത്തിന്റെ ശരീരം പരസ്യവണക്കത്തിനായി വയ്ക്കുകയുണ്ടായി. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴും കേടു കൂടാതെ കാണപ്പെടുന്നു എന്നാണ്  അത് നേരിട്ട് കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

പ്രഗത്ഭരായ ഒട്ടനവധി വിശുദ്ധരെ പ്രദാനം ചെയ്ത ഇറ്റലിയിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റം വിശ്രുതനും ജനപ്രിയനുമായ വിശുദ്ധനാണ് പാദ്രെ പിയോ. അങ്ങനെ ഒരുപാട് സഹിച്ചവന്‍ സഹനത്തിന്റെ പ്രതിപുരുഷനായി ദൈവജനത്തിന്റെ ഹൃദയത്തില്‍ ഇടം പിടിച്ചിരിക്കുന്നു. വേദനിക്കുന്ന മുറിവുകള്‍ ശരീരത്തില്‍ കൊണ്ടുനടന്നവന്‍ അതില്‍ നിന്നും വിശുദ്ധിയുടെ സുഗന്ധം പ്രസരിപ്പിച്ച് അനേകര്‍ക്ക് ദൈവീകാനുഭൂതി പ്രദാനം ചെയ്തു. ആശ്രമത്തിനു പുറത്ത് അധികമെങ്ങും സഞ്ചരിക്കാത്തവന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് അസാധാരണമാം വിധത്തില്‍ പലപ്പോഴും സന്നിഹിതനായിരുന്നു.

മൂവായിരത്തിലധികം ‘പാദ്രെ പിയോ പ്രാര്‍ത്ഥനാഗ്രൂപ്പില്‍’ ഇന്ന് മുപ്പതുലക്ഷത്തിലധികം ആളുകള്‍ ഉള്‍പ്പെടുന്നു. ഇന്നും ദൈവത്തിന്റെ കരങ്ങളിലെ ഒരു അത്ഭുത ഉപകരണമാണ് പാദ്രെ പിയോ. വലിയ വിദ്യാഭ്യാസമോ, അസാധാരണ പ്രബോധനങ്ങളോ കൈമുതലായുണ്ടായിരുന്ന ആളുമായിരുന്നില്ല അദ്ദേഹം. എന്നിരുന്നാലും ആ കൊച്ചുജീവിതത്തിന്റെ സാക്ഷ്യത്തിലൂടെ സഭയെ സവീകരിക്കാനും കൂടുതല്‍ പരിശുദ്ധമാക്കാനും ദൈവം തിരുമനസ്സായി. വി. പൗലോസ് ശ്ലീഹായുടെ വാക്കുകളില്‍, ‘എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും’ (1 കോറി 1:27). പാദ്രെ പിയോയെപ്പോലെ ദൈവത്തിന്റെ കരങ്ങളിലെ ഉപകരണമാകാന്‍ നമ്മെത്തന്നെ നമുക്കും വിട്ടുകൊടുക്കാം. ഈ വിശുദ്ധനെ അനുകരിച്ച് സഹിക്കുന്നവരിലെ ക്രിസ്തുസാന്നിധ്യമായി നമ്മെയും പരിവര്‍ത്തനപ്പെടുത്താം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

2 COMMENTS

  1. വിശുദ്ധിയുടെ ഒരു നീണ്ട ജീവിതത്തെ ഏറ്റവും ലളിതവും ഹൃദ്യവുമായി ഞങ്ങളിലേക്കെത്തിച്ച അച്ചന് നന്ദി🙏

    “പ്രാർത്ഥിക്കുക, പ്രത്യാശിക്കുക, പിന്നെ ഒന്നിനെയും ഭയക്കാതിരിക്കുക.” ലോകത്തിന് മുൻപിൽ യഥാർത്ഥ ക്രിസ്ത്യാനിയും ക്രിസ്തുവിന്റെ പ്രതിരൂപവുമായി മാറിയ വിശുദ്ധ . പാദ്രേ പിയോ ഞങ്ങൾക്കും മദ്ധ്യസ്ഥനും മാതൃകയുമാകട്ടെ✨🙏

  2. Very Thanks for this knowledge. I am working in Italy.But I didn’t see church of padre pio.and iam praying we want as like this fathers.This time lost humanity anywhere in the world most of the people continue slaves of the satan….oh god we want your strength and holy spirit to win this life

Leave a Reply to AnonymousCancel reply