രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: എട്ടാം ദിവസം

ജിന്‍സി സന്തോഷ്‌

“അക്കാലത്ത്‌, ലോകമാസകലമുള്ള ജനങ്ങളുടെ പേര്‌ എഴുതിച്ചേര്‍ക്കപ്പെടണം എന്ന്‌ അഗസ്‌റ്റസ്‌ സീസറില്‍ നിന്ന്‌ കല്‍പന പുറപ്പെട്ടു. പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ലെഹെമിലേക്ക്‌ ഗര്‍ഭിണിയായ ഭാര്യ മറിയത്തോടു കൂടെ ജോസഫ് പോയി” (ലൂക്കാ 2: 1,5).

മഞ്ഞലകൾ കൊണ്ട് പ്രകൃതിയും അവഗണന കൊണ്ട്  ജനതതിയും യാത്രാക്ലേശം കൊണ്ട് ശരീരവും നടത്തിയ വെല്ലുവിളിയിൽ പരിശുദ്ധാരൂപിയുടെ സ്വാതന്ത്ര്യം അനുഭവിച്ച മറിയം. ബേത്ലഹേമിലെ ജനത്തിരക്കിൽ ഉദരസ്ഥശിശുവിന് ജന്മം കൊടുക്കാൻ ഇടം കിട്ടാത്ത നിസ്സഹായതയിൽ ആ കാലിക്കൂട്ടിലേക്ക് ജോസഫ് അവളെ കൂട്ടിക്കൊണ്ടു പോകുമ്പോൾ ജോസഫിന്റെ കഴിവുകേടിനെ പഴിക്കാതെ, അവന്റെ നിസ്സഹായതയെ പൂർണ്ണമായി മനസ്സിലാക്കാൻ അവൾക്കു കഴിഞ്ഞു.

പ്രാണികളും കൊതുകുകളും മൂളിപ്പാട്ടു പാടി പറന്നുനടക്കുന്ന, ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ദുർഗന്ധം പരക്കുന്ന ആ കാലിക്കൂട്ടിൽ, തന്റെ വിശുദ്ധിയിൽ നിന്നും ഊറിവന്ന സുഗന്ധം പരത്തി മറിയം ലോകരക്ഷകന് ജന്മം നൽകി.

മറിയത്തിന്റെയും ജോസഫിന്റെയും സ്നേഹക്കൂട്ടായ്മയുടെ സുഗന്ധം  സ്വർഗ്ഗീയോന്നതങ്ങളിലേക്ക് ഉയർന്നു. കാലിക്കൂട്ടിലേക്ക് സ്വർഗ്ഗത്തിൽ നിന്നും മാലാഖമാർ ഇറങ്ങിവന്നു. ദമ്പതിമാരുടെ വിശുദ്ധസ്നേഹത്തിന് സ്വർഗ്ഗത്തിന്റെ ആദരവും സംരക്ഷണവും ഉണ്ടാവും. പഴകിയ വീഞ്ഞിന് വീര്യം കൂടുന്നതു പോലെ പഴക്കം ചെല്ലുന്തോറും മധുരിക്കുന്ന അവസ്ഥയാകണം ദാമ്പത്യം. മറിച്ച് അവസാനം വരെ വീഞ്ഞു സൂക്ഷിച്ചുവയ്ക്കാൻ കഴിയാതെ കമഴ്ത്തിവയ്ക്കപ്പെടുന്ന തോൽക്കുടങ്ങളാകരുത്.

ഒരേപോലെ ചിന്തിച്ചില്ലെങ്കിലും ഒരുമിച്ച് ചിന്തിക്കുന്ന ഏറ്റം നല്ല സുഹൃത്തുക്കളായി, ബാഹ്യസൗന്ദര്യത്തെയല്ലാതെ മനസ്സിന്റെ സൗന്ദര്യത്തെ സ്നേഹിക്കുന്ന കമിതാക്കളായി, പരസ്പരം അഭിനന്ദിച്ച്, ഇങ്ങോട്ട് കിട്ടണം എന്ന് ആഗ്രഹമുള്ള കാര്യങ്ങൾ അങ്ങോട്ടു കൊടുത്ത്, തളരുമ്പോൾ താങ്ങായി, പരസ്പരം തോല്പിക്കാതെ ഹൃദയത്തെ പ്രപഞ്ചത്തോളം വലുതാക്കുക ഓരോ ദമ്പതികളും…

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.