രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: ഏഴാം ദിവസം

ജിന്‍സി സന്തോഷ്‌

“അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച്‌ ആലോചിച്ചു കൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്‌ അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവില്‍ നിന്നാണ്‌” (മത്തായി 1: 19,20).

ഒരു സ്വപ്നത്തിന്റെ പേരിൽ ജീവിതം ദൈവത്തിന് വിട്ടുകൊടുക്കാൻ തയ്യാറായ ഒരു മനുഷ്യൻ. മറിയത്തിൽ ഉരുവായ രക്ഷകന്റെ ഉത്ഭവത്തിന്റെ മർമ്മം വിശ്വസിച്ച്, അവളെ ലോകത്തിന്റെ വിചാരണക്ക് ഏല്പിച്ചുകൊടുക്കാതെ, ഗർഭധാരണം മൂലം അവൾക്ക് ഏൽക്കേണ്ടിവരുന്ന വലിയ അപമാനത്തേയും അന്ത്യത്തേയും മുന്നിൽ കണ്ട്, മറിയത്തെ അവൻ തന്റെ ചങ്കോട് ചേർത്തുനിർത്തി.

ഈജിപ്തിൽ, ഇസ്രായേൽ ജനത നശിച്ചു പോകാതിരിക്കാൻ പൂർവ്വപിതാവ് ജോസഫ് ദൈവികപദ്ധതി പ്രകാരം സംരക്ഷകനായതു പോലെ ദൈവപുത്രനെയും പരിശുദ്ധ മറിയത്തെയും സംരക്ഷിക്കാൻ ദൈവം നീതിമാനായ മറ്റൊരു ജോസഫിനെ തിരഞ്ഞെടുത്തു നിയോഗിച്ചു.

വ്യഭിചാരിണി എന്ന് മുദ്രയടിച്ചു കൊണ്ട് തന്റെ മുമ്പിൽ വിധി കൽപിക്കാനായി നിർത്തപ്പെട്ട മഗ്ദലേന മറിയത്തെ താൻ കൂടി കൈവിട്ടാൽ അവൾക്കുണ്ടാകാവുന്ന അപകടത്തെ മുന്നിൽ കണ്ട ക്രിസ്തു, അവളെ രക്ഷിച്ച് തന്റെ സ്നേഹത്തിൽ നിലനിർത്തിയത് ജോസഫ് എന്ന നീതിമാനായ അപ്പന്റെ ജീവിതശൈലിയുടെ സ്വാധീനമാണ്. തന്റെ ചൂടും ചൂരും അദ്ധ്വാനവും സ്വപ്നങ്ങളും എല്ലാം മകനു വേണ്ടി ബലിയാക്കിയ ഈ അപ്പനെക്കുറിച്ച് ബൈബിൾ ഒറ്റവാക്കിൽ സാക്ഷ്യപ്പെടുത്തുന്നു – “ജോസഫ് നീതിമാനായിരുന്നു.”

‘നീതിമാൻ’ എന്ന ചെറിയ ഒരു വാക്കിൽ ഒരുപാട് സുകൃതങ്ങൾ സ്വർഗ്ഗം ഒളിപ്പിച്ചു വച്ചിരുന്നു. ‘നീതിമാൻ’ അവൻ കയ്യിൽ ഒരു ഉണക്കക്കമ്പ് പിടിച്ചാൽ പോലും അത് പുഷ്പിക്കുന്നത്ര സുകൃത സമ്പന്നത. ചോദ്യം ചെയ്യാതെ, വിശദീകരണം ചോദിക്കാതെ ദൈവം പറഞ്ഞതൊക്കെയും കണ്ണും പൂട്ടി വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്ത വ്യക്തിയാണ് ജോസഫ്. യേശുവിന്റെ വളർത്തുപിതാവായി സ്വർഗ്ഗം ഈ മനുഷ്യനെ തിരഞ്ഞെടുത്തതും ഇക്കാരണത്താലാവാം.

മരത്തിന്മേൽ തച്ചന്റെ ഉളിയും അളവുകോലും എന്നപോലെ പരസ്യജീവിത കാലത്ത് യേശുവിന്റെ വചനങ്ങളെല്ലാം മനുഷ്യന്റെ അന്തരാത്മാവിലേക്ക് തുളച്ചു കയറുന്നവയും മനുഷ്യജീവിതത്തിന്റെ അളവുകോലുമായിരുന്നു അന്നും ഇന്നും ഇനി വരും കാലവും. യേശുവിന്റെ വ്യക്തിത്വത്തിന്റെ നിഴലായി ജോസഫ് നിന്നു.

ക്രിസ്തീയ കുടുംബങ്ങളുടെ പാലകനായി, പിതൃത്വങ്ങളുടെ പിതാവും മാതൃകയുമായി, വേർപെടാൻ വെമ്പൽ കൊള്ളുന്ന ദാമ്പത്യബന്ധങ്ങൾക്ക് ഒരു വെല്ലുവിളിയായി, നീതിമാനായ ജോസഫ് ഇന്നും വിശുദ്ധ വിശുദ്ധവീഥികളിൽ വഴിവിളക്കായി നിലകൊള്ളുന്നു.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.